തായ് ഗുഹയിൽ പ്രതീക്ഷയുടെ വെളിച്ചം; നാല് കുട്ടികളെ പുറത്തെത്തിച്ചു; രണ്ടാംഘട്ട രക്ഷാ പ്രവർത്തനം ഇന്ന്
ബാങ്കോക്ക്: ലോകം മുഴുവൻ തായ്ലന്റിലേക്ക് ഉറ്റുനോക്കുകയായിരുന്നു. ഒറ്റ മനസ്സ് ,ഒരേ പ്രാർത്ഥന. ഗുഹയിൽ കുടുങ്ങിയ 13 ജീവനുകൾ സുരക്ഷിതമായി പുറത്തെത്തണമെന്ന് . അതിസാഹസികമായ രക്ഷാ പ്രവർത്തനത്തിലൂടെ നാല് കുട്ടികളെ ഇന്നലെ പുറത്തെത്തിച്ചു. 2 പേരെ ഗുഹയ്ക്കുള്ളിലെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. എഴ് പേർ ഇനിയും വെളിച്ചം കാത്ത് കഴിയുന്നു.
ബാക്കിയുള്ളവരെ പുറത്തെത്തിക്കാനുള്ള രണ്ടാംഘട്ട രക്ഷാ പ്രവർത്തനം ഇന്ന് തുടങ്ങും. രണ്ടാംഘട്ട ദൗത്യത്തിന് 10 മുതൽ 20 മണിക്കൂർ വരെ സമയം എടുക്കുമെന്നാണ് കരുതുന്നത്.
ആശങ്കയായി മഴ
ഗുഹയ്ക്ക് സമീപപ്രദേശങ്ങളിൽ വീണ്ടും മഴ ആരംഭിച്ചത് രക്ഷാ പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞ് നിന്നതിനാലാണ് ഇന്നലെ രക്ഷാപ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമെ ഇന്ന് രക്ഷാപ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുകയുള്ളു. കുട്ടികളെ പൂർണമായും സുരക്ഷിതരായി പുറത്തെത്തിക്കാമെന്ന് ഉറപ്പായാൽ മാത്രമെ മുന്നോട്ട് പോകുകയുള്ളുവെന്ന് ദൗത്യസംഘം തലവൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിസാഹസികം
ഞായറാഴ്ച പ്രാദേശിക സമയം പത്തിനാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. രാജ്യാന്തര മുങ്ങൽ വിദഗ്ധരായ13 പേരും തായ് നാവികസേനയിലെ 5 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. ആദ്യത്തെ കുട്ടിയെ പുറത്തെത്തിക്കാൻ 11 മണിക്കൂർ വേണ്ടി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 9 മണിക്കൂർകൊണ്ട് ദൗത്യം പൂർത്തിയാക്കാനായി. വൈകിട്ട് 5.40നാണ് ആദ്യത്തെ കുട്ടിയെ പുറത്തെത്തിച്ചത്. 5.50ന് രണ്ടാമനും,7.40ന് മൂന്നാമനും, 7.50ന് നാലാമത്തെ കുട്ടിയും സുരക്ഷിതരായി പുറത്തെത്തി. വരും ദിവസങ്ങളിൽ കനത്ത മഴയും ശക്തമായ കൊടുങ്കാറ്റുമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
ബഡ്ഡി ഡൈവിങ്
ഒരു കുട്ടിക്കൊപ്പം രണ്ട് മുങ്ങൽ വിദഗ്ദരാണുള്ളത്. ഓക്സിജൻ മാസ്കും ജാക്കറ്റും ധരിപ്പിച്ചാണ് കുട്ടികളെ പുറത്തെത്തിച്ചത്. ഗുഹയ്ക്ക് പുറത്ത് കുട്ടികൾ ഇരിക്കിന്നിടം വരെ കയറ് കെട്ടിയിട്ടുണ്ട്. ഈ കയർ രക്ഷാപ്രവർത്തകർക്ക് വഴി കാട്ടും. ആദ്യം രക്ഷാ പ്രവർത്തകൻ,പിന്നാലെ ഒരു കുട്ടി, അതിന് പിന്നിൽ മറ്റൊരു രക്ഷാ പ്രവർത്തകൻ എന്ന നിലയിലാണ് മുന്നോട്ട് നീങ്ങിയത്.
|
ടി-ജംഗ്ഷൻ
ഗുഹയ്ക്കുള്ളിലെ ടി-ജംഗ്ഷൻ എന്ന ഭാഗമാണ് രക്ഷാപ്രവർത്തകരുടെ പ്രധാന വെല്ലുവിളി. ഇടുങ്ങിയ ഈ ഭാഗത്ത് കൂടെ ഓക്സിജൻ സിലിണ്ടറുമായി കടക്കാൻ സാധിക്കില്ല. ഒരാൾക്ക് മാത്രം കഷ്ടിച്ച് നീങ്ങാം. ഓക്സിജൻ സിലിണ്ടർ ഇവിടെയെത്തുമ്പോൾ അഴിച്ചുമാറ്റേണ്ടി വരും. ഇംഗ്ലീഷിലെ `ടി' എന്ന ആകൃതിയിൽ ഉയർന്നും താഴ്ന്നുമുള്ളതാണ് 1.9 കിലോമീറ്റർ നീളമുള്ള ഈ ഭാഗം. ചെങ്കുത്തായ പാറകളും വെള്ളക്കെട്ടുകളും നിറഞ്ഞ,വെളിച്ചം ഇല്ലാത്ത വഴിയിലൂടെയാണ് രക്ഷാപ്രവർത്തകർ കുട്ടികളുമായി പുറത്തെത്തിയത്.
മെഡിക്കൽ സംഘം
പുറത്തെത്തിച്ച കുട്ടികളെ പരിശോധിക്കാൻ മെഡിക്കൽ സംഘം സജ്ജമായിരുന്നു. പ്രാഥമിക പരിശോധനകൾക്ക് ശേഷം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളെ ഹെലികോപ്റ്ററിലും 3 പേരെ ആംബുലൻസിലുമായാണ് ആശുപത്രിയിൽ എത്തിച്ചത്. തായ് പ്രധാനമന്ത്രി തിങ്കളാഴ്ച ആശുപത്രി സന്ദർശിക്കുമെന്നാണ് വിവരം. ഗുഹാമുഖത്ത് തമ്പടിച്ചിരുന്ന മാധ്യമപ്രവർത്തരെയും ബന്ധുക്കളെയും രക്ഷാ പ്രവർത്തനത്തിന് മുൻപ് ഒഴിപ്പിച്ചിരുന്നു. പുറത്തെത്തിച്ച കുട്ടികളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ രക്ഷാപ്രവർത്തകർ തയാറായിട്ടില്ല.
16 ദിവസം ഗുഹയിൽ
തായ് ഗുഹയിൽ കുടുങ്ങി പതിനാറാം നാളാണ് 4 കുട്ടികളെ പുറത്തെത്തിക്കാനും 2 കുട്ടികലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനും രക്ഷാപ്രവർത്തകർക്ക് സാധിച്ചത്. അപകടകരമായ വഴികളും മോശം കാലാവസ്ഥയുമായിരുന്നു കാരണം. ജൂൺ 23നാണ് 12 കുട്ടികളും ഇവരുടെ ഫുട്ബോൾ പരിശീലകനും ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്. 9 ദിവസം നീണ്ട് നിന്ന തിരച്ചിലിന് ഒടുവിലാണ് ഇവരെ ജീവനോടെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. അതിസാഹസികമായ രക്ഷാപ്രവർത്തനമാണ് തായ് ഗുഹയിൽ നടക്കുന്നത്.