ഇറാഖിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം..50 ഓളം രോഗികൾ വെന്തുമരിച്ചു.. നിരവധി പേർക്ക് പരിക്ക്
ബാഗ്ദാദ്; തെക്കൻ ഇറാഖിൽ കൊവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 52 ഓളം രോഗികൾ വെന്തുമരിച്ചു.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നസിറിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്ന് അന്തരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതുവരെ 52 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 22 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രി വക്താവ് ഹൈദർ അൽ സമിലി പറഞ്ഞു. 70 കിടക്കകൾ ഉള്ള വാർഡിൽ തിങ്കളാഴ്ച രാത്രിയോടെയാണ് തീ പിടുത്തം ഉണ്ടായത്. ഓക്സിജൻ ടാങ്കുകൾ പൊട്ടിത്തെറിച്ചതാണ് കാരണമെന്നാണ് പ്രഥമിക നിഗമനം. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത ഉണ്ടെന്നും നിരവധി രോഗികൾ ഇപ്പോഴും ആശുപത്രിയിൽ കുടുങ്ങികിടക്കുകയാണെന്നും അധികൃതർ അറിയിച്ചു.അതേസമയം കനത്ത പുക രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം തീപിടുത്തതിന് പിന്നാലെ ആശുപത്രി പരിസരത്ത് കനത്ത പ്രതിഷേധം നിരവധി പേർ രംഗത്തെത്തി. സംഭവത്തിൽ ഉത്തരവാദികളായ അധികൃതരെ ഉടൻ പുറത്താക്കണമെന്ന് പ്രതിഷേധകർ ആവശ്യപ്പെട്ടു. ഇതിനിടയിൽ പ്രതിഷേധക്കാർ ആശുപത്രി ജീവനക്കാരെ തടയുകയും സംഭവ സ്ഥലത്തെത്തിയ രണ്ട് പോലീസ് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. മൂന്ന് മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് കൊവിഡ് ആശുപത്രിക്ക് തീപിടുത്തം ഉണ്ടാകുന്നത്.
അതേസമയം തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദേമി സുരക്ഷാ ഉദ്യോഗസ്ഥരുമായും ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കാനും ഉത്തരവിട്ടതായും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications