ഗാസയില്‍ മരണം 300 കവിഞ്ഞു
ഗാസയില്‍: ഇസ്രായേലിന്റെ ആക്രമണത്തില്‍ ഗാസയിലെ മരണം 300 കവിഞ്ഞു. കരയുദ്ധം ശക്തമാക്കി ഇസ്രായേല്‍ സൈന്യം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഹമസിന്റെ റോക്കറ്റ് ആക്രമണവും തുടരുന്നു.
12 ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 307 പലസ്തീന്‍ പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. രണ്ട് ഇസ്രായേല്‍ പൗരന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയില്‍ കൊല്ലപ്പെട്ടതിലേറെയും സ്ത്രീകളും കുട്ടികളും ആണ്.
മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണിന്റെ നേതൃത്വത്തില്‍ തീവ്രശ്രമം തുടങ്ങി. ശനിയാഴ്ച ഇസ്രായേല്‍ നടത്തിയ ആക്രണത്തില്‍ 11 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. നാല് കുട്ടികള്‍ ഉള്‍പ്പെടെയാണിത്. 2250 പേര്‍ക്ക് ഇതുവരെ ഗുരുരമായി പരിക്കേറ്റിട്ടും ഉണ്ട്.
ആക്രമണം നോക്കി നില്‍ക്കില്ല
തങ്ങളുടെ രാജ്യത്തിന് നേരെ ഒരു തീവ്രവാദ സംഘടന നടത്തുന്ന റോക്കറ്റ് ആക്രമണങ്ങളെ നോക്കി നില്‍ക്കാനാവില്ലെന്നാണ് ഇസ്രായേലിന്റെ പക്ഷം.
അമേരിക്കന്‍ പിന്തുണ
തങ്ങള്‍ ഹമാസിനെ പ്രതിരോധിക്കുകയാണെന്ന ഇസ്രായേലിന്‍റെ വാദത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പിന്തുണയുമുണ്ട്. എന്നാല്‍ സാധാരണക്കാരെ യുദ്ധത്തിന്റെ പേരില്‍ കൊല്ലുന്നതില്‍ യോജിപ്പില്ലെന്ന് അമേരിക്ക വ്യക്തമാക്കുന്നു.
അഭയാര്‍ത്ഥികള്‍
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 34 സ്‌കൂളുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളായി സജ്ജീകരിച്ചിട്ടുണ്ട്. അരലക്ഷത്തോളം പലസ്തീനികളാണ് അഭയം അഭ്‌യര്‍ത്ഥിച്ചിരിക്കുന്നതെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
സൈനിക നീക്കം
പതിനായിരക്കണക്കിന് സൈനികരെയാണ് ഇസ്രായേല്‍ ഗാസയില്‍ വിന്യസിച്ചിരിക്കുകന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കരയാക്രമണം കൂടുതല്‍ ശക്തമാക്കുമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത തിരിച്ചടി
കരയാക്രമണം തുടര്‍ന്നാല്‍ ഇസ്രായേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഹമാസ് ഭീഷണി മുഴക്കി.