പാകിസ്താനിൽ പ്രളയ സമാന സാഹചര്യം, മുന്നറിയിപ്പില്ലാതെ ഇന്ത്യ വെള്ളം തുറന്ന് വിട്ടുവെന്ന് പാക് ആരോപണം
ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുളള ബന്ധം കൂടുതല്‍ വഷളായി. പിന്നാലെ കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്ത നീക്കം മോദി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതോടെ അതിര്‍ത്തിയില്‍ കലുഷിതമായ സാഹചര്യങ്ങളാണ്. ഇന്ത്യ ശക്തമായ സുരക്ഷയും പ്രതിരോധവും അതിര്‍ത്തിയില്‍ തീര്‍ത്തിട്ടുണ്ട്.
പാകിസ്താന്റെ ഭാഗത്ത് നിന്ന് നിരന്തരമായി അതിര്‍ത്തിയില്‍ പ്രകോപനപരമായ നീക്കങ്ങളുണ്ടാകുന്നുണ്ട്. ഏത് സാഹചര്യത്തേയും നേരിടാന്‍ തക്ക ശക്തമാണ് ഇന്ത്യന്‍ സൈന്യം. അതിനിടെ ഇന്ത്യ പാകിസ്താനില്‍ പ്രളയമുണ്ടാക്കി എന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് പാക് അധികൃതര്‍.
പ്രളയ സമാന സാഹചര്യം
പാകിസ്താനിലെ നിരവധി പ്രദേശങ്ങളില്‍ പ്രളയ സമാനമായ സാഹചര്യമാണ് എന്നാണ് ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പല ഗ്രാമങ്ങള്‍ക്കും അധികൃതര്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പ്രളയത്തിന് കാരണം ഇന്ത്യയാണ് എന്നാണ് പാകിസ്താന് ആരോപിക്കുന്നത്. യാതൊരു വിധത്തിലുളള മുന്നറിയിപ്പും കൂടാതെ പഞ്ചാബിലെ സത്ലജ് നദിയിലേക്ക് ഇന്ത്യ വെള്ളം തുറന്ന് വിട്ടുവെന്നും ഇതാണ് പാക് ഗ്രാമങ്ങളെ മുക്കിയത് എന്നുമാണ് പാകിസ്താന് ഉന്നയിക്കുന്ന ആരോപണം.
ഗ്രാമങ്ങൾക്ക് മുന്നറിയിപ്പ്
രണ്ട് ലക്ഷം ക്യുസെക്സ് വെള്ളം ഇന്ത്യ തുറന്ന് വിട്ടു എന്നാണ് പാകിസ്താന് ആരോപിക്കുന്നത്. കസൂര്‍ ജില്ലയിലെ ഗണ്ടാ സിംഗ് വാലാ ഗ്രാമത്തില്‍ 16-17 അടി വരെ വെള്ളത്തിലാണ് എന്നും 24,000 ക്യുസെക്സ് വെള്ളം ഇവിടെക്ക് എത്തി എന്നുമാണ് പാക് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് ബ്രിഗേഡിയര്‍ മുക്താര്‍ അഹമ്മദ് പറയുന്നത്. സത്ലജ് നദിയില്‍ നിന്നും വലിയ തോതില്‍ വെള്ളം വരുന്നുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും പാകിസ്താനില്‍ പ്രവേശിക്കാം എന്നുമാണ് തിങ്കളാഴ്ച പാക് ദുരന്ത നിവാരണ അതോറിറ്റി നല്കിയ മുന്നറിയിപ്പ്.
നേരിടാൻ തയ്യാറെടുക്കണം
അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ തയ്യാറെടുക്കണമെന്ന് കസൂറിലേയും മറ്റ് ജില്ലകളിലേയും ജില്ലാ ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബ്രിഗേഡിയര്‍ മുക്താര്‍ അഹമ്മദ് പറഞ്ഞു. വിവിധ പ്രവിശ്യകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് മുന്നറിയിപ്പ് സംബന്ധിച്ച് കത്തെഴുതിയിട്ടുമുണ്ട്. ടര്‍ബേല ഡാമിലേക്ക് 12 മണിക്കൂര്‍ കൊണ്ടും ദേര ഇസ്മൈല്‍ ഖാനിലേക്ക് 15 മുതല്‍ 18 വരെ മണിക്കൂറുകള്‍ കൊണ്ടും വെള്ളം എത്തുമെന്ന് കത്തില്‍ പറയുന്നു.
ഭക്ര ഡാം തുറന്നു
നദികളില്‍ ബോട്ട് സര്‍വ്വീസ് നടത്തരുത് എന്നും നീന്തല്‍ അനുവദിക്കരുത് എന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ ഭക്ര അണക്കെട്ടിന്റെ പരിധിയായ 1680 അടി കടന്ന സാഹചര്യത്തില്‍ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതായി ഛണ്ഡീഗഡിൽ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സത്ലജ് നദിക്കരയിലും മറ്റ് താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. മേഖലയില്‍ കടുത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അധിക ജലം തുറന്ന് വിടേണ്ടത് അത്യാവശ്യമായിരുന്നു എന്ന് ജലന്ധര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വരിന്ദര്‍ കുമാര്‍ ശര്‍മ്മ വ്യക്തമാക്കി.
ഛത്രുവിൽ നിന്ന് മഞ്ജുവിനേയും സംഘത്തേയും രക്ഷിച്ചു, രക്ഷപ്പെടുത്താൻ ദിലീപ് ആവശ്യപ്പെട്ടുവെന്ന് ഹൈബി
രാഹുലിന്റെ കരുക്കൾ സോണിയ വെട്ടും? സോണിയാ ഗാന്ധിയുടെ തിരിച്ച് വരവോടെ ശക്തി നേടി 'വെറ്ററൻസ്'