ഗാസ യുദ്ധത്തിന്റെ വക്കില്‍: ഇസ്രായേലും ഹമാസും വെടിനിര്‍ത്തണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍
ന്യുയോര്‍ക്ക്: ഗാസയ്ക്കെതിരായ അതിക്രമങ്ങള്‍ പ്രദേശത്തെ യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും ഇസ്രായേലും ഹമാസും 2014ലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ തയ്യാറാവണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. രക്ഷാസമിതി യോഗത്തിനു മുമ്പായി അദ്ദേഹം യു.എന്നിനയച്ച കത്തിലാണ് ഇക്കാര്യമുള്ളത്. മാര്‍ച്ച് 30ന് ഗാസ അതിര്‍ത്തിയില്‍ ആരംഭിച്ച പ്രതിഷേധപ്രകടനങ്ങള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ അദ്ദേഹം നടുക്കം രേഖപ്പെടുത്തി. അവസാന മാര്‍ഗമായല്ലാതെ ഇത്തരം നടപടികള്‍ സ്വീകരിക്കരുതെന്നും പരമാവധി നിയന്ത്രണം പാലിക്കാനുള്ള ഉത്തരവാദിത്തം ഇസ്രായേല്‍ സൈന്യം പ്രകടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികള്‍, യൂനിഫോം ധരിച്ച മെഡിക്കല്‍ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ വധിച്ച ഇസ്രായേല്‍ നടപടി അംഗീകരിക്കാനാവില്ലെന്നും ഗുട്ടെറസ് പറഞ്ഞു. മരണഭയമില്ലാതെ തങ്ങളുടെ ജോലി നിര്‍വഹിക്കുവാനുള്ള സാഹചര്യമൊരുക്കാന്‍ സൈന്യം തയ്യാറാവണം. ഇസ്രായേല്‍-ഫലസ്തീന് പ്രതിസന്ധിയെ ഇത്തരമൊരു അപകടകരമായ സാഹചര്യത്തിലേക്ക് തള്ളിവിട്ട എല്ലാവരുടെയും നടപടികളെ താന്‍ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹമാസിന്റെയും മറ്റ് ഫലസ്തീന് സംഘടനകളുടെയും ആക്രമണങ്ങള്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇസ്രായേലില്‍ നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ക്ക് തിരികെ ജന്മനാടുകളിലെത്താന് അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 30ന് ആരംഭിച്ച പ്രതിഷേധത്തില്‍ ഇതിനകം 130 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 13,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുകയുണ്ടായി. ഇവരില്‍ ഭീരിപക്ഷം പേരും നിരായുധരായിരുന്നുവെന്നാണ് ഗസയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ പക്ഷം. ഗസാ പ്രതിഷേധകര്‍ക്കെതിരായ ഇസ്രായേല്‍ സൈനിക നടപടിയെകുറിച്ച് അന്വേഷിക്കണമെന്ന തന്റെ ആവശ്യം ഗുട്ടെറസ് ആവര്‍ത്തിച്ചു. ജെറൂസലേം തലസ്ഥാനനഗരമായി പങ്കിട്ടെടുത്ത് ഇസ്രായേല്‍, ഫലസ്തീന് രാഷ്ട്രങ്ങള്‍ രൂപീകരിക്കുകയല്ലാതെ പ്രശ്നപരിഹാരത്തിന് വേറെ പോംവഴികളില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെസ്റ്റ്ബാങ്കില്‍ കൂടുതല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ഇസ്രായേല്‍ തീരുമാനത്തെ ഗുട്ടെറസ് ശക്തമായി വിമര്‍ശിക്കുകയും ചെയ്തു.