10 മണിക്കൂർ നീണ്ട ശസ്ത്രക്രിയ, മാറ്റിവെച്ചത് അഞ്ച് അവയവങ്ങൾ! രണ്ട് വൃക്കകൾ, കരൾ, കുടൽ... പുതുജീവിതം
ശസ്ത്രക്രിയയ്ക്ക് വിധേയനായ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞയാളും ജേ ക്രൗച്ചായിരുന്നു.
ലണ്ടൻ: പത്ത് മണിക്കൂർ നീണ്ട അത്യപൂർവ്വ അവയവം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ പൂർണ്ണ വിജയം. അഞ്ച് അവയവങ്ങളും പുതുതായി സ്വീകരിച്ച് ഏഴ് വയസുകാരനായ ജേ ക്രൗച്ച് പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വച്ചതോടെ ബ്രിട്ടനിലെ ആരോഗ്യരംഗത്തെ ചരിത്രപരമായ ശസ്ത്രക്രിയയ്ക്കാണ് ബിർമിങ് ചിൽഡ്രൻസ് ഹോസ്പിറ്റൽ സാക്ഷ്യംവഹിച്ചത്.
ഏഴ് വയസുകാരനായ ജേ ക്രൊച്ചിന് ബിർമിങ്ഹാം ചിൽഡ്രൻസ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ അഞ്ച് അവയവങ്ങളാണ് മാറ്റിവെച്ചത്. ഒരൊറ്റ ശസ്ത്രക്രിയയിലൂടെ ഇത്രയധികം അവയവങ്ങൾ പൂർണ്ണമായും മാറ്റിവെയ്ക്കുന്നത് അപൂർവ്വമാണെന്നാണ് മെഡിക്കൽ വിദഗ്ദരുടെ നിരീക്ഷണം. ഇത്തരത്തിലുള്ള അപൂർവ്വ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞയാളും ജേ ക്രൗച്ചായിരുന്നു.
ആറാഴ്ച പ്രായമുള്ളപ്പോൾ...
ആറാഴ്ച പ്രായമുള്ളപ്പോഴാണ് ജേ ക്രൗച്ചിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തുന്നത്. ചെറിയ പ്രായത്തിലെ ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന ജേ ക്രൗച്ചിന്റെ ഇരു വൃക്കകളും തകരാറിലാണെന്നായിരുന്നു ഡോക്ടർമാരുടെ ആദ്യത്തെ കണ്ടെത്തൽ. തുടർന്ന് വൃക്ക സംബന്ധമായ അസുഖത്തിനായി ചികിത്സ ആരംഭിച്ചെങ്കിലും മറ്റ് രോഗങ്ങളും ക്രൗച്ചിനെ പരീക്ഷിക്കാനെത്തി. വർഷങ്ങളോളം ചികിത്സ തുടർന്നിരുന്ന ബാലന് വൃക്ക രോഗത്തിന് പുറമേ, അനിമീയയും, കുടൽ സംബന്ധമായ അസുഖങ്ങളുമുണ്ടെന്ന് ഡോക്ടർമാർ പിന്നീടാണ് കണ്ടെത്തിയത്.
ആശുപത്രിയിൽ...
ഇരു വൃക്കകളുടെയും കരളിന്റെയും കുടലിന്റെയും പാൻക്രിയാസിന്റെയും പ്രവർത്തനങ്ങൾ തകരാറിലാണെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ പ്രാർത്ഥനകൾ മാത്രമായിരുന്നു രക്ഷിതാക്കളുടെ മുന്നിലുണ്ടായിരുന്ന പോംവഴി. പക്ഷേ, തങ്ങളുടെ മകൻ തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷയിൽ അവർ ചികിത്സ തുടർന്നു. ഇതിന്റെഭാഗമായാണ് ഏഴ് വയസുള്ള ബാലനെ ബിർമിങ്ഹാം ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആ ഫോൺ കോൾ...
