ഭീകരവാദത്തിനെതിരെ നടപടിയെടുക്കാൻ പാകിസ്താന് 4 മാസം സമയം; പരാജയപ്പെട്ടാൽ കരിമ്പട്ടികയിലേക്ക്
ദില്ലി: തീവ്രവാദത്തിനെതിരെ നടപടിയെടുക്കാൻ പാകിസ്താന് അന്ത്യശാസനവുമായി രാജ്യന്തര സമിതിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്. തീവ്രവാദത്തിന് സാമ്പത്തിക സഹായം ലഭിക്കുന്ന സ്രോതസ്സുകൾക്കെതിരായ നടപടി 2020 ഫെബ്രുവരിക്ക് മുമ്പായി പൂർത്തികരിക്കണമെന്നും അല്ലാത്ത പക്ഷം പാകിസ്താനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നുമാണ് എഫ്എടിഎഫിന്റെ മുന്നറിയിപ്പ്.
ബിജെപിക്ക് ബദലാവാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കേ സാധിക്കൂവെന്ന് കാരാട്ട്, കോണ്‍ഗ്രസിന് തകര്‍ച്ച!!
നിലവിലെ സാഹചര്യത്തിൽ പാകിസ്താനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള സാധ്യത കൂടുതലാണെന്നാണ് പാരിസിൽ നടക്കുന്ന എഫ്എടിഎഎഫ് പ്നീനറി സമ്മേളനത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെ തടയാനുളള കർമ പദ്ധതി പൂർത്തിയാക്കാൻ 4 മാസം കൂടി സമയമാണ് പാകിസ്താന് മുമ്പിൽ ഇനുയുള്ളത്.
നിലവിൽ ഗ്രേ പട്ടികയിലാണ് പാകിസ്താനെ ഉൾപ്പെടുത്തിയിരിക്കുന്നത്. കളളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിനുളള ധനസഹായം തടയൽ തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ ദുർബലമായ ആഭ്യന്തര നിയമങ്ങളുള്ള രാജ്യങ്ങളെയാണ് ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭീകരപ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ് തടയാൻ മുന്നോട്ട് വെച്ച് 27 മാർഗനിർദ്ദേശങ്ങളിൽ 5 എണ്ണം മാത്രമെ പാകിസ്താൻ നടപ്പാക്കിയിട്ടുള്ളുവെന്ന് എഫ്എടിഎഫ് നിരീക്ഷിച്ചു. ഇതിനെ തുടർന്നാണ് പാകിസ്താനെ ഗ്രേ പട്ടികയിൽ നിലനിർത്താൻ തീരുമാനിച്ചിരിക്കുന്നത്.
2020 ഫെബ്രുവരിക്കുളളിൽ തീവ്രവാദത്തിനെതിരായ കർമ പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ ഗുരുതര പ്രതിസന്ധികളാകും പാകിസ്താന് നേരിടേണ്ടി വരിക. പാകിസ്താനുമായുള്ള വ്യാപാര ബന്ധങ്ങളിലും ഇടപാടുകളിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കാൻ അംഗരാജ്യങ്ങൾക്ക് നിർദ്ദേശം നൽകുമെന്നും എഫ്എടിഎഫ് മുന്നറിയിപ്പിൽ പറയുന്നു. ചൈന, തുർക്കി, മലേഷ്യ എന്നീ രാജ്യങ്ങൾ എഫ്എടിഎഫ് സമ്മേളനത്തിൽ പാകിസ്താനെ പിന്തുണച്ചുവെന്നാണ് സൂചന. ഇറാനും നോർത്ത് കൊറിയയുമാണ് നിലവിൽ കരിമ്പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങൾ.
കഴിഞ്ഞ വർഷം ജൂണിലാണ് പാകിസ്താനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയത്. 2019 ഒക്ടോബറിന് മുമ്പ് ഭീകരവാദത്തിനെതിരായ നടപടി പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തുമെന്നുമായിരുന്നു മുന്നറിയിപ്പ്. പാകിസ്താൻ ഗ്രേ പട്ടികയിൽ തുടർന്നാൽ ഐഎംഎഫ്, വേൾഡ് ബാങ്ക്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള ധനസഹായം ലഭിക്കാൻ ബുദ്ധിമുട്ടാണ്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്താന് ഇത് ഇരട്ടി തിരിച്ചടിയാകും.