പാകിസ്താനിലെ മതപഠന കേന്ദ്രത്തില്‍ ചാവേർ സ്ഫോടനം, 4 കുട്ടികൾ കൊല്ലപ്പെട്ടു, 34 പേർക്ക് പരിക്ക്
ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറില്‍ മതപഠന കേന്ദ്രത്തില്‍ സ്ഫോടനം. ഏഴോളം പേര് കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പെഷവാറിലെ ദിര് കോളനിയിലെ മതപഠന കേന്ദ്രത്തില്‍ ആണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.
Recommended Video
ഖുറാന് ക്ലാസ് നടന്ന് കൊണ്ടിരിക്കുന്നതിനിടെയാണ് കൂറ്റന്‍ സ്ഫോടനം ഉണ്ടായത് എന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ വഖാര്‍ അസിം എഎഫ്പിയോട് പ്രതികരിച്ചു. ഒരാള്‍ ബാഗുമായി മതപഠന കേന്ദ്രത്തിനുളളിലേക്ക് പോവുകയായിരുന്നു. സ്ഫോടനത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. 34 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
സ്ഫോടനം നടന്നത് ജാമിയ സുബൈരിയ മദ്രസയില്‍ ആണ്. സ്ഫോടന സമയത്ത് മതപുരോഹിതന് മദ്രസയുടെ പ്രധാന ഹാളില്‍ കുട്ടികള്‍ക്ക് ഇസ്ലാം മതപാഠങ്ങല് പഠിപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു. മദ്രസയിലേക്ക് ഒരു ബാഗുമായി എത്തിയ ആള് ബാഗ് അവിടെ വെച്ച് പോയി മിനുറ്റുകള്ക്കുളളിലാണ് സ്ഫോടനം നടന്നത് എന്നും പോലീസ് പറയുന്നു. പരിക്കേറ്റവരെ ലേഡി റീഡിംഗ് ആശുപത്രിയിലേക്ക് മാറ്റി.
സ്ഫോടനത്തില്‍ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ കുട്ടികളും ദ്രസയിലെ അധ്യാപകരുമുണ്ട്. രണ്ട് അധ്യാപകര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. മരണനിരക്ക് ഉയര്‍ന്നേക്കും എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുളളതാണ് ജാമിയ സുബൈരിയ മദ്രസ. സ്ഫോടനത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സമീപ വര്‍ഷങ്ങളിലായി പെഷവാറില്‍ ഇത്തരം ആക്രമണ സംഭവങ്ങള്‍ കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ക്വെട്ടയില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു.