ഫേസ്ബുക്കിന്റെ അന്തിമ വാക്ക് ഇനി മാർക് സുക്കര്‍ ബര്‍ഗല്ല, സുക്കറിനും മേലെയൊരു 'സുപ്രീം കോടതി'
ന്യൂയോര്‍ക്ക്: ഫേസ്ബുക്കെന്നാല്‍ സിഇഒ മാര്‍ക് സുക്കര്‍ ബര്‍ഗ് കൂടിയാണ് ഇതുവരെ. എന്നാല്‍ ഇനി അങ്ങനെയല്ല. സുക്കര്‍ ബര്‍ഗിന്റേതാവില്ല ഇനി മുതല്‍ ഫേസ്ബുക്കിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. സുക്കര്‍ ബര്‍ഗിനും മുകളിലായി ഫേസ്ബുക്കിന് ഒരു സുപ്രീം കോടതി വരുന്നു.
സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു നിരീക്ഷണ ബോര്‍ഡിനാണ് ഫേസ്ബുക്ക് രൂപം കൊടുക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഈ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും എന്നാണ് ഫേസ്ബുക്ക് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇത്തരമൊരു സംവിധാനം രൂപീകരിക്കുന്നതിനെ കുറിച്ച് നേരത്തെ സുക്കര്‍ ബര്‍ഗ് തന്നെ സൂചിപ്പിച്ചിരുന്നു.
ഫേസ്ബുക്കിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും തങ്ങളുടെ പോസ്റ്റുകള്‍ അടക്കമുളളവ നീക്കം ചെയ്യപ്പെട്ട ഉപയോക്താക്കളുടെ പരാതികളിൽ അടക്കം ഇനി ഈ ബോര്‍ഡാണ് തീര്‍പ്പ് കല്‍പ്പിക്കുക. മാത്രമല്ല കമ്പനി നേരിട്ട് ഏല്‍പ്പിക്കുന്ന കേസുകളും ഈ ബോര്‍ഡ് തന്നെ കൈകാര്യം ചെയ്യും. ഫേസ്ബുക്കിന്റെ ബ്ലോഗ് പോസ്റ്റില്‍ സുക്കര്‍ ബര്‍ഗ് പറയുന്നത് ഇങ്ങനെയാണ്. '' തങ്ങളുടെ തീരുമാനത്തില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അക്കാര്യം ആദ്യം ഉപയോക്താവിന് തങ്ങള്‍ക്ക് മുന്നില്‍ തന്നെ പരാതിപ്പെടാം. അതിന് ശേഷം ബോര്‍ഡിന് മുന്നില്‍ അപ്പീലും നല്‍കാം.
ബോര്‍ഡ് എടുക്കുന്ന തീരുമാനം ആകും അന്തിമം. തനിക്കോ ഫേസ്ബുക്കിലെ മറ്റുളളവര്‍ക്കോ അതില്‍ എതിര്‍പ്പുണ്ടെങ്കില്‍ കൂടി ആ തീരുമാനം അന്തിമമായിരിക്കും. ഫേസ്ബുക്ക് പുലര്‍ത്തുന്ന മൂല്യങ്ങളുടെ അടിസ്ഥാനത്തിലാവും ബോര്‍ഡിന്റെ തീരുമാനങ്ങള്‍''. നവംബറോടെ രൂപീകരിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്ന നിരീക്ഷണ ബോര്‍ഡില്‍ തുടക്കത്തില്‍ 11 പേരാണ് അംഗങ്ങളായിരിക്കുക. പൂര്‍ണ സജ്ജമായ ബോര്‍ഡില്‍ 40 അംഗങ്ങളുണ്ടാകും. മൂന്ന് വര്‍ഷമായിരിക്കും അംഗങ്ങളുടെ കാലാവധിയെന്നും ഫേസ്ബുക്ക് വൃത്തങ്ങള്‍ അറിയിക്കുന്നു.