ജര്‍മനിയില്‍ പുതിയ വിവാദം; മുസ്ലിം വിരുദ്ധ തീവ്രവലതുപക്ഷ പാര്‍ട്ടി നേതാവ് ഇസ്ലാം സ്വീകരിച്ചു!
ബെര്‍ലിന്‍: ഇസ്ലാം വിരുദ്ധതയ്ക്ക് പേരുകേട്ട ജര്‍മനിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി)യുടെ മുതിര്‍ന്ന നേതാവ് ഇസ്ലാം മതം സ്വീകരിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കിഴക്കന്‍ ജര്‍മനിയിലെ ബ്രാന്റന്‍ബര്‍ഗ് സംസ്ഥാനത്തെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആര്‍തര്‍ വാഗ്നറാണ് ഇസ്ലാം മതം സ്വീകരിച്ച് പാര്‍ട്ടിയിലെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവായത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വാഗ്നര്‍ രാജിവച്ചതെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു.
ഫിലിപ്പിനോ സെക്രട്ടറിയെ ബാത്ത്‌റൂമിനകത്ത് ഒളിഞ്ഞുനോക്കിയ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ക്ക് ജയില്‍
2015 മുതല്‍ പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമായ അദ്ദേഹം വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. മതംമാറ്റം തന്റെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു പ്രതികരണം തേടിച്ചെന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നല്‍കിയ മറുപടി. പാര്‍ട്ടിയുടെ സ്റ്റേറ്റ് കമ്മിറ്റിയില്‍ ചര്‍ച്ചും മതവിഭാഗങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു വാഗ്നറിന്റെ പഠന മേഖല. മുസ്ലിംവിരുദ്ധ നിലപാടിന്റെ ഭാഗമായി അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരേ ശക്തമായ സമീപനം സ്വീകരിക്കുന്ന എ.എഫ്.ഡി, 2017 സപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 12.6 ശതമാനം വോട്ട് നേടി ചരിത്രം കുറിച്ചിരുന്നു. ജര്‍മന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ് തീവ്ര വലതുപക്ഷ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന എ.എഫ്.ഡി. ഇസ്ലാം ജര്‍മനിക്ക് ചേര്‍ന്നതല്ലെന്നതായിരുന്നു പാര്‍ട്ടിയുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്. പാര്‍ട്ടിയുടെ ഉപനേതാവ് ബീട്രിക്‌സ് വോണ്‍ സ്‌റ്റോര്‍ച്ചിന്റെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ജനുവരി ആദ്യത്തില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു. പുതുവല്‍സര വേളയില്‍ അറബി ഭാഷയില്‍ ആശംസാ സന്ദേശം പോസ്റ്റ് ചെയ്ത പോലിസിനെ വിമര്‍ശിച്ച് ഇസ്ലാം വിരുദ്ധ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതിനായിരുന്നു ഈ നടപടി. ജര്‍മനിയില്‍ മുസ്ലിം പള്ളികള്‍ പണിയുന്നതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി കൂടിയാണ് എഎഫ്ഡി.
മുസ്ലിം വിരുദ്ധ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിന്റെ ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനം ജര്‍മനിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഇസ്ലാംപേടിയുള്ള എ.എഫ്.ഡിയുടെ നേതാവിനെ പോവും മുസ്ലിമാക്കി മാറ്റുംവിധം ശരീഅ രാജ്യത്ത് ശക്തിയാര്‍ജ്ജിച്ചിരിക്കുന്നുവെന്നായിരുന്നു എമിലി ഡിഷ് ബെക്കറിന്റെ ട്വീറ്റ്. ഈ നാസികളുടെ കാര്യം എനിക്ക് മനസ്സിലാവുന്നില്ലെന്നായിരുന്നു മാര്‍ക്ക് ബെറി എന്നയാളുടെ ട്വിറ്റര്‍ സന്ദേശം.