ഡീഗോ മറഡോണ അന്തരിച്ചു; മറഞ്ഞത് ലോക ഫുട്ബോളിലെ ഇതിഹാസം
ബ്യൂനസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. തലച്ചോറിലെ രക്ത സ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലോക ഫുട്ബോളിലെ തന്നെ എക്കാലത്തെയും മികച്ച കളിക്കാരാനായി വിശേഷിപ്പിക്കപ്പെടുന്ന മറഡോണക്ക് 60 വയസ്സായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയായിരുന്നു പൂര്‍ത്തിയായത്. പിന്നീട്എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. ആശുപത്രിയില്‍ നിന്നും മകളുടെ വീട്ടിലേക്കായിരുന്നു താമസം മാറിയത്. രോഗമുക്തി നേടിവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനിടിയിലാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്.
ബ്യൂണസ് അയേഴ്സിലെ തെരുവുകളിൽനിന്ന് ദേശീയ ടീമിലെത്തിയ മറഡോണയുടെ മികവിലാണ് 1986 ല്‍ അര്‍ജ്ജന്റീന ലോകകിരീടത്തില്‍ മുത്തമിടുന്നത്. ശരാശരിക്കാരുടെ ടീമായി, ഏവരും എഴുതിത്തള്ളപ്പെട്ട ഒരു ടീം അക്ഷരാര്‍ത്ഥത്തില്‍ മറണഡോണയുടെ ചിറകിലേറി വിജയം നേടുന്നതാണ് ലോകം കണ്ടത്. അന്നത്തെ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 'ദൈവത്തിന്റെ കൈ', നൂറ്റാണ്ടിന്റെ ഗോള്‍ എന്നറിയപ്പെട്ട രണ്ട് ഗോളുകളും കാലാതീതമായി കായിക പ്രേമികളുടെ ഓര്‍മ്മകളില്‍ നിറഞ്ഞ് നില്ക്കുന്നു.
1960 ലാണ് മറഡോണയുടെ ജനനം. പതിനാറാം വയസ്സിൽ 1977 ഫെബ്രുവരി 27നു ഹംഗറിക്കെതിരായ മൽസരമാണ് ആദ്യ രാജ്യന്തര മത്സരം. ഉയരക്കുറവ് ഒരു കുറവാണെങ്കിലും മിഡിഫീല്ഡിലെ മറഡോണയുടെ കളിമികവിനെ മറിടക്കാന്‍ പോവുന്ന താരങ്ങള്‍ ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ വിരളമാണ്. 1978ൽ അർജന്റീനയെ യൂത്ത് ലോകകപ്പ് ജേതാക്കളാക്കുമ്പോൾ മറഡോണയായിരുന്നു നായകൻ. നാല് ലോകകപ്പ് കളിച്ച മറഡോണയ്ക്ക് 1986 ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരവും ലഭിച്ചു.