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടിയിരുന്ന ജേ ക്രൗച്ചിന് ട്യൂബിലുടെയായിരുന്നു ആഹാരം നൽകിയിരുന്നത്. ഇതിനിടെ അവയവങ്ങൾ മാറ്റിവെച്ചാൽ ക്രൗച്ചിന് ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്ന് ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചു. പക്ഷേ, ഇതേ പ്രായത്തിലുള്ള ഒരു ദാതാവിനെ കിട്ടുമോ എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഒടുവിൽ ഏകദേശം ഒരു മാസം മുൻപാണ് ബിർമിങ്ഹാം ആശുപത്രിയിൽ ആ ഫോൺ കോൾ വന്നത്.
അവയവങ്ങൾ...
അകാലത്തിൽ പൊലിഞ്ഞ ഏഴു വയസുകാരന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാണെന്നുള്ള ഫോൺ കോളാണ് പിന്നീട് ചരിത്രമായി മാറിയ ശസ്ത്രക്രിയയിലേക്ക് വഴിതുറന്നത്. അവയവങ്ങൾ ലഭ്യമാണെന്ന ഫോൺ കോൾ കേട്ടപ്പോൾ മരിച്ചു പോയ ആ കുട്ടിയെ ഓർത്ത് താൻ സങ്കടപ്പെട്ടിരുന്നുവെന്നാണ് ക്രൗച്ചിന്റെ അമ്മ കാറ്റി ഫ്രീസ്റ്റോൺ മാധ്യമങ്ങളോട് പറഞ്ഞത്. ആ സങ്കടത്തിനിടെയിലും തന്റെ മകന് പുനർജ്ജന്മം നൽകാൻ തയ്യാറായ അവരുടെ നല്ല മനസിനോട് നന്ദി പറയാനും അവർ മറന്നില്ല.
പത്ത് മണിക്കൂർ...
ആഴ്ചകൾക്ക് മുൻപാണ് ബിർമിങ്ഹാം ചിൽഡ്രൻസ് ആശുപത്രിയിൽ അത്യപൂർവ്വ ശസ്ത്രക്രിയ നടന്നത്. പത്തു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ ജേ ക്രൗച്ചിന് രണ്ട് വൃക്കകളും കരളും കുടലും പാൻക്രിയാസും പൂർണ്ണമായും മാറ്റിവെച്ചു. ശസ്ത്രക്രിയയ്ക്കിടയിൽ യാതൊരുവിധ അത്യാഹിതങ്ങളും ഉണ്ടാക്കാതെ ദൈവം ഈ അപൂർവ്വ നിമിഷത്തിനൊപ്പം നിന്നു.
വിശ്രമത്തിൽ...
ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യവാനായ ജേ ക്രൗച്ചിന് ഇപ്പോൾ ട്യൂബിന്റെ സഹായമില്ലാതെ ഭക്ഷണം കഴിക്കാം. വർഷങ്ങൾക്ക് ശേഷം ക്രൗച്ച് തന്റെ നാവിലൂടെ ടോസ്റ്റ് ചെയ്ത ബ്രഡ് കഴിച്ചെന്നും, അവന്റെ സന്തോഷം കണ്ട് കണ്ണുനിറഞ്ഞെന്നുമായിരുന്നു അമ്മ ഇതിനെക്കുറിച്ച് പറഞ്ഞത്. ബിർമിങ്ഹാം ചിൽഡ്രൻസ് ആശുപത്രിയിലെ സർജൻ ഡോക്ടർ ഖാലിദ് റഷീദിന്റെ നേതൃത്വത്തിലുള്ള ഡോക്ടമാരും നഴ്സുമാരുമടങ്ങുന്ന സംഘമാണ് അപൂർവ്വ ശസ്ത്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ചത്.
പുതിയ രാഷ്ട്രീയ പാർട്ടിയുമായി ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയ! തിരിച്ചടി ഭയന്ന് മമതയുടെ 'സോപ്പിടൽ'...
സൗമ്യയെ കുരുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കങ്ങൾ!കേരളം ഞെട്ടിയ കൂട്ടക്കൊലയിൽ ചുരുളഴിച്ചത് ഇങ്ങനെ