ഹജ്ജ് തീര്‍ഥാടനത്തിനായി വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരുടെ വരവ് പൂര്‍ത്തിയായി
മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയത് 16.8 ലക്ഷം തീര്‍ഥാടകര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായതെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം മേധാവി ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്യ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യോമ, കര, കടല്‍ മാര്‍ഗ്ഗങ്ങളിലൂടെയുള്ള വിദേശ ഹാജിമാരുടെ വരവ് സുഖകരമായി പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം വ്യാഴാഴ്ച്ച ഉച്ചവരെയായി 16,84,629 വിദേശ ഹാജിമാരാണ് മക്കയിലും മദീനയിലുമായി എത്തിയത്. വിദേശ ഹാജിമാരുടെ വരവ് പൂര്‍ത്തിയായതോടെ ജിദ്ദ അന്ത്രാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനല്‍ താല്കാലികമായി അടച്ചു. ഇനി ഹജ്ജ് തീര്ഥാടനച്ചടങ്ങുകള്ക്കു ശേഷമാണ് ടെര്‍മിനല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുക. ജിദ്ദ, മദീന, തായിഫ് തുടങ്ങി വിവിധ വിമാനത്താവളങ്ങളിലെ ഹജ്ജ് ടെര്‍മിനല്‍ വഴി 15,84,085 വിദേശ ഹാജിമാരാണ് എത്തിച്ചേര്‍ന്നത്. കര അതിര്‍ത്തികള്‍ വഴി 84,381 തീര്‍ഥാടകരും കപ്പല്‍ മാര്‍ഗ്ഗം 16,163 പേരും പുണ്യഭൂമിയിലേക്കെത്തി. റെക്കോര്‍ഡ് ക്രമീകരണങ്ങളോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തീര്‍ത്ഥാടകര്‍ക്ക് എമിേ്രഗഷന് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മൂന്നു മണിക്കൂറോളം എടുത്ത എമിഗ്രേഷന്‍ നടപടികള്‍ക്ക് ഇത്തവണ 25 മിനുട്ട് മാത്രമേ ആവശ്യമായി വന്നുള്ളൂ. ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം പുതുതായി നടപ്പിലാക്കിയ മക്ക റോഡ് പദ്ധതിയുടെ ഭാഗമായി 103,057 തീര്‍ഥാടകര്‍ ഹജ്ജ് കര്‍മത്തിനായി എത്തി. ക്വലാലംപൂര്‍, ജക്കാര്‍ത്ത വിമാനത്താവളങ്ങളില്‍ നിന്നാണ് ഇവര്‍ എത്തിയത്. സൗദിയില്‍ വിമാനം ഇറങ്ങിയ ശേഷം പൂര്‍ത്തിയാക്കേണ്ട ഇമിഗ്രേഷന്‍ പരിശോധനകള്‍, കസ്റ്റംസ് ക്ലിയറന്‍സ്, മെഡിക്കല്‍ പരിശോധന, ലഗേജ് പരിശോധന തുടങ്ങിയ നടപടികളെല്ലാം സ്വന്തം നാട്ടിലെ വിമാനത്താവളത്തില്‍ വച്ചുതന്നെ പൂര്‍ത്തീകരിക്കുന്ന രീതിയാണ് മക്ക റോഡ് പദ്ധതി. വിഷന്‍ 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന നാഷനല്‍ ട്രാന്സ്ഫോര്മേഷന് പ്രോഗ്രാമിന്റെ ഭാഗമായാണ് മക്ക റോഡ് പദ്ധതി നടപ്പിലാക്കിയതെന്നും അദ്ദേഹം അറിയിച്ചു.