ഡെസേര്‍ട്ട് ഫ്ലാഗ്; ആദ്യമായി പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെ വ്യോമാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ
ദില്ലി: ആദ്യമായി പേര്‍ഷ്യന്‍ ഗള്‍ഫ് മേഘലയിലെ വ്യോമാഭ്യാസത്തില്‍ പങ്കെടുക്കാന്‍ തയ്യാറായായി ഇന്ത്യന്‍ വ്യോമസേന. യുഇഎ നേതൃത്വത്തില്‍ നടക്കുന്ന ഡെസേര്‍ട്ട് ഫ്ലാഗ് 6 എന്ന് പേരിട്ട അഭ്യാസ പ്രകടനത്തിലാണ് ഇന്ത്യന്‍ വ്യോമസേനയും പങ്കെടുക്കുന്നത്. യുഎഇക്കും ഇന്ത്യക്കും പുറമെ, യുഎസ്, ഫ്രാൻസ്, സൗദി അറേബ്യ, ദക്ഷിണ കൊറിയ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ വ്യോമസേനകളും അഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്നു. മാർച്ച് 3 മുതൽ 21 വരെ യുഎിയിലെ അൽ-ദാഫ്ര എയർബേസിലാണ് അഭ്യാസ പ്രകടനങ്ങളും പരിശീലനം നടക്കുന്നത്.
യുഎഇ വ്യോമസേന ആതിഥേയത്വം വഹിക്കുന്ന മൾട്ടി-നാഷണൽ ലാർജ് ഫോഴ്‌സ് എംപ്ലോയ്‌മെന്റ് യുദ്ധ പരിശീലനമാണ് ഡെസേര്‍ട്ട് ഫ്ലാഗ്. എല്ലാ വര്‍ഷവും ഇത് നടത്തി വരുന്നു. ഇന്ത്യയുടെ ആറ് സുഖോയ്-30 എം.കെ.ഐ വിമാനങ്ങളും രണ്ട് സി-17 ഗ്ലോബ് മാസ്റ്റർ -3 വിമാനങ്ങളും 125 സേനാംഗങ്ങളും അഭ്യാസത്തിലും പരിശീലനത്തിലും പങ്കെടുക്കുമെന്ന് വ്യോമസേന അറിയിച്ചു. അമേരിക്കയുടെ എഫ്-15, എഫ്-16, ഫ്രാൻസിന്റെ റഫേലും മിറാഷ്-2000, റഷ്യയുടെ സുഖോയി എന്നീ വിമാനങ്ങളാണ് ഡെസേര്‍ട്ട് ഫ്ലാഗില്‍ പങ്കെടുക്കുന്നത്.
പരിശീലനത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്ക് അവരുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുമെന്നും മികച്ച രീതികളുടെ പരസ്പര കൈമാറ്റവും ഇതിലൂടെ നടക്കുമെന്നും യുഎഇ വ്യോമസേന അധികൃതര്‍ ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന യുദ്ധവിമാനങ്ങൾ ഉൾപ്പെടുന്ന വലിയ തോതിലുള്ള പരിശീലനം, ഐഎഎഫ് ഉൾപ്പെടെയുള്ള പങ്കെടുക്കുന്ന സേനകള്‍ക്ക് അറിവ്, അനുഭവം, പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനും പരസ്പര പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഒരു സവിശേഷ അവസരം നൽകുമെന്ന് ഇന്ത്യന്‍ വ്യോമസേനയും ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.