ഗസയില്‍ വനിതകളുടെ പ്രകടനത്തിന് നേരെ ഇസ്രായേല്‍ വെടിവയ്പ്പ്; 134 പേര്‍ക്ക് പരിക്ക്
ഗസ: ഇസ്രായേല്‍ അതിര്‍ത്തിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ ആയിരക്കണക്കിന് ഗസ സ്ത്രീകള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവയ്പ്പ്. ആക്രമണത്തിന് 134 പേര്‍ക്ക് പരിക്കുപറ്റിയതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു. പലരുടെയും നില ഗുരുതരമാണെന്നും പ്രകടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റതായും മന്ത്രാലയം വക്താവ് അശ്റഫ് അല്‍ ഖുദ്റ പറഞ്ഞു.
ഇസ്രായേലില്‍ നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ക്ക് ജന്മനാട്ടിലേക്ക് തിരികെയെത്താനുള്ള അവകാശത്തിനായി കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച പ്രതിഷേധ സമരങ്ങളുടെ ഭാഗമായിട്ടായിരുന്നു ആയിരക്കണക്കിന് ഫലസ്തീന് വനിതകള്‍ ഇസ്രായേല്‍ അതിര്‍ത്തിയില്‍ മാര്‍ച്ച് നടത്തിയത്. സമാധാനപരമായ പ്രതിഷേധപ്രകടനത്തിന് നേരെ പ്രകോപനങ്ങളൊന്നുമില്ലാതെ ഇസ്രായേല്‍ സൈന്യം വെടിവയ്ക്കുകയായിരുന്നു. ഗസയില്‍ തെരഞ്ഞെടുപ്പിലൂടെ ഹമാസ് അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ഇസ്രായേലും ഈജിപ്തും പ്രദേശത്തിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൂടിയായിരുന്നു പ്രതിഷേധ പ്രകടനം. ചെറിയ കുട്ടികളെയും കൂട്ടിയാണ് ആയിരക്കണക്കിന് സ്ത്രീകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയത്. പ്രതിഷേധകര്‍ ഇസ്രായേല്‍ അതിര്‍ത്തിയുടെ 50 മീറ്റര്‍ അടുത്തെത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതാദ്യമായാണ് ഫലസ്തീന് സ്ത്രീകള്‍ മാത്രമായി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നത്.
എന്റെ മകള്‍ തുടങ്ങിവച്ചത് അവസാനിപ്പിക്കാനാണ് താന്‍ വന്നതെന്ന്, മെയ് 14ന് നടന്ന പ്രതിഷേധത്തിനിടെ ഇസ്രായേല്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട 15കാരി വാസലിന്റെ ചിത്രവുമേന്തി മാതാവ് റിം അബൂ ഇര്‍മാന പറഞ്ഞു. മെയ് 14ന് നടന്ന പ്രകടനത്തിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ 60ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. മാര്‍ച്ച് തുടങ്ങിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കു നേരെയുണ്ടായ ഇസ്രായേല്‍ അതിക്രമങ്ങളില്‍ ഇതിനകം 138 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.