ചൈന കൂടുതല്‍ സത്യസന്ധരാവണം, എങ്കില്‍ മാത്രമേ.....മെര്‍ക്കല്‍ പറയുന്നു, ജര്‍മനി സൂചിപ്പിക്കുന്നത്
ബെര്‍ലിന്‍: ചൈനയ്ക്കെതിരെ ഔദ്യോഗികമായി പ്രതിഷേധമറിയിച്ച് ജര്‍മനി. സാധ്യമാകുന്ന അത്ര സത്യസന്ധരാവണമെന്നാണ് ജര്‍മന്‍ ചാന്‍ലര്‍ ആംഗെല മെര്‍ക്കല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചൈന കൊറോണയെ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെച്ചെന്നും, യഥാര്‍ത്ഥ മരണനിരക്കുകള്‍ ഇതല്ലെന്നും ആഗോള തലത്തില്‍ ആരോപണമുണ്ട്. അമേരിക്കയും ബ്രിട്ടനും ഇക്കാര്യം അന്താരാഷ്ട്ര തലത്തില്‍ ശക്തമായി വാദിക്കുന്നുണ്ട്. അന്താരാഷ്ട്ര അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് ജര്‍മനിയും ഈ വാദത്തെ പിന്തുണച്ചത്. വുഹാനില്‍ രോഗം പൊട്ടിപ്പുറപ്പെട്ടമ്പോള്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് ചൈന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്നും മെര്‍ക്കല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജര്‍മന്‍ ദിനപത്രമായ ബില്‍ഡും ചൈനയും തമ്മില്‍ വലിയ പോരാട്ടം നടന്നിരുന്നു. ജര്‍മനിക്ക് കൊറോണവൈറസിലൂടെയുണ്ടായ നാശനഷ്ടം കടുത്തതാണെന്നും, ചൈന 162 ബില്യണ്‍ ഡോളര്‍ നല്‍കണമെന്നും ബില്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇത് ചൈനയ്ക്കെതിരെ ജര്‍മനിയുടെ ആദ്യ പ്രതിഷേധമായിട്ടാണ് കണ്ടത്. ജര്‍മനിയുടെ ജിഡിപി 4.2 ശതമാനം തകര്‍ന്നത് ചൈന കാരണമാണെന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ജര്‍മനി അന്യരാജ്യങ്ങളോടുള്ള വിദ്വേഷം വളര്‍ത്തുകയാണെന്ന് ചൈന തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെര്‍ക്കല്‍ തന്നെ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇത് ചൈനയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്ന കാര്യമാണ്.
ബില്‍ഡിന്റെ എഡിറ്റര്‍ ജൂലിയന്‍ റെയ്ച്ചെല്‍റ്റും ചൈനയും തമ്മില്‍ കടുത്ത വാക് തര്‍ക്കം തന്നെ ഈ വിഷയത്തില്‍ നടന്നിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിനെ നേരിട്ട് ആക്രമിക്കാനാണ് റെയ്ച്ചെല്‍റ്റ് ശ്രമിച്ചത്. ചൈനീസ് സര്‍ക്കാരിന് കൊറോണവൈറസിനെ നിയന്ത്രിക്കാനായില്ലെന്നും, അതുകൊണ്ട് അവ പടര്‍ന്നുപിടിച്ച കാര്യം മറച്ചുവെക്കുകയുമായിരുന്നുവെന്നും റെയ്ച്ചെല്‍റ്റ് ആരോപിച്ചിരുന്നു. ചൈനയും ജര്‍മനിയും തമ്മിലുള്ള ബന്ധം ഇതോടെ വഷളായിരിക്കുകയാണ്. ചൈന കൂടുതല്‍ സുതാര്യത ഈ വിഷയത്തില്‍ പുലര്‍ത്തണം. എങ്കില്‍ മാത്രമേ ലോകത്തിന് അതില്‍ നിന്ന് പല കാര്യങ്ങളും തിരിച്ചറിയാന്‍ സാധിക്കൂ. വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച് സാധ്യമായ എല്ലാ കാര്യങ്ങളും ചൈന പുറത്തുവിടണമെന്ന് മെര്‍ക്കല്‍ ആവശ്യപ്പെട്ടു.
Recommended Video
അതേസമയം അമേരിക്ക വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് മനുഷ്യനിലെത്തിയതെന്നാണ് ആരോപിക്കുന്നത്. ലാബിലെ ജോലിക്കാരിയില്‍ നിന്ന് വുഹാനിലെ വെറ്റ് മാര്‍ക്കറ്റിലെത്തിയെന്നും, അവിടെ നിന്ന് സമൂഹ വ്യാപനം നടന്നെന്നുമാണ് ആരോപണം. എന്നാല്‍ ഇതിനൊന്നും തെളിവില്ല. വൈറസ് മനുഷ്യനിര്‍മിതമല്ലെന്നും, സ്വാഭാവികമായും ഉണ്ടായതാണെന്നും ശാസ്ത്രജ്ഞരും പറയുന്നു. ലാബില്‍ നിന്ന് വൈറസ് വരാനുള്ള സാധ്യത ഒരിക്കലുമില്ലെന്നും ചൈന നേരത്തെ പറഞ്ഞിരുന്നു. ബ്രിട്ടന്, ഫ്രാന്‍സ്, ഓസ്ട്രേലിയ, ബ്രസീല്‍ എന്നിവരെല്ലാം വൈറസ് ചൈനീസ് നിര്‍മിതമാണെന്ന തിയറിയില്‍ വിശ്വസിക്കുന്നുണ്ട്. ഇവരെല്ലാം പരസ്യമായി ചൈനയെ വിമര്‍ശിച്ചിരുന്നു.