ആക്രമണം അഫ്രിനില്‍ നിന്ന് മന്‍ബിജിലേക്ക്; തുര്‍ക്കി-യുഎസ് സൈന്യം നേര്‍ക്കുനേര്‍?
അങ്കാറ: സിറിയ-തുര്‍ക്കി അതിര്‍ത്തിയിലെ അഫ്രിനില്‍ കുര്‍ദ് വിമതര്‍ക്കെതിരേ ആക്രമണം നടത്തുന്ന തുര്‍ക്കി സേന ഉടന്‍ സമീപ പ്രദേശമായ മന്‍ബിജിലേക്ക് മുന്നേറുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരേ പോരാടുന്നതിനായെത്തിയ തങ്ങളുടെ സൈന്യം മന്‍ബിജിലുണ്ടെന്നും അവര്‍ക്കെതിരേ ആക്രമണമുണ്ടായാല്‍ തിരിച്ചടിക്കുമെന്നും യു.എസ്. നാറ്റോ അംഗങ്ങളായ രണ്ട് രാജ്യങ്ങളും ഇവിടെ ഏറ്റുമുട്ടേണ്ടിവരുമോ എന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
സൗദിയില്‍ അധ്യാപകനെ തല്ലിയാല്‍ 10 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും
തുര്‍ക്കിയുടെ ലക്ഷ്യം കുര്‍ദ് വിമതര്‍
സിറിയന്‍ സര്‍ക്കാരിനെതിരേയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരേയും യുദ്ധം ചെയ്യുന്ന അമേരിക്കന്‍ സൈനിക സഖ്യമായ സിറിയന്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ (എസ്.ഡി.എഫ്) ഭാഗമായ പീപ്പ്ള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റിനെതിരേയാണ് തുര്‍ക്കിയുടെ സൈനിക നടപടി. സിറിയന്‍ സര്‍ക്കാരിനും ഇസ്ലാമിക് സ്റ്റേറ്റിനുമെതിരേ യുദ്ധം ചെയ്യാന്‍ വൈ.പി.ജിക്ക് വിദഗ്ധ പരിശീലനവും ആയുധങ്ങളും അമേരിക്ക നല്‍കിയിരുന്നു. കുര്‍ദ് സേനയായി വൈ.പി.ജിയെ ഭീകരവാദ സംഘടനയായാണ് തുര്‍ക്കി കാണുന്നത്. തുര്‍ക്കിയിലെ കുര്‍ദ് വിഘടനവാദികളായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വൈ.പി.ജി തങ്ങളുടെ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് തുര്‍ക്കി പറയുന്നു.
അടുത്ത ലക്ഷ്യം മന്‍ബിജ്
തുര്‍ക്കി-സിറിയ അതിര്‍ത്തിയായ അഫ്രിനിലെ സൈനിക നടപടിക്കു ശേഷം ഇവിടെ നിന്നും 100 കിലോമീറ്റര്‍ കിഴക്കുള്ള മന്‍ബിജിലേക്ക് സൈന്യം നീങ്ങുമെന്ന് തുര്‍ക്കി പ്രസിഡന്റ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. കുര്‍ദുകളുടെ ശക്തി കേന്ദ്രമാ മന്‍ബിജും കൂടി ആക്രമിച്ച് പ്രദേശത്തെ സുരക്ഷിത മേഖലയാക്കി മാറ്റുകയും കുര്‍ദ് ഭീഷണി എന്നെന്നേക്കുമായി ഇല്ലാതാക്കുകയുമാണ് തുര്‍ക്കിയുടെ ലക്ഷ്യമെന്നും ഉര്‍ദുഗാന്‍ പറയുകയുണ്ടായി. പ്രദേശം വാസയോഗ്യമാക്കിയതിന് ശേഷം ഇവിടെ നിന്ന് തുര്‍ക്കിയിലേക്ക് പലായനം ചെയ്ത 35 ലക്ഷം സിറിയന്‍ പൗരന്‍മാര്‍ക്ക് സ്വന്തം നാട്ടിലേടേക്ക് തിരിച്ചുപോവാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്‍ബിജില്‍ യുഎസ് സൈന്യം
അതേസമയം, സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് പോരാളികള്‍ക്കെതിരേ സഖ്യകക്ഷിയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിനൊപ്പം യുദ്ധം ചെയ്യാനെത്തിയ അമേരിക്കന്‍ സൈനികര്‍ മന്‍ബിജിലുണ്ടെന്നും അവിടേക്കുള്ള സൈനിക നടപടിക്കെതിരേ തിരിച്ചടിക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരേയുണ്ടാവുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും അതിനവര്‍ മടിച്ചുനില്‍ക്കില്ലെന്നും അമേരിക്കന്‍ സൈനിക സഖ്യം വക്താവ് കേണല്‍ റയാന്‍ ഡില്ലന്‍ മുന്നറിയിപ്പ് നല്‍കി. കുര്‍ദ് സൈന്യത്തെ നേരിടാന്‍ മന്‍ബിജില്‍ തങ്ങള്‍ തയ്യാറായി കാത്തിരിക്കുകയാണെന്ന് വൈ.പി.ജി യൂനിറ്റിന്റെ കീഴിലുള്ള മന്‍ബിജ് മിലിറ്ററി കൗണ്‍സില്‍ വക്താവ് ഷര്‍ഫാന്‍ ദര്‍വീഷും പറഞ്ഞു.
ട്രംപ്-ഉര്‍ദുഗാന്‍ സംഭാഷണം
അതിനിടെ സിറിയ- തുര്‍ക്കി അതിര്‍ത്തി സംഘര്‍ഷ ഭരിതമായതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനെ ഫോണില്‍ വിളിച്ചു. പ്രദേശത്ത് തുര്‍ക്കി-യു.എസ് സൈന്യം നേര്‍ക്കുനേരെ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ട്രംപ് അഭ്യര്‍ഥിച്ചു. സൈനിക നടപടി മറ്റിടങ്ങളിലേക്ക് വ്യാപിക്കാതെ നോക്കണമെന്നും ആക്രമണത്തിനിടയില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കിയിലേക്ക് റോക്കറ്റാക്രമണം
അതിനിടെ തുര്‍ക്കി അതിര്‍ത്തി പ്രദേശമായ കിലിസിലേക്ക് സിറിയന്‍ പ്രദേശത്തു നിന്നുണ്ടായ റോക്കറ്റാക്രമണത്തില്‍ ഒരു സിറയക്കാരനും ഒരു തുര്‍ക്കി പൗരനുമുള്‍പ്പെടെ രണ്ടുപോര്‍ മരിച്ചു. മുസ്ലിം പള്ളിക്കെതിരേയാണ് ആക്രമണമുണ്ടായത്. വൈ.പി.ജിയാണ് ആക്രമണത്തിന് പിന്നിലെന്ന് തുര്‍ക്കി കുറ്റപ്പെടുത്തി. അതേസമയം, അഫ്രിനെതിരായ ആക്രമണത്തില്‍ 260 കുര്‍ദ്-ഐ.എസ് പോരാളികള്‍ കൊല്ലപ്പെട്ടതായി തുര്‍ക്കി അവകാശപ്പെട്ടു. എന്നാല്‍ മരണ സംഖ്യ പെരുപ്പിച്ചതാണെന്നാണ് കുര്‍ദുകളുടെ വാദം.
സൈനിക താവളങ്ങള്‍ പിടിച്ചു
തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അഫ്രിന്‍ പ്രദേശത്തുള്ള 11 കുര്‍ദ് സൈനിക താവളങ്ങളുടെ നിയന്ത്രണം തുര്‍ക്കി സൈന്യം പിടിച്ചെടുത്തിരുന്നു. തുര്‍ക്കി അനുകൂല സിറിയന്‍ വിമത സേനയായ ഫ്രീ സിറിയന്‍ ആര്‍മിയുടെ പിന്തുണയോടെയാണ് തുര്‍ക്കി സൈന്യം മുന്നേറ്റം തുടരുന്നത്. അഫ്രിനിലെ കുര്‍ദ് വിമതര്‍ക്കെതിരേ ഒരേസമയം കിഴക്കു നിന്നും പടിഞ്ഞാറും നിന്നും ആക്രമണം നടത്തുകയാണ് തുര്‍ക്കി സൈന്യം. ശനിയാഴ്ച ആരംഭിച്ച സൈനിക നടപടിയിലൂടെ ശന്‍കല്‍, ഖര്‍നെ, അദാഹ് മന്‍ലി, കിത്ത, ബിബ്‌നു തുടങ്ങിയ പ്രദേശങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലായതായി തുര്‍ക്കി സൈന്യം അവകാശപ്പെട്ടു.