"പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകൂ!"; നോർവേയിൽ മാധ്യമങ്ങളോട് കടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യൻ പര്യടനത്തിനിടെ മാധ്യമസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും ചൊല്ലി വിദേശ മാധ്യമങ്ങളും ഇന്ത്യൻ നയതന്ത്രപ്രതിനിധികളും തമ്മിൽ വാക്പോര്. നോർവേ തലസ്ഥാനമായ ഓസ്ലോയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഒരു വനിതാ മാധ്യമപ്രവർത്തകയുമായി വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജ്ജ് നടത്തിയ കടുത്ത വാദപ്രതിവാദങ്ങളാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെയും അവകാശ ലംഘനങ്ങളെയും കുറിച്ച് ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമപ്രവർത്തകയോട്, എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഇന്ത്യയിലെ കോടതികളെ സമീപിക്കാനാണ് സിബി ജോർജ്ജ് മറുപടി നൽകിയത്.
ഓസ്ലോയിൽ ഉണ്ടായ നാടകീയ രംഗങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറും സംയുക്ത പ്രസ്താവന നടത്തി വേദി വിടുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. നോർവീജിയൻ പത്രമായ ഡാഗ്സാവിസനിലെ മാധ്യമപ്രവർത്തക ഹെല്ലെ ലിംഗ് സ്വെൻസൻ, "പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യത്ത് നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത് എന്തുകൊണ്ടാണ്?" എന്ന് ഉറക്കെ വിളിച്ചു ചോദിക്കുകയായിരുന്നു. എന്നാൽ പ്രധാനമന്ത്രി ഇതിനോട് പ്രതികരിക്കാതെ വേദി വിട്ടു.

ഇതിനുപിന്നാലെ നടന്ന ഔദ്യോഗിക വാർത്താസമ്മേളനത്തിലാണ് ഇതേ വിഷയം ഉന്നയിച്ച് മാധ്യമപ്രവർത്തകയും വിദേശകാര്യ മന്ത്രാലയവും തമ്മിൽ കടുത്ത തർക്കമുണ്ടായത്. ജനാധിപത്യ മൂല്യങ്ങളുടെ കാര്യത്തിൽ ഇന്ത്യയെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യത്തിന്, ഇന്ത്യയുടെ വലിപ്പവും ജനാധിപത്യ അടിത്തറയും മനസ്സിലാക്കാതെയാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നതെന്ന് സിബി ജോർജ്ജ് തുറന്നടിച്ചു. തർക്കം രൂക്ഷമായതോടെ മാധ്യമപ്രവർത്തക വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു.
'അറിവില്ലാത്ത എൻജിഒകളുടെ റിപ്പോർട്ടുകൾ'
ഇന്ത്യക്കെതിരെയുള്ള വിമർശനങ്ങൾ ചില അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ അറിവില്ലാത്ത റിപ്പോർട്ടുകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് സിബി ജോർജ്ജ് കുറ്റപ്പെടുത്തി. "ഡൽഹിയിൽ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലുമായി ഇരുന്നൂറോളം വാർത്താ ചാനലുകളുണ്ട്. ഇന്ത്യയിലെ മാധ്യമ ലോകത്തിന്റെ വ്യാപ്തിയെക്കുറിച്ച് ഇവർക്ക് ഒരു ധാരണയുമില്ല. വിദേശത്തിരുന്ന് ആരോ തയ്യാറാക്കുന്ന ഒന്നോ രണ്ടോ റിപ്പോർട്ടുകൾ വായിച്ചാണ് ഇവർ ചോദ്യങ്ങളുമായി വരുന്നത്. ഇന്ത്യയിൽ ശക്തമായ ഭരണഘടനയുണ്ട്. ആർക്കