ബഹിരാകാശത്ത് നിന്ന് കണ്ട മക്കയിലെ വെളിച്ചം.. സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചെന്ന് പ്രചാരണം!
Recommended Video
ദില്ലി: ബഹിരാകാശത്ത് റെക്കോര്‍ഡുകള്‍ കുറിച്ച ബഹിരാകാശ സഞ്ചാരിയാണ് സുനിത വില്യംസ്. ഇന്ത്യന്‍ വംശജയായ സുനിത നാസയുടെ ആദ്യ സ്വകാര്യ ബഹിരാകാശ യാത്രയിലെ സഞ്ചാരികളില്‍ ഒരാളാണ്. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസം ചിലവഴിച്ച വനിത, ഏറ്റവും കൂടുതല്‍ ബഹിരാകാശ നടത്തം തുടങ്ങിയ റെക്കോര്‍ഡുകള്‍ സുനിതയുടെ പേരിലുണ്ട്.
സുനിത വില്യംസ് ബഹിരാകാശത്ത് പോകാതെയും ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. ബഹിരാകാശത്ത് നിന്നും നോക്കിയപ്പോള്‍ ഭൂമിയില്‍ കണ്ട ഒരു കാഴ്ചയാണേ്രത ഇസ്ലാം മതം സ്വീകരിക്കാന്‍ സുനിതയ്ക്കുണ്ടായ പ്രചോദനം. വിശദാംശങ്ങള്‍ ഇങ്ങനെയാണ്:
സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചുവോ?
2007 ജൂണിലാണ് നാസയുടെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുനിതാ വില്യംസും സംഘവും ഭൂമിയിലേക്ക് മടങ്ങിയെത്തിയത്. ഭൂമിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചുവോ? സുനിത ഇസ്ലാമായി എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. മക്ക മക്ക എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചാരണം നടക്കുന്നത്. എന്തുകൊണ്ട് സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചു എന്ന പേരിലാണ് ഈ പേജില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ബംഗാളി ഭാഷയിലാണ് വീഡിയോ.
മക്കയിൽ നിന്നുളള വെളിച്ചം
ഇതുവരെ രണ്ട് ലക്ഷത്തില്‍ അധികം ആളുകള്‍ ഈ വീഡിയോ കാണുകയും പതിനൊന്നായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബഹിരാകാശത്ത് നിന്നും നോക്കിയപ്പോള്‍ ഇടത് വശത്തായി രണ്ട് നക്ഷത്രങ്ങള്‍ കണ്ടുവെന്നും അതെന്താണെന്ന് ബൈനോക്കുലറിലൂടെ നോക്കിയപ്പോള്‍ മക്കയില്‍ നിന്നുളള വെളിച്ചമാണെന്ന് മനസ്സിലായതോടെയാണ് സുനിത ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടയായത് എന്നാണ് വീഡിയോയിലെ വാദം. സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചു എന്ന അവകാശ വാദത്തില്‍ എത്രത്തോളം സത്യമുണ്ട് ? ഇന്ത്യ ടുഡെ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ നോക്കാം.
അച്ഛൻ ഹിന്ദു അമ്മ ക്രിസ്ത്യൻ
സുനിത വില്യംസ് ബഹിരാകാശ ദൗത്യം കഴിഞ്ഞ മടങ്ങി വന്നതിന് പിന്നാലെ തന്നെ ഇത്തരത്തിലുളള പ്രചാരണങ്ങളും തുടങ്ങിയിരുന്നു. 2010ല്‍ സുനിത വില്യംസ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു. അന്ന് സുനിത നല്‍കിയ ഉത്തരം ഇങ്ങനെ ആയിരുന്നു: എവിടെ നിന്നാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് തുടക്കമായത് എന്നെനിക്ക് അറിയില്ല. എന്റെ അച്ഛന്‍ ഒരു ഹിന്ദുവാണ്. കൃഷ്ണനേയും രാമനേയും സീതയേയും ഒക്കെ അറിയാന്‍ ശ്രമിച്ചാണ് ഞാന്‍ വളര്‍ന്നത്''
ഗണപതി വിഗ്രഹം കൂടെ
എന്റെ അമ്മ ഒരു ക്രിസ്തുമത വിശ്വാസിയാണ്. യേശു എന്താണ് എന്നറിയാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. വ്യക്തിപരമായി ദൈവമുണ്ട് എന്ന വിശ്വാസം ഉളളയാളാണ് താന്‍. സന്തോഷമുളള ഒരു ജീവിതത്തിലേക്ക് നിങ്ങളെ നയിക്കുന്ന ഒന്നാണ് ദൈവം എന്നാണ് താന്‍ വിശ്വസിക്കുന്നത്'' എന്നാണ് സുനിത വില്യംസ് നല്‍കിയ മറുപടി. 2013ല്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ സുനിത വില്യംസ് പറഞ്ഞത് താന്‍ ബഹിരാകാശത്ത് പോകുമ്പോള്‍ ഒരു ചെറിയ ഗണപതി വിഗ്രഹവും കൂടെ കൊണ്ട് പോയിരുന്നു എന്നാണ്. ഇന്ത്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലും സുനിത ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.
2008 മുതലുളള പ്രചാരണം
'' ബഹിരാകാശത്ത് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഗീതയും ഉപനിഷത്തുകളും വായിക്കാന്‍ എപ്പോഴും സമയം കിട്ടിക്കൊളളണം എന്നില്ല. എന്നാല്‍ ചിലപ്പോഴൊക്കെ രാത്രി താന്‍ അവ വായിക്കാറുണ്ട് '' എന്നും സുനിത വില്യംസ് ആ അഭിമുഖത്തില്‍ പറയുകയുണ്ടായി. 2008 മുതല്‍ക്കേ തന്നെ സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചു എന്ന് പ്രചാരണം നടക്കുന്നുണ്ട്. അന്ന് ഒരു പാകിസ്താനി ബ്ലോഗില്‍ വരെ ഈ പ്രചാരണം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ നാസയില്‍ അടക്കം നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നത് സുനിത മതംമാറിയിട്ടില്ല എന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീഡിയോ കാണാം
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കാണാം