ബോട്ട് നിറയെ ജഡങ്ങള്‍; പ്രേത കപ്പല്‍!! കൂട്ട നരഹത്യയെന്ന് സംശയം, ലോകരാജ്യങ്ങള്‍ ഞെട്ടലില്‍
കൂടാതെ നിരവധി പേരുടെ തലയോട്ടികളും എല്ലുകളും ലഭിക്കുകയും ചെയ്തു. നരഹത്യയാണോ നടന്നതെന്നും ചില മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചു.
Recommended Video
ടോക്കിയോ: ലോകത്ത് യുദ്ധഭീതി നിലനില്‍ക്കുന്ന മേഖലകളിലൊന്നാണ് കൊറിയന്‍ ഉപഭൂഖണ്ഡത്തോട് ചേര്‍ന്നുള്ള പ്രദേശം. ഇവിടെ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ തര്‍ക്കം നിലനില്ക്കുന്നു. ദക്ഷിണ കൊറിയയുടെ പക്ഷം ചേര്‍ന്ന് അമേരിക്കയും മറ്റു വന്‍കിട രാജ്യങ്ങള്‍ കൂടി എത്തിയതോടെ പ്രശ്നം രൂക്ഷമായി. ഇവിടുത്തെ ഓരോ ചലനങ്ങളും ലോകരാജ്യങ്ങള്‍ ഗൗരവത്തോടെയാണ് ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തിലാണ് ജപ്പാനില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു സംഭവമുണ്ടായത്.
ഒരു ബോട്ടില്‍ നിരവധി പേരുടെ മൃതദേഹങ്ങള്‍ കണ്ടത്തി. ജപ്പാന് തീരത്തടിഞ്ഞ ബോട്ടിലാണ് മൃതദേഹങ്ങള്‍. ചിലരുടെ തലയോട്ടിയും എല്ലുകളും മാത്രമായിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. ഉന്നത തല സംഘത്തെ അന്വേഷത്തിന് നിയോഗിച്ചിട്ടുണ്ട്. അവര്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ...
ജപ്പാനിലെ അകിത തീരം
ജപ്പാനിലെ അകിത തീരത്തോട് ചേര്‍ന്ന പ്രദേശത്താണ് ബോട്ട് കരയ്ക്കടിഞ്ഞത്. പ്രേത കപ്പല്‍ എന്നാണ് മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. എട്ട് പേരുടെ മൃതദേഹങ്ങള്‍ ഇതില്‍ കണ്ടെത്തി. കൂടാതെ നിരവധി പേരുടെ തലയോട്ടികളും എല്ലുകളും ലഭിക്കുകയും ചെയ്തു. നരഹത്യയാണോ നടന്നതെന്നും ചില മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചു.
മരിച്ചവര്‍ ജപ്പാന്‍കാരല്ല
സംഭവം അറിഞ്ഞ ജപ്പാന് തീരസേന ഉടനെ സ്ഥലത്തെത്തി. മരിച്ചവര്‍ ജാപ്പനീസ് പൗരന്മാരല്ലെന്ന നിഗമനത്തിലാണവര്‍. അപ്പോള്‍ പിന്നെ ആരുടെ മൃതദേഹമാണ് എന്ന ചോദ്യം ഉയര്‍ന്നു. വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ഉത്തര കൊറിയന്‍ കറന്‍സി
അന്വേഷണം തുടങ്ങിയ ഘട്ടത്തിലാണ് പുതിയ മറ്റൊരു വിവരം വരുന്നത്. മൃതദേഹങ്ങള്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഇവര്‍ ഉത്തര കൊറിയക്കാരാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമെത്തിയത്. ചിലരുടെ പോക്കറ്റില്‍ നിന്ന് ഉത്തര കൊറിയന്‍ കറന്‍സി കണ്ടെടുത്തതാണ് ഈ സംശയത്തിന് കാരണം.
മറ്റൊരു ബോട്ട് മുങ്ങി
അകിത കര മേഖലയില്‍ നിന്ന് 45 മൈല്‍ അകലെയാണ് മൃതദേഹങ്ങളുമായി ബോട്ട് കണ്ടെത്തിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മറ്റൊരു ബോട്ടിലുള്ളവര്‍ തീര സേനയെ വിവരമറിയിക്കുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഈ മേഖലയില്‍ ഒരു ഉത്തര കൊറിയന്‍ ബോട്ട് മുങ്ങിയിരുന്നു. നിരവധി പേരെ ജപ്പാന് തീരസേന രക്ഷിക്കുകയും ചെയ്തു.
സിഗരറ്റുകളം ജാക്കറ്റുകളും
ഇപ്പോള്‍ കണ്ടെടുത്ത ബോട്ടില്‍ നിന്ന് ഉത്തര കൊറിയന്‍ സിഗരറ്റുകളം ജാക്കറ്റുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത്രയും പേര് മരിക്കാനുള്ള കാരണം വ്യക്തമല്ല. തീരസേനയും പോലീസും മേഖലയില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
മീന്‍പിടുത്തക്കാരാണോ?
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ജപ്പാനില്‍ ആവര്‍ത്തിക്കുന്നുണ്ട്. സമാനമായ സാഹചര്യത്തില്‍ കഴിഞ്ഞാഴ്ചയും മൃതദേഹവുമായി ബോട്ടുകള്‍ തീരമണിഞ്ഞിരുന്നു. ഉത്തര കൊറിയയില്‍ മല്‍സ്യബന്ധന മേഖല ശക്തിപ്പെടുത്താനും അതിന്റെ വരുമാനം സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും ഭരണാധികാരി കിം ജോങ് ഉന്‍ തീരുമാനിച്ചിട്ടുണ്ട്.
പരിചയമില്ലാത്തവര്‍
മല്‍സ്യബന്ധനത്തില്‍ തീരെ പരിചയമില്ലാത്തവരെയും കടലിലേക്ക് ബോട്ടില്‍ അയക്കുന്ന സാഹചര്യമാണത്രെ ഉത്തര കൊറിയയില്‍. സൈനികരും സാധാരണക്കാരും ഇത്തരത്തില്‍ നിര്‍ബന്ധിത മല്‍സ്യബന്ധനത്തിന് വിധേയരാകുന്നുണ്ടെന്നാണ് ജപ്പാനിലെ സിഗാകുന് സര്‍വകലാശാലയിലെ പ്രഫസര്‍ സതോരു മിയാമോട്ടോ പറയുന്നത്.
നിരീക്ഷകര്‍ പറയുന്നത്
ഉത്തര കൊറിയയില്‍ ശക്തമായിരിക്കുന്ന ഭക്ഷ്യപ്രതിസന്ധിയാണ് ഇത്തരം മരണങ്ങള്‍ക്ക് കാരണമെന്ന് ദക്ഷിണ കൊറിയന്‍ രാഷ്ട്രീയ നിരീക്ഷകന് സിയോയു സുക് അഭിപ്രായപ്പെട്ടു. പഴയ ബോട്ടുകളുമായി മല്‍സ്യബന്ധനത്തിന് പോകാന്‍ ആളുകള്‍ നിര്‍ബന്ധിക്കപ്പെടുന്നു. മാത്രമല്ല, മോശം കാലാവസ്ഥയിലും മല്‍സ്യബന്ധനത്തിന് പുറപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
12 ബോട്ടില്‍ മൃതദേഹം
കുറച്ചുകാലം മുമ്പ് മൃതദേഹങ്ങളുമായി നിരവധി ബോട്ടുകള്‍ ജപ്പാന് തീരത്തടിഞ്ഞിരുന്നു. രണ്ടു മാസത്തിനിടെ 12 ബോട്ടുകളാണ് അന്ന് ജപ്പാനിലെത്തിയത്. ബോട്ടിലെ എല്ലാവരും മരിച്ച നിലയിലായിരുന്നു. പല ബോട്ടുകളും അലഞ്ഞു തിരിയുന്നത് കണ്ട ജപ്പാന് തീരസേന കരയ്ക്കടുപ്പിക്കുകയായിരുന്നു. 2015ലാണ് ഇത്രയും ബോട്ടുകള്‍ തൊട്ടടുത്ത ദിവസങ്ങളിലായി തീരമണിഞ്ഞത്.
യുദ്ധഭീതിക്ക് കാരണം
ഉത്തര കൊറിയക്ക് വിദേശ രാജ്യങ്ങളുമായി ബന്ധമില്ല. ദക്ഷിണ കൊറിയയും അമേരിക്കയും ജപ്പാനുമൊക്കെയാണ് ഉത്തര കൊറിയന്‍ കാര്യങ്ങള്‍ എന്ന പേരില്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നത്. ചൈനയ്ക്ക് മാത്രമാണ് ഉത്തര കൊറിയയുമായി കുറച്ചെങ്കിലും ബന്ധമുള്ളത്. അമേരിക്കയും ദക്ഷിണ കൊറിയയും നിരന്തരമായി ഉത്തര കൊറിയക്കെതിരെ ഭീഷണി മുഴക്കാറുണ്ട്. ഈ രാജ്യങ്ങളെ പ്രകോപിപ്പിക്കുന്നതിന് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നതും മേഖലയ്ക്ക് ഭീഷണിയാണ്.