മരുന്നുകളെല്ലാം തീര്‍ന്നു; ഗസ ആശുപത്രികളില്‍ അടിയന്തരാവസ്ഥ, പരിക്കേറ്റവരെ ചികില്‍സിക്കാനാവാതെ ഡോക്ടര്‍മാര്‍
ഗസ: ആട്ടിയോടിക്കപ്പെട്ട സ്വന്തം ഭൂമിയിലേക്ക് തിരികെയെത്താനുള്ള അവകാശത്തിനായി ഇസ്രായേല്‍ അതിര്‍ത്തിയില്‍ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈനികര്‍ നടത്തിയ വെടിവയ്പ്പിലും മറ്റും കൊല്ലപ്പെട്ട ആയിരത്തിലേറെ ഫലസ്തീനികള്‍ക്ക് ചികില്‍സ ലഭ്യമാക്കാനാവാതെ ഗസ ആശുപത്രികള്‍. മരുന്നിന്റെയും മറ്റ് ചികില്‍സാ സാമഗ്രികളുടെയും അപര്യാപ്തതയാല്‍ വീര്‍പ്പുമുട്ടുന്ന ഗസ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരുന്ന് ഉള്‍പ്പെടെയുള്ളയുടെ കരുതല്‍ ശേഖരം അവസാനിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
വര്‍ഷങ്ങളായി തുടരുന്ന ഇസ്രായേല്‍ ഉപരോധം മൂലം ചക്രശ്വാസം വലിക്കുകയായിരുന്ന ഗസ ആശുപത്രികളില്‍ ആയിരത്തിലേറെ പരിക്കേറ്റവര്‍ എത്തിയതോടെ പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമായതായി ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഇസ്രായേലി സൈനികരുടെ വെടിവയ്പ്പില്‍ പരിക്കേറ്റവരാണ് ആശുപത്രിയില്‍ കഴിയുന്നവരിലേറെയും. പലരുടെയും ശരീരത്തില്‍ വെടിയുണ്ടകള്‍ തുളച്ചുകയറിയിട്ടുണ്ട്. എന്നാല്‍ ശസ്ത്രക്രിയ ആവശ്യമായ അടിയന്തര കേസുകളില്‍ പോലും ആവശ്യമായ ഉപകരണങ്ങളുടെ അഭാവത്തില്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ് ഡോക്ടര്‍മാര്‍. അനസ്തീഷ്യ നല്‍കുന്നതിനുള്ള മരുന്നുകള്‍ പോലും ആശുപത്രികളില്‍ സ്റ്റോക്കില്ല. അത്യാവശ്യ മെഡിക്കല്‍ സാധനങ്ങള്‍ക്കായി അടിയന്തരമായി 20 ലക്ഷം ഡോളര്‍ ആവശ്യമായി വരുമെന്നാണ് റെഡ് ക്രെസന്റിന്റെ കണക്കുകൂട്ടല്‍.
ഫലസ്തീനികള്‍ ഭൂമി ദിനമായി ആചരിച്ച മാര്‍ച്ച് 30ന് നടന്ന വെടിവയ്പ്പില്‍ 18 പേര്‍ കൊല്ലപ്പെട്ടതുള്‍പ്പെടെ ഇസ്രായേല്‍ സൈനികരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. രണ്ടായിരത്തോളം പേരാണ് പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നത്. ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫാ ഹോസ്പിറ്റലില്‍ പോലും പരിക്കേറ്റവരെ പ്രവേശിപ്പിക്കാനാവാത്ത സ്ഥിതിയാണ്. സമരം തുടങ്ങിയ ശേഷമുള്ള രണ്ടാം വെള്ളിയാഴ്ചയുണ്ടായ വെടിവയ്പ്പിലും സംഘര്‍ഷത്തിലുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 250ലേറെ പേര്‍ക്ക് പരിക്കേറ്റു.
1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കലായിട്ടാണ് മാര്‍ച്ച് 30ന് ഭൂമി ദിനമായി ഫലസ്തീനികള്‍ ആചരിക്കുന്നത്. 1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ പ്രതിഷേധ സമരം തുടരും.