കൃത്രിമക്കാലുമായി കുതിരപ്പുറത്ത്; ഗസയിലെ 17കാരി ചാടിയത് ചരിത്രത്തിലേക്ക്
കൃത്രിമക്കാലുമായി കുതിരച്ചാട്ട മല്‍സരത്തില്‍ പങ്കെടുത്ത ഗസ കൗമാരക്കാരി ഹിബത്തുല്ല ഷഹിന്‍ നാട്ടുകാരുടെ താരമായി. ഗസയില്‍ നടന്ന ഷോജംബിംഗ് മല്‍സരത്തില്‍ കപ്പടിക്കാനായില്ലെങ്കിലും കുതിരയുമായി ഈ 17കാരി നടത്തിയ ഓരോ ചാട്ടത്തിനും വലിയ കൈയടിയും ആര്‍പ്പുവിളിയുമാണ് കാണികളില്‍ നിന്ന് ലഭിച്ചത്.
കുതിര എന്നുമെന്റെ സ്വപ്‌നമായിരുന്നു
ഇടതുകാല്‍ മുട്ടിനു താഴെ ഇല്ലെങ്കിലും ഹിബയുടെ സ്വപ്‌നങ്ങളില്‍ നിറഞ്ഞുനിന്നത് കുതിരയായിരുന്നു. വളരെ ചെറുപ്രായത്തില്‍ തന്നെ കുതിരയുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു മകളുടെ പുസ്തകങ്ങളെന്ന് മാതാവ് തഗ്രീദ് ഷഹീന്‍ ഓര്‍ക്കുന്നു. അങ്ങനെയാണ് ഗസയിലെ കുതിരയോട്ടക്കാരുടെ ക്ലബ്ബില്‍ കൊച്ചുകുട്ടിയായ ഹിബ അംഗത്വമെടുക്കുന്നത്.
അങ്ങനെ അവള്‍ സ്വപ്‌നം കണ്ടതും ചിത്രം വരച്ചതുമായ കുതിരപ്പുറത്തെ പെണ്‍കുട്ടി യാഥാര്‍ഥ്യമായി. കൃത്രിമക്കാലുമായി കുതിരപ്പുറത്തേറുന്ന ആദ്യ വ്യക്തിയുമായി അവള്‍ മാറി.
2007 മുതല്‍ നോര്‍വെയില്‍
50-80 ഡോളറായിരുന്നു ഗസയിലെ കുതിരയോട്ടക്കാരുടെ ക്ലബ്ബില്‍ പ്രതിമാസ ഫീസ്. ഗസയിലെ കഷ്ടപ്പാടുകള്‍ക്കിടയില്‍ ഇത് കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല ഹിബയുടെ കുടുംബത്തിന്. അതിനിടെ 2007ല്‍ നോര്‍വെയിലേക്ക് താമസം മാറ്റിയതോടെ കാര്യങ്ങള്‍ മാറി.
അവിടെ പ്രൊഫഷനല്‍ കുതിരയോട്ട ക്ലബ്ബില്‍ ചേര്‍ന്ന് പരിശീലനം നേടി. അവിടെ പാര്‍ക്കിലും വനത്തിലുമൊക്കെ കുതിരപ്പുറത്ത് സവാരി ചെയ്യാന്‍ ഇവിടെ അവസരം കിട്ടി.
കുതിരച്ചാട്ടത്തില്‍ പരിശീലനം
2011ലാണ് നോര്‍വെയില്‍ നിന്ന് കുടുംബം ഗസയിലേക്ക് തിരിച്ചെത്തിയത്. അപ്പോഴേക്കും ഗസയിലെ അവസ്ഥ ഏറെ പുരോഗമിച്ചിരുന്നു. പിതാവിന് ജേണലിസ്റ്റായി തരക്കേടില്ലാത്ത ജോലി കിട്ടി. 2016ഓടെയാണ് കുതിരച്ചാട്ടത്തില്‍ പരിശീലനം നേടാന്‍ ഹിബ തീരുമാനിക്കുന്നത്. തന്നെപ്പോലെ ഒരു കാല്‍ ഇല്ലാത്തവര്‍ക്ക് അത് അത്ര എളുപ്പമല്ലെങ്കിലും വെല്ലുവിളി ഏറ്റെടുക്കാന്‍ ഹിബ തീരുമാനിക്കുകയായിരുന്നു.
ക്ലബ്ബില്‍ പ്രത്യേക പരിഗണനയൊന്നും ഇഷ്ടമില്ലാതിരുന്ന മകള്‍, മറ്റുള്ളവര്‍ ചെയ്യുന്ന അതേരീതിയില്‍ തന്നെയായിരുന്നു പരിശീലനം നേടിയതെന്ന് തഗ്രീദ് പറയുന്നു.
സ്വാതന്ത്ര്യത്തിലേക്കുള്ള പറക്കല്‍
കുതിര സവാരി പോലെയല്ല കുതിരച്ചാട്ടമെന്ന് ഹിബ പറയുന്നു. തുടക്കത്തില്‍ ബാലന്‍സ് ചെയ്യാനും ഇടതുകാലിലെ മാംസപേശികളെ നിയന്ത്രിക്കാനും ഏറെ പ്രയാസപ്പെട്ടു. എന്നാല്‍ നിരന്തര പരിശീലനത്തിലൂടെ അതില്‍ കഴിവ് തെളിയിക്കാനായി. കുതിരയെ ചാടിക്കുമ്പോള്‍ വായുവില്‍ പറക്കുന്നതുപോലെ തോന്നും. എവിടെയും പിടുത്തമില്ലാത്തതു പോലെ. ഞരമ്പുകളെ ത്രസിപ്പിക്കുന്ന അനുഭൂതിയായിരുന്നു അത് തനിക്ക് നല്‍കിയതെന്ന് കൊച്ചുമിടുക്കി പറയുന്നു. കുതിരപ്പുറത്തുള്ള ഓരോ ചാട്ടവും എനിക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള പറന്നുചാട്ടമായിരുന്നു.
എല്ലാവരും നിരുല്‍സാഹപ്പെടുത്തി
ഒരു കാലും വച്ച് കുതിരപ്പുറത്ത് കയറുന്നത് ജീവന്‍ വച്ചുള്ള കളിയാണെന്ന് കുടുംബക്കാരും സുഹൃത്തുകളും പറയുമായിരുന്നു. എന്നോടുള്ള സ്‌നേഹത്താല്‍ അവരെന്നെ ഇക്കാര്യത്തില്‍ നിരുല്‍സാഹപ്പെടുത്തി. എന്നാല്‍ എനിക്കത് കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അത് എന്നെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്തേണ്ടതുമുണ്ടായിരുന്നു. കുതിരച്ചാട്ടത്തില്‍ മികവ് പുലര്‍ത്താന്‍ ഇതാണ് തന്നെ സഹായിച്ചതെന്നും ഹിബ പറയുന്നു.
ഇടതുകാലില്ലാതെ ജനനം
ഇടതുകാല്‍ ഇല്ലാതെയായിരുന്നു ഹിബയുടെ ജനനം. എന്നാല്‍ കുടുംബത്തെയും ഡോക്ടര്‍മാരെയും അല്‍ഭുതപ്പെടുത്തി 11ാം മാസത്തില്‍ തന്നെ കൃത്രിമകാല്‍ ഉപയോഗിക്കാന്‍ ഈ കുരുന്ന് പഠിച്ചു. കാരണം അതിന് മുമ്പേ ഒറ്റക്കാലില്‍ നില്‍ക്കാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നുവെന്ന് ഡോക്ടര്‍ ഓര്‍ക്കുന്നു.
ഇപ്പോള്‍ ഉപയോഗിക്കുന്ന കൃത്രിമക്കാല്‍ ഈ സ്‌പോര്‍ട്‌സിന് അനുയോജ്യമല്ലെന്ന് ഹിബ പറയുന്നു. ഗസയില്‍ ഇത്തരം സാധാരണ ഇനം മാത്രമേ ലഭിക്കൂ. പുറത്താണെങ്കില്‍ വലിയ ചെലവുവരും. കുറേക്കാലത്തെ പരിശീലനത്തിലൂടെ മാത്രമേ അത് ധരിക്കാനും സാധിക്കൂ. അതുകൊണ്ട് തല്‍ക്കാലം ഇതുവച്ച് പരിശീലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനു ശേഷം കൃത്രിമക്കാല്‍ ഒരു പ്രശ്‌നമേ ആണെന്നു തോന്നുന്നില്ലെന്നാണ് ഹിബയുടെ വിലയിരുത്തല്‍.
നീണ്ട രോമങ്ങളുള്ള കറുത്ത അറേബ്യന്‍ കുതിരയെ സ്വന്തമാക്കി അതിന്റെ പുറത്തേറി പറക്കുകയാണ് ഹിബയുടെ അടുത്ത ലക്ഷ്യം.