അമ്യൂസ്മെന്റ്പാർക്കിലെ റൈഡിൽ നിന്ന് വീണ 13വയസ്സുകാരി മരിച്ചു!കേസ് ഒത്തുതീർപ്പാക്കിയത് എങ്ങനെയെന്നോ ?
85 ലക്ഷത്തിലധികം വാങ്ങിയാണ് അച്ഛനമ്മമാർ കേസ് ഒത്തു തീർപ്പാക്കിയതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബീജിങ്: അമ്യൂസ്‌മെന്‌റ് പാര്‍ക്കിലെ റൈയ്ഡില്‍ നിന്ന് തെറിച്ച് വീണ പെണ്‍കുട്ടി മരിച്ചു. തെക്ക് കിഴക്കന്‍ ചൈനീസ് പ്രവിശ്യയായ ഫെങ്ദൂവിലാണ് സംഭവം. അമ്യൂസ്‌മെന്‌റ് പാര്‍ക്ക് അധികൃതരില്‍ നിന്നുണ്ടായ സുരക്ഷാ വീഴ്ചയാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടം വലിയ മാധ്യമ ശ്രദ്ധ നേടിയതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ അമ്യൂസ്‌മെന്‌റ് പാര്‍ക്കുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അമ്യൂസ്മെന്റ് പാർക്കിനെതിരെ പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയിട്ടില്ല. ലക്ഷങ്ങൾ വാങ്ങി സംഭവം ഒത്തുതീർപ്പാക്കിയെന്നും ആരോപണം ഉണ്ട്.
അവധി ദിനം ആഘോഷിക്കാന്‍ അച്ഛനമ്മമാര്‍ക്കൊപ്പം അമ്യൂസ്‌മെന്‌റ് പാര്‍ക്കിലെത്തിയ 13 വയസ്സികാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. അപകടം നടന്ന ഉടനെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.
ബഹിരാകാശ യാത്രയ്ക്ക് സമാനമായ തരത്തില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള റൈയ്ഡില്‍ ആയിരുന്നു പെണ്‍കുട്ടി കയറിയത്. ആളുകളെ ഒരു പ്രത്യേക സീറ്റില്‍ ഇരുത്തും. ഈ സീറ്റ് ശക്തമായി പൊങ്ങി പറക്കും. ഇതാണ് ട്രാവല്‍ ത്രൂ സ്‌പേസ് എന്ന റൈഡിന്‌റെ ആകര്‍ഷണം.
പെണ്‍കുട്ടി ഇരുന്ന സീറ്റിന്‌റെ ബെല്‍റ്റ് ശരിയായി ഇട്ടിട്ടുണ്ടായിരുന്നില്ല. സീറ്റ് ശക്തമായി ചുഴറ്റി എറിയാന്‍ തുടങ്ങിയപ്പോള്‍ തന്നെ 13 വയസ്സുകാരി തെറിച്ച് വീഴുകയായിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ പാര്‍ക്കില്‍ എല്ലാ സുരക്ഷാ പരിശോധനകളും നടത്തിയിരുന്നെന്നാണ് ഉടമകള്‍ പറയുന്നത്. പെണ്‍കുട്ടി കയറിയ റൈഡില്‍ ആ സമയത്ത് വന്ന എന്തെങ്കിലും പാകപ്പിഴകള്‍ ആകാം അപകടത്തിന് കാരണമെന്നും അധികൃതര്‍ പറയുന്നു
കുഞ്ഞിനെ നഷ്ടപ്പെട്ട അച്ഛനമ്മാര്‍ നിയമ നടപടികളില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. 87,0000 യുവാനിന് (ഏകദേശം 85,33130 രൂപ) അമ്യൂസ്‌മെന്‌റ് പാര്‍ക്ക് ഉടമകളുമായി കരാറില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്
ചൈനയിലെ എല്ലാ അമ്യൂസ്‌മെന്‌റ് പാര്‍ക്കുകളിലെയും ട്രാവല്‍ ത്രൂ സ്‌പേസ് എന്ന റൈഡ് നിരോധിച്ചിട്ടുണ്ട്. കൂടാതെ എല്ലാ പാര്‍ക്കുകളും സുരക്ഷാ പരിശോധനകളുടെ സര്‍ട്ടിഫിക്കറ്റ് ഉടന്‍ തന്നെ ഹാജരാക്കണമെന്നും ജനറല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഓഫ് ക്വാളിറ്റി സൂപ്പര്‍വിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് വരേയ്ക്കും പാര്‍ക്കുകള്‍ അടച്ചിടാനാണ് ഉത്തരവ്.