വാക്സിൻ നൽകിയ ഡോക്ടര്‍ക്ക് കോവിഡ് 19; ജർമ്മൻ ചാൻസലർ ആംഗല മെര്‍ക്കല്‍ ക്വാറന്റൈനിൽ
ബെർലിൻ; ജർമൻ ചാൻസലർ ആംഗല മെര്‍ക്കലയെ ക്വാറന്റൈയിൽ പ്രവേശിപ്പിച്ചു. ആംഗലയ്ക്ക് വാക്സിൻ നൽകിയ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ക്വാറന്റീനിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആംഗല ന്യുമോണിയ വാക്സിൻ എടുത്തിരുന്നു. ഈ വാക്സിൻ നൽകിയ ഡോക്ടർക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ വസതിയിൽ നിരീക്ഷണത്തിൽ കഴിയാൻ തിരുമാനിച്ചതെന്ന് ആംഗലയുടെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
വരും ദിവസങ്ങളിൽ മെർക്കൽ പതിവ് പരിശോധനയ്ക്ക് വിധേയമാകുമെന്നും അതേസമയം വീട്ടിലിരുന്ന് അവർ തന്റെ ജോലി ചെയ്യുമെന്നും വക്താവ് അറിയിച്ചു. നേരത്തെ ജര്‍മ്മനിയിലെ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്ന് ആംഗലേ അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു. കൊറോണ ആശങ്കാജനകമായ രീതിയിലാണ് രാജ്യത്ത് പടർന്ന് പിടിക്കുന്നത്. വൈറസിനെ കൃത്യമായ വാക്സിൻ ഇതുവരെ കണ്ടെത്താത്ത സാഹചര്യത്തിൽ നിലവിൽ സാമൂഹ്യ അകലം പാലിക്കണമെന്നത് മാത്രമാണ് രോഗവ്യാപനം തടയാനുള്ള പ്രതിവിധി. ജനങ്ങൾ പരമാവധി സാമൂഹക ഇടപെടൽ അവസാനിപ്പിക്കണമെന്നും മെർക്കൽ ആവശ്യപ്പെട്ടിരുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ജർമ്മനിയിൽ ഇതുവരെ 23,900 ഓളം കോവിഡ് -19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 90 പേർ വൈറസ് ബാധയേറ്റ് മരിച്ചിട്ടുണ്ട്. വൈറസ് വ്യപനം ശക്തമായതോടെ കർശന നിയന്ത്രണങ്ങളാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്നോ അതിൽ കൂടുതലോ ആളുകൾ പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നത് ജർമ്മനി നിരോധിച്ചിരിക്കുകയാണ്. രണ്ടാഴ്ചത്തേക്കാണ് നിലവിൽ നിരോധനം. റസ്റ്റോറന്റുകളിൽ ടേക്ക് എവെ സേവനം മാത്രമേ അനുവദിക്കുന്നുള്ളൂ. നേരത്തേ തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ച ബാർബർ ഷോപ്പുകൾ, മെസേജ് സ്റ്റുഡിയോസ്, ടാറ്റൂ പാർലേഴ്സ് എന്നിവയും അടയ്ക്കാൻ സാർക്കാർ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.അതേസമയം ഇപ്പോഴും ആളുകളെ ജോലിക്ക് പോകാൻ അനുവദിക്കുന്നുണ്ട്.
അതിനിടെ മറ്റൊരു യൂറോപ്യൻ രാജ്യമായ ഇറ്റലിയിൽ കൊവിഡ് മരണങ്ങൾ ക്രമാതീതമായി ഉയരുകയാണ്. ഞായറാഴ്ച രാജ്യത്ത് 651 മരണങ്ങളാണ് വൈറസ് ബാധയെ തുടർന്ന് റിപ്പോർട്ട് ചെയ്തത്. അതേസമയം ശനിയാഴ്ച റിപ്പോർട്ട് ചെയ്തതിനെക്കാൾ കുറവാണിത്. ശനിയാഴ്ച 724 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 5476 ആയി. 53578 പേർക്കാണ് നിലവിൽ കൊറോണ ബാധിച്ചിരിക്കുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പുതിയ കേസുകളുടെ എണ്ണത്തിലും കുറവ് സംഭവിച്ചതായാണ് റിപ്പോർട്ട്.
സ്പെയിനിൽ കഴിഞ്ഞ ദിവസം 394 പേരാണ് മരിച്ചത്. ഇതുവരെ ഇവിടെ വൈറസ് ബാധയെ തുടർന്ന് മരിച്ചത് 1720 പേരാണ്. ഇവിടേയും പുതിയ കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസിൽ 112 പേർ മരിച്ചത്. രാജ്യത്ത് 674 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിച്ച് ഫ്രാന്‍സില്‍ ഒരു ഡോക്ടര്‍ മരണപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.