തിരിച്ചുവരവറിയിച്ച് കിം; ആദ്യ പണി ദക്ഷിണ കൊറിയയ്ക്ക്, അതിർത്തിയിൽ വൻ വെടിവയ്പ്,പിന്നാലെ തിരിച്ചടിയും
സിയോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വന്നു കൊണ്ടിരിക്കുന്നത്. ശസ്ത്രക്രിയക്ക് വിധേയനായ കിമ്മിന്റെ വളരെ ഗുരുതരമായ നിലയില്‍ തുടരുകയാണെന്ന സംശയമായിരുന്നു സിഎന്‍എന്‍ ഉള്‍പ്പടേയുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം മരിച്ചെന്നടക്കമുള്ള റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു.
വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ ഉത്തരകൊറിയ തയ്യാറാവാതിരുന്നത് അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു. കിമ്മിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വ്യാജമാണെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രതികരണം. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് എല്ലാം മറുപടിയുമായി കഴിഞ്ഞ ദിവസം കിം ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഒരു വളം ഫാക്ടറിയുടെ ഉദ്ഘാടനത്തിന് എത്തിയ കിമ്മിന്റെ ചിത്രങ്ങളാണ് ഉത്തരകൊറിയ പുറത്തുവിട്ടത്. എന്നാല്‍ കിം തിരിച്ചുവന്നതിന് പിന്നാലെ ദക്ഷിണകൊറിയയുടെ അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്..
വെടിവയ്പ്
ഞായറാഴ്ച വാരിലെ 7.41നാണ് അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടായതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ഇതോടെ തിരിച്ചടിക്കാന്‍ ദക്ഷിണ സൈന്യവും വെടിവച്ചു. തങ്ങളുടെ ഗാര്‍ഡ് പോസ്റ്റിലേക്ക് ഉത്തരകൊറിയന്ഡ സൈന്യമാണ് അദ്യം വെടിയുതിര്‍ത്തതെന്ന് ദക്ഷിണ കൊറിയന്‍ സ്റ്റാഫ് ജോയിന്റ് മേധാവി അറിയിച്ചു. അല്‍ ജസീറയാണ് ഇ്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിരിച്ചടിച്ച് ദക്ഷിണ കൊറിയ
ഉത്തരകൊറിയ പ്രകോപനം സൃഷ്ടിച്ചതോടെ ദക്ഷിണ കൊറിയന്‍ സൈന്യം രണ്ട് റൗണ്ട് വെടിവച്ചു. അതേസമയം, വെടിവയ്പ്പില്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്് സൈന്യം വ്യക്തമാക്കി. 248 കിലോ മീറ്റര്‍ നീളവും നാല് കിലോ മീറ്റര്‍ വീതിയുമാണ് ഇരുകൊറിയകള്‍ക്കും തമ്മിലുള്ളത്. അതേസമയം, സംഘര്‍ഷം തടയുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ ആശയവിനിമയം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
കിമ്മിന്റെ തിരിച്ചുവരവ്
അതേസമയം, നീണ്ട ഇടവേളകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടയാതെന്നത് ശ്രദ്ധേയമാണ്. കിമ്മിന്റെ ആരോഗ്യനില ഗുരുതരമാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പ്രതികരിച്ച ദക്ഷിണ കൊറിയ രംഗത്തെത്തിയിരുന്നു. കിം കൊറോണയെ പ്രതരോധിക്കുന്നതിനാണ് പൊതുപരിപാടിയില്‍ പങ്കെടുക്കാതെ മാറി നിന്നതെന്ന തരത്തില്‍ ദക്ഷിണ കൊറിയന്‍ മന്ത്രി പ്രസ്താവന നടത്തിയിരുന്നു.
ഉദ്ഘാടനത്തിന്
കിം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിന്‍രെ ദൃശ്യങ്ങളാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടത്. പ്യോംഗ്യാങ്ങില്‍ നടന്ന വളം ഫാക്ടറിയുടെ ഉദ്ഘാടന പരിപാടിയിലാണ് കിം പങ്കെടുത്തത്. ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്തത്.ഏറെ നാളുകള്‍ക്ക് ശേഷം കിമ്മിനെ കണ്ടതോടെ ജനം ആവേശ ഭരിതരായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സഹോദരി കിം യോ ജോങ്ങിനും രാജ്യത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് കിം ജോങ് ചടങ്ങിനെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അധികാര കൈമാറ്റം
കിം മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ഉത്തരകൊറിയയിലെ അധികാര കൈമാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. സഹോദരി കിം യോ ജോങ്ങ് കിമ്മിന്റെ പിന്‍ഗാമിയാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കായിരുന്നു മുന്‍തൂക്കം. അതല്ല കുടുംബത്തില്‍ തന്നെയുള്ള മറ്റൊരാള്‍ക്ക് അധികാരം ലഭിച്ചേക്കുമെന്നുള്ള ചര്‍ച്ചകളും സജീവമായിരുന്നു.