വീണ്ടും ഞെട്ടിച്ച് ഹമാസ്; ഇസ്രായേല്‍ നഗരങ്ങളില്‍ സൈറണ്‍ മുഴങ്ങി, 'സര്‍പ്രൈസുമായി' ഹിസ്ബുല്ലയും
ഗാസ സിറ്റി: ഇസ്രായേലിനെതിരെ ഹമാസ് ശക്തമായ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. റോക്കറ്റ് ആക്രമണമാണ് നടന്നതെന്ന് റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊട്ടുപിന്നാലെ ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സുപ്രധാന നഗരങ്ങളില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. വന്‍ റോക്കറ്റാക്രമണമാണ് നടത്തിയതെന്ന് ഹമാസ് അവകാശപ്പെട്ടു.
നാല് മാസത്തിനിടെ ആദ്യമായിട്ടാണ് ഇസ്രായേല്‍ നഗരങ്ങളില്‍ സൈറണ്‍ മുഴങ്ങുന്നത്. വിദേശ ആക്രമണമുണ്ടാകുമ്പോഴാണ് സാധാരണ സൈറണ്‍ മുഴങ്ങുക. ഈ വേളയില്‍ ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും സൈനികരും മറ്റു സുരക്ഷാ ചുമതലയുള്ളവരും കൂടുതല്‍ ജാഗ്രത പാലിക്കുകയുമാണ് ചെയ്യുക. ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സാം ബ്രിഗേഡ് ആണ് ആക്രമണം നടത്തിയത്.

(നെതന്യാഹു സര്‍ക്കാരിനെതിരെ ഇസ്രായേലില്‍ നടക്കുന്ന പ്രതിഷേധത്തില്‍ നിന്നുള്ള ദൃശ്യം)
പലസ്തീന്‍ ജനതയെ കൂട്ടക്കൊല ചെയ്യുന്ന സയണിസ്റ്റുകള്‍ക്കുള്ള മറുപടിയാണ് റോക്കറ്റാക്രമണം എന്ന് ഖസ്സാം ബ്രിഗേഡ് പ്രസ്താവനയില്‍ പറഞ്ഞു. ഗാസയില്‍ നിന്നാണ് റോക്കറ്റുകള്‍ തൊടുത്തുവിട്ടതെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള അല്‍ അഖ്‌സ ടിവി അറിയിച്ചു. അതേസമയം, സൈറണ്‍ മുഴക്കാനുണ്ടായ കാരണം ഇസ്രായേല്‍ സൈന്യം ഇതുവരെ വിശദീകരിച്ചിട്ടില്ല.
ആര്‍ക്കെങ്കിലും പരിക്ക് പറ്റുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇസ്രായേല്‍ ആരോഗ്യ വൃത്തങ്ങള്‍ പറഞ്ഞു. റഫാ മേഖലയില്‍ നിന്നാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹമാസ് റോക്കറ്റ് തൊടുത്തുവിട്ടതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. എട്ട് റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് എത്തിയെന്നും അവയെല്ലാം സൈന്യത്തിന്റെ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടെല്‍ അവീവ്, ഹെര്‍സിലിയ, പീറ്റ ടിക്‌വ എന്നീ നഗഗരങ്ങളില്‍ സൈറന്‍ മുഴങ്ങിയെന്നാണ് ബിബിസി റിപ്പോര്‍ട്ട്. ജബാലിയ ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യത്തിന് ശക്തമായ തിരിച്ചടി നല്‍കിയെന്ന് ഹമാസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിരവധി ഇസ്രായേല്‍ സൈനികരെ വധിക്കുകയും നിരവധി പേരെ തടവിലാക്കുകയും ചെയ്തുവെന്നാണ് ഹമാസ് അവകാശപ്പെട്ടത്. ഇക്കാര്യം ഇസ്രായേല്‍ സൈന്യം നിരസിച്ച പിന്നാലെയാണ് റോക്കറ്റാക്രമണം.
അതേസമയം, ഈജിപ്ത് അതിര്‍ത്തിയോട് ചേര്‍ന്ന റഫയില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ ആക്രമണം തുടരുകയാണ്. നിരവധി പലസ്തീന്‍കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ഏഴിന് ശേഷം ഗാസയില്‍ കൊല്ലപ്പെടുന്ന പലസ്തീന്‍കാരുടെ എണ്ണം 36000 കവിഞ്ഞു. ഈജിപ്ത് അതിര്‍ത്തിയില്‍ ഗാസയിലേക്കുള്ള നിരവധി സഹായ വസ്തുക്കള്‍ കെട്ടിക്കിടക്കുകയാണ്. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇസ്രായേല്‍ ചില ടാങ്കറുകള്‍ക്ക് പ്രവേശന അനുമതി നല്‍കിയിട്ടുണ്ട്.
ഇസ്രായേലിന് മുന്നറിയിപ്പുമായി ലബ്‌നാനിലെ ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ല രംഗത്തുവന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കൂടുതല്‍ സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍ ഏഴിന് സര്‍പ്രൈസ് ലഭിച്ചതാണ്. കൂടുതല്‍ സര്‍പ്രൈസുകള്‍ ലഭിക്കുമെന്നും നസറുല്ല പറയുന്നു. ലബ്‌നാനെതിരെ ആക്രമണം നടത്തുമെന്ന ഇസ്രായേല്‍ ഭീഷണിയെ നസ്‌റുല്ല പരിഹസിച്ചു. ഗാസയിലെ ദൗത്യം കഴിഞ്ഞോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.












Click it and Unblock the Notifications