സൗദി കോടീശ്വരന്മാര് ദരിദ്രരായി; ജയില്‍വാസം കഴിഞ്ഞപ്പോള്‍ എല്ലാം പോയി, ഞെട്ടിക്കുന്ന കണക്ക് പുറത്ത്
റിയാദ്/ന്യൂയോര്‍ക്ക്: ലോകം അറിയപ്പെട്ട ശതകോടീശ്വരനായിരുന്നു സൗദി അറേബ്യയിലെ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്. ഇന്ന് ഇദ്ദേഹത്തിന്റെ ആസ്തി വളരെ കുറഞ്ഞിരിക്കുന്നു. കമ്പനികള്‍ വിറ്റഴിക്കുന്ന തിരക്കിലാണ് അല്‍ വലീദ് എന്ന് ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന് മാത്രമല്ല, സൗദിയിലെ ഒട്ടറെ കോടീശ്വരന്മാരുടെ സ്ഥിതി ഇന്ന് ദയനീയമാണ്.
പലര്‍ക്കും പഴയ പ്രതാപമില്ല. എല്ലാം നഷ്ടപ്പെട്ടവരെ പോലെയാണ് ഇവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. നീണ്ട ജയില്‍വാസമാണ് 2017 നവംബര്‍ നാലിന് രാത്രി മുതല്‍ ഇവര്‍ നേരിട്ടത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ഏജന്‍സി അറസ്റ്റ് ചെയ്തതിന് ശേഷം സൗദി കോടീശ്വരന്മാര്ക്ക് എന്തു സംഭവിച്ചു എന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്....
2017 നവംബര്‍ നാലിന് രാത്രി
2017 നവംബര്‍ നാലിന് രാത്രിയാണ് സൗദിയെ മത്രമല്ല, ലോകത്തെ മൊത്തം ഞെട്ടിച്ച് റിയാദില്‍ കൂട്ട അറസ്റ്റ് നടന്നത്. സൗദിയിലെ പ്രമുഖരായ വ്യക്തികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ പ്രധാനിയായിരുന്നു ലോക കോടീശ്വരന്മാരില് ആദ്യ പത്തിലുണ്ടായിരുന്ന അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്.
വെട്ടിച്ച് വന്‍ ലാഭമുണ്ടാക്കി
സര്‍ക്കാരിനെ വെട്ടിച്ച് വന്‍ ലാഭമുണ്ടാക്കി എന്നാരോപിച്ചാണ് കോടീശ്വരന്മാരെ അറസ്റ്റ് ചെയ്തത്. പലരും മാസങ്ങളോളം ജയിലില്‍ കിടക്കേണ്ടി വന്നു. ചിലര്‍ ഒരു വര്‍ഷത്തിലധികവും. സര്‍ക്കാരിന് നഷ്ടമായ തുക ഇവരില്‍ നിന്ന് ഈടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആസ്തിയില്‍ വന്‍ കുറവ്
പക്ഷേ, ബിന്‍ തലാല്‍ അടക്കം പുറത്തിറങ്ങിയ കോടീശ്വരന്മാര്ക്ക് ആസ്തിയില്‍ വന്‍ കുറവാണ് വന്നിരിക്കുന്നത്. പലരും കമ്പനികള്‍ വിറ്റഴിക്കുന്നു. ചിലര്‍ ഓഹരികള്‍ വിറ്റഴിക്കുന്നു. സര്‍ക്കാരുമായി സഹകരിക്കുന്നു, സര്‍ക്കാരിനെ പുകഴ്ത്തി സംസാരിക്കുന്നു. ആഫ്രിക്ക അടക്കി ഭരിച്ചിരുന്നു സൗദി കോടീശ്വരന് കഴിഞ്ഞാഴ്ചയാണ് ജയില്‍ മോചിതനായത്.
ആഡംബര ഹോട്ടലില്‍
ജയില്‍വാസം എന്നാല്‍ ഇവരെല്ലാം സൗദിയിലെ ജയിലില്‍ ആയിരുന്നില്ല. റിയാദിലെ റിറ്റ്സ് കാള്‍ട്ടന്‍ ആഡംബര ഹോട്ടലില്‍ ആയിരുന്നു. എന്നാല്‍ ഹോട്ടലിലെ സുഖവാസ ജീവിതം ഇവര്‍ക്ക് നിഷേധിക്കപ്പെട്ടു. നിരന്തരമായ ചോദ്യം ചെയ്യലും പീഡനവും നേരിടേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സാമ്പത്തികമായി വിജയം
സൗദി കോടീശ്വരന്മാരെ അറസ്റ്റ് ചെയ്ത സംഭവം സാമ്പത്തികമായി വിജയമാണെന്നാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് അടുത്തിടെ പറഞ്ഞത്. 87 പ്രമുഖരെയാണ് ഒറ്റ രാത്രിയില്‍ അറസ്റ്റ് ചെയ്ത് ഹോട്ടലിലെത്തിച്ചത്. ഇവരില്‍ നിന്ന് 10700 കോടി ഡോളര്‍ മോചനദ്രവ്യം വാങ്ങിയെന്നാണ് വിവരം.
പണമായിട്ടല്ല മോചന ദ്രവ്യം
എല്ലാവരും പണമായിട്ടല്ല മോചന ദ്രവ്യം നല്‍കിയത്. പലരും വ്യവസായ സ്ഥാപനങ്ങള്‍ വിട്ടുകൊടുത്തു. ചിലര്‍ കമ്പനികളിലെ ഓഹരികള്‍ കൈമാറി. ഇതിന്റെ എല്ലാം ഫലമാണ് പുറത്തുവന്നപ്പോള്‍ നേരിടുന്നത്. ഇവരുടെ ആസ്തികള്‍ തീരെ കുറഞ്ഞുപോയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ജയില്‍ മോചിതരായ ശേഷം
മുന്‍ ദേശീയ സുരക്ഷാ ഗാര്‍ഡ് ജയില്‍ മോചിതനായത് 100 കോടി ഡോളര്‍ നല്‍കിയിട്ടാണെന്ന് നേരത്തെ സ്ഥിരീകരണം വന്നിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ അവ്യക്ത തുടര്‍ന്നു. ജയില്‍ മോചിതരായ ശേഷം ഇവരുടെ പ്രതികരണങ്ങളും സാമ്പത്തിക സ്ഥിതിയും പരിശോധിച്ചാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട്.
സൗദി-എത്യോപ്യന്‍ കോടീശ്വരന്
സൗദി-എത്യോപ്യന്‍ കോടീശ്വരനായ മുഹമ്മദ് അല്‍ അമൗദി മോചിതനായത് കഴിഞ്ഞ ഞായറാഴ്ചയാണ്. ഇദ്ദേഹം റിറ്റ്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ ആയിരുന്നില്ല. അജ്ഞാത കേന്ദ്രത്തിലാണ് തടവിലിട്ടിരുന്നത്. അഴിമതി, കൈക്കൂലി കേസുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്. മുന്‍ മന്ത്രി അംറ് അല്‍ ദബ്ബാഗ്, സമി ബാറൂം എന്നിവരും കഴിഞ്ഞാഴ്ചകളില്‍ മോചിതരായി.
ബിന്‍ തലാലിന്റെ ആസ്തി കുറഞ്ഞു
മോചിതരായവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് സൗദി ഭരണകൂടം. പലര്‍ക്കും യാത്രാ നിരോധനമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍ വലീദ് ബിന്‍ തലാലിന്റെ ആസ്തിയില്‍ 400 കോടി ഡോളറാണ് കുറവ് വന്നിരിക്കുന്നത്. ഇദ്ദേഹം 83 ദിവസം തടവില്‍ കഴിഞ്ഞു. പുറത്തിറങ്ങിയ ശേഷം സൗദി ഭരണകൂടത്തെ പുകഴ്ത്തിയാണ് ബിന്‍ തലാല്‍ സംസാരിച്ചത്.
വിറ്റഴിക്കാന്‍ തീരുമാനിച്ചു
ചില ധാരണകള്‍ക്ക് പുറത്താണ് തന്റെ മോചനം സാധ്യമായതെന്ന് ബിന്‍ തലാല്‍ പറഞ്ഞിരുന്നു. ലോകത്തെ പ്രധാന കമ്പനികളിലൊന്നായ കിങ്ഡം ഹോള്‍ഡിങ് ബിന്‍ തലാലിന്റേതാണ്. കമ്പനി ഓഹരി വിലയില്‍ 22 ശതമാനം നഷ്ടമാണിപ്പോള്‍. കഴിഞ്ഞ ഒക്ടോബറില്‍ 100 കോടി ഡോളര്‍ ഇദ്ദേഹത്തിന്റെ കമ്പനി വായ്പയെടുത്തു. മാത്രമല്ല, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചുവെന്ന കമ്പനി വൃത്തങ്ങള്‍ പറയുന്നു.
ഫഹദിന്റെ രാജാവിന്റെ കാലത്ത്..
്ബിന്‍ തലാല്‍ രാജകുമാരന് വിദേശയാത്രയ്ക്ക് വിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ ആസ്തിയില്‍ 260 കോടി ഡോളര്‍ പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളിലാണ്. സൗദിയില്‍ അറസ്റ്റിലായവരില്‍ രണ്ടാമത്തെ കോടീശ്വരന് മുഹമ്മദ് അല്‍ അമൗദിയാണ്. കഴിഞ്ഞ ഞായറാഴ്ച ഇദ്ദേഹം പുറത്തിറങ്ങി. ഫഹദിന്റെ രാജാവിന്റെ കാലത്ത് സൗദി ഭരണകൂടവുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ധനികനാണ് ഇദ്ദേഹം.
മുഹമ്മദ് അല്‍ അമൗദിയുടെ ആസ്തി ഇങ്ങനെ
എത്യോപ്യയിലെ ഏറ്റവും വലിയ നിക്ഷേപകനാണ് മുഹമ്മദ് അല്‍ അമൗദി. സ്വീഡനില്‍ സ്വന്തമായി എണ്ണകമ്പനിയുണ്ട്. എത്യോപ്യയില്‍ സ്വര്‍ണ ഖനികള്‍, ഹോട്ടലുകള്‍, കാര്‍ഷിക മേഖലകള്‍ എന്നിവയെല്ലാം അമൗദിക്ക് സ്വന്തമായുണ്ട്. ഇദ്ദേഹത്തിന്റെ വിദേശത്തെ ആസ്തികള്‍ ഇപ്പോഴും സജീവമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ഇസ്ലാമിക് ഫിനാന്‍സിങ്
സൗദിയിലെ ഇസ്ലാമിക് ഫിനാന്‍സിങ് രംഗത്ത് സജീവമായിരുന്ന സ്വാലിഹ് കാമില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് മോചിതനായത്. 700 മില്യണ്‍ ഡോളറില്‍ നിന്ന് ഇദ്ദേഹത്തിന്റെ ആസ്തി 3 മില്യണിലേക്ക് കുറഞ്ഞിട്ടുണ്ട്. ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്ന സ്വാലിഹ് കാമിലിന് ജിദ്ദയിലും ബഹ്റൈനിലുമാണ് കൂടുതല്‍ ബിസിനസ്.
എബിസിയിലെ നിക്ഷേപം
സൗദിയിലെ എംബിസി മീഡിയാ സെന്ററിന്റെ മേധാവി വലീദ് അല്‍ ഇബ്രാഹീമും അറസ്റ്റിലായിരുന്നു. കമ്പനിയുടെ 60 ശതമാനം ഇപ്പോള്‍ സര്‍ക്കാരിന് കൈമാറിയിരിക്കുകയാണ്. ജനുവരിയിലാണ് ഇബ്രാഹീമിനെ വിട്ടയച്ചത്. കാമില്‍ കുടുംബത്തിന് കോടികളുടെ നിക്ഷേപമുള്ള സ്ഥാപനമായിരുന്നു എംബിസി. അടുത്തിടെ മോചിതനായ അല്ഹോഖൈര് കമ്പനി മേധാവി ഫവാസ് അല്‍ഖൈറിന്റെ ആസ്തിയില്‍ 400 ദശലക്ഷം ഡോളറിന്റെ കുറവാണുണ്ടായിരിക്കുന്നത്.
ബിഹാറില്‍ കോണ്‍ഗ്രസിന് ചരിത്ര നിമിഷം; 30 വര്‍ഷത്തിന് ശേഷം ആദ്യം, രാഹുല്‍ നേതൃത്വം നല്‍കും