വിഖ്യാത സാഹിത്യകാരൻ വിഎസ് നയ്പാൾ അന്തരിച്ചു.. അന്ത്യം ലണ്ടനിലെ വസതിയിൽ
ലണ്ടന്‍: ലോകപ്രശസ്ത സാഹിത്യകാരന് വിഎസ് നയ്പാള്‍ അന്തരിച്ചു. ഇന്ത്യയില്‍ വേരുകളുള്ള നയ്പാളിന്റെ അന്ത്യം ലണ്ടനിലെ സ്വവസതിയില്‍ ആയിരുന്നു. 85 വയസ്സായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ലണ്ടനിലെ നയ്പാളിന്റെ ബന്ധുക്കളാണ് മരണവിവരം പുറത്ത് അറിയിച്ചത്. നൊബേല്‍, ബുക്കര്‍ പുരസ്ക്കാര ജേതാവാണ് വിഎസ് നയ്പാള്‍.
വിദ്യാധര്‍ സൂരജ് പ്രസാദ് നയ്പാള്‍ എന്ന വിഎസ് നയ്പാളിന് ബ്രിട്ടീഷ് പൗരത്യമാണെങ്കിലും ഉത്തര്‍ പ്രദേശിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ വേരുകള്‍. 1957ല്‍ പുറത്തിറങ്ങിയ മിസ്റ്റിക് മസ്സ്യൂര്‍ ആണ് ആദ്യ നോവല്‍. ആദ്യ പുസ്തകത്തിലൂടെ തന്നെ നയ്പാള്‍ സാഹിത്യ ലോകത്തിന്റെ ശ്രദ്ധ പിടിച്ച് പറ്റി.
മുപ്പതിലേറെ പുസ്തകങ്ങള്‍ വിഎസ് നയ്പാളിന്റെതായിട്ടുണ്ട്. എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ് നയ്പാളിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ്. 1971ല്‍ ഇന്‍ എ ഫ്രീ സ്റ്റേറ്റ് എന്ന പുസ്തകത്തിനാണ് നയ്പാളിനെ തേടി ബുക്കര്‍ സമ്മാനമെത്തിയത്. 2001ല്‍ സമഗ്രസംഭാവനയ്ക്ക് നോബല്‍ പുരസ്ക്കാരവും ലഭിച്ചു. ഇന്ത്യ എ വൂണ്ടഡ് സിവിലൈസേഷന്, ആന്‍ ഏരിയ ഓഫ് ഡാര്‍ക്ക്നെസ്, ഇന്ത്യ എ മില്യണ്‍ മിനിറ്റ്സ് നൗ, ഐ ബെന്‍ഡ് ഇന്‍ ദ റിവര്‍, ദ എനിഗ്മ ഓഫ് അറൈവല്‍, മിഗേല്‍ സ്ട്രീറ്റ്, ദ മിമിക് മെന്‍ എന്നിവയാണ് പ്രധാന കൃതികള്‍.
ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകനായി 1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലാണ് വിഎസ് നയ്പാളിന്റെ ജനനം.വിദ്യാഭ്യാസ കാലം തൊട്ട് ജീവിതത്തിന്റെ വലിയൊരു പങ്കും നയ്പാള്‍ ജീവിച്ചത് ഇംഗ്ലണ്ടിലായിരുന്നു. പാറ്റ് ആണ് ആദ്യ ഭാര്യ. 1996ല്‍ പാറ്റ് മരിച്ചതോടെ നദീറ ഖനും അല്‍വിയെ വിവാഹം കഴിച്ചു. ഇസ്ലാം വിരുദ്ധ, സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ പലപ്പോഴും നയ്പാളിനെ വിവാദത്തിലാക്കിയിട്ടുണ്ട്.