അഫ്‌ഗാനിസ്ഥാനിലെ മുൻ ധനകാര്യമന്ത്രി, ഇപ്പോൾ യുഎസിലെ ഊബർ ഡ്രൈവർ
വാഷിങ്ടൺ : ആറ് മില്യൺ ഡോളറിന്റെ രാജ്യത്തെ ബജറ്റ് അവതരിപ്പിച്ചിരുന്ന ധനമന്ത്രി അമേരിക്കയിൽ ഊബർ ഡ്രൈവറായി ജോലി ചെയ്യുന്നു. അഫ്‌ഗാനിസ്ഥാനിലെ മുൻ ധനമന്ത്രി ഖാലിദ് പയേന്ദയാണ് വാഷിങ്ടണിൽ കുടുംബത്തിനെ പോറ്റാനായി ഡ്രൈവർ ജോലി ചെയ്യുന്നത്. ആറ് മണിക്കൂർ ജോലി ചെയ്‌താൽ 150 ഡോളർ വരുമാനമായി ലഭിക്കുമെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
താലിബാൻ അഫ്‌ഗാനിസ്ഥാൻ കീഴടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ധനമന്ത്രിസ്ഥാനം രാജിവെച്ച് രാജ്യം വിടുകയായിരുന്നു ഖാലിദ് പയേന്ദയും കുടുംബവും. പ്രധാനമന്ത്രിയുമായി ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് ഓഗസ്റ്റ് പത്തിനാണ് അദ്ദേഹം രാജിവെച്ചത്. അതേ സമയം അഫ്‌ഗാനിസ്ഥാന്റെ നിലവിലെ സാഹചര്യത്തിന് കാരണം അമേരിക്കയാണെന്നും അദ്ദേഹം തുറന്നു പറയുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് നിലവിലുണ്ടായിരുന്ന സർക്കാരിനെ കീഴടക്കി താലിബാൻ അഫ്‌ഗാനിസ്ഥാൻ പിടിച്ചെടുത്തത്. പെൺകുട്ടികളുടെയും സ്‌ത്രീകളുടെയും വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്നതായിരുന്നു അന്താരാഷ്‌ട്ര സമൂഹം താലിബാനോട് പ്രധാനമായും ആവശ്യപ്പെട്ടത്. സ്‌ത്രീകളോട് താലിബാനുള്ള ഇടുങ്ങിയ നിലപാടുകളും മനുഷ്യാവകാശ ലംഘനങ്ങളെയും തുടർന്ന് ഒട്ടുമിക്ക രാജ്യങ്ങളും താലിബാനെ ഇന്നും അംഗീകരിക്കാൻ തയ്യാറായിട്ടില്ല. അതേ സമയം ശത്രുക്കളോട് പ്രതികാര നടപടി സ്വീകരിക്കുന്നില്ലെന്നും ഇത്തരം സംഭവങ്ങളിൽ അന്വേഷണം നടത്താൻ തയ്യാറാണെന്നും താലിബാൻ പറഞ്ഞിട്ടുണ്ട്
അഫ്‌ഗാനിസ്ഥാനിൽ താലിബാൻ മാധ്യമ സ്ഥാപനങ്ങൾ പൂട്ടിക്കുകയാണെന്ന ആക്ഷേപവും ഉയർന്നുവരുന്നുണ്ട്. ഇതിനകം 150ഓളം മാധ്യമസ്ഥാപനങ്ങൾ പൂട്ടിച്ചെന്നും രാജ്യത്ത് 475 മാദ്ധ്യമ സ്ഥാപനങ്ങൾ ആണ് പ്രവർത്തിച്ചിരുന്നതെന്നും പറയുന്നു. മാധ്യമ സ്വാതന്ത്ര്യ സംരക്ഷണം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്‌സ് വിത്ത് ഔട്ട് ബോർഡേഴ്‌സും, അഫ്ഗാൻ ഇൻഡിപെൻഡന്റ് ജേണലിസ്റ്റ് അസോസിയേഷനും ചേർന്ന് നടത്തിയ സർവ്വേയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
അതേ സമയം സർക്കാർ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അഫ്‌ഗാൻ സ്ത്രീകൾ മുഖം മുഴുവനായി മറയ്ക്കണമെന്നും ആവശ്യമെങ്കിൽ ബ്ലാങ്കറ്റ് ഉപയോഗിക്കണമെന്നും താലിബാൻ അറിയിച്ചിരുന്നു. അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. ഓഗസ്റ്റിൽ അധികാരമേറ്റ ശേഷം പ്രധാന സർക്കാർ സർവീസിൽ നിന്നെല്ലാം സ്ത്രീകളെ പിരിച്ചുവിട്ടിരുന്നു. ഇവരിൽ ചില സ്ത്രീകളെ പുതിയ വ്യവസ്ഥകൾ തയാറായ ശേഷം ജോലിക്ക് തിരിച്ചെടുക്കുമെന്ന് താലിബാൻ വ്യക്തമാക്കുകയായിരുന്നു.
മുഖവും ശരീരവും മറയ്ക്കാതെ സ്ത്രീകൾ പുറത്തേക്ക് ജോലിക്ക് പോകരുതെന്ന് താലിബാൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 'സ്ത്രീകൾക്ക് ആവർ ആഗ്രഹിക്കുന്ന വിധത്തിൽ ഹിജാബ് പിന്തുടരാം. എന്നാൽ വസ്ത്രധാരണത്തിൽ വിട്ടുവീഴ്‌ചകൾ പാടില്ല. ശരീരം പൂർണമായി മറയ്ക്കണം. ബ്ലാങ്കറ്റ് അണിയേണ്ടിവന്നാൽ അങ്ങനെ ചെയ്യണം'- താലിബാൻ പ്രതിനിധിയുടെ വിശദീകരണം.
Recommended Video
സൗദിയിലേക്ക് അമേരിക്കയുടെ മിസൈല്‍ വേധ സംവിധാനമെത്തും, ബന്ധം മെച്ചപ്പെടുത്താന്‍ ബൈഡന്