പലസ്തീനികളില്ലാതെ വൈറ്റ് ഹൗസില്‍ ഗാസ സഹായ സമ്മേളനം; ഇസ്രായേലും അറബ് രാജ്യങ്ങളും പങ്കെടുത്തു
വാഷിംഗ്ടണ്‍: ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വൈറ്റ്ഹൗസില്‍ ഗസാ സഹായ സമ്മേളനം ചേര്‍ന്നു. പക്ഷെ പലസ്തീന്‍ ജനതയെ പ്രതിനിധീകരിച്ച് ഒരാള്‍ പോലും സമ്മേളനത്തില്‍ പങ്കെടുത്തില്ല. ഭീകരവാദികളെന്ന് അമേരിക്ക കരുതുന്ന ഹമാസിനെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെങ്കിലും മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ അതോറിറ്റിയോട് സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് അമേരിക്കന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഗസാ സമ്മേളനം ബഹിഷ്‌ക്കരിക്കാന്‍ പലസ്തീന്‍ നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
ജെറുസലേമില്‍ മാത്രം ഇസ്രായേല്‍ തകര്‍ത്തത് 5000 പലസ്തീനി വീടുകള്‍
ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനും അവിടേക്ക് യുഎസ് എംബസി മാറ്റാനുമുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തോടുള്ള പ്രതിഷേധസൂചകമായിട്ടായിരുന്നു പലസ്തീന്‍ അതോറിറ്റി സമ്മേളനം ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്. അതേസമയം വാഷിംഗ്ടണില്‍ നടന്ന സമ്മേളനത്തില്‍ ഇസ്രായേലും അറബ്, യൂറോപ്യന്‍ രാജ്യങ്ങളും പങ്കെടുത്തു. ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളാണ് അറബ് മേഖലയില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തത്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ 19 രാഷ്ട്രങ്ങള്‍ സമ്മേളത്തില്‍ പങ്കുകൊണ്ടു.
ഗസയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണാനായാല്‍ മാത്രമേ മേഖലയിലെ സമാധാന നടപടികളുമായി മുന്നോട്ടുപോവാന്‍ സാധിക്കൂ എന്ന് സമ്മേളം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുതിര്‍ന്ന ഉപദേശകനും ഇസ്രായേല്‍-പലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നയാളുമായ ജാരെദ് കുഷ്‌നര്‍ രണ്ടു മണിക്കൂര്‍ നീണ്ട പ്രസന്റേഷന്‍ യോഗത്തില്‍ അവതരിപ്പിച്ചു. അതേസമയം അമേരിക്ക നടപ്പിലാക്കാനുദ്ദേശിക്കുന്ന പലസ്തീന്‍-ഇസ്രായേല്‍ സമാധാന പദ്ധതിയെ കുറിച്ച് ജാരെദ് ഒന്നും പറഞ്ഞില്ല. ഗസയില്‍ വൈദ്യുതി, വെള്ളം, ഭക്ഷണം, മരുന്നുകള്‍ തുടങ്ങിയ അത്യാവശ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. എന്നാല്‍ ഇവയെക്കുറിച്ച് അന്തിമ രൂപരേഖ തയ്യാറാക്കാന്‍ സമ്മേളനത്തിന് സാധിച്ചില്ല. ഇസ്രായേല്‍ തുടരുന്ന ഉപരോധമാണ് തങ്ങളുടെ ദുരിതത്തിന് കാരണമായി ഗസ നിവാസികള്‍ ആരോപിക്കുന്നത്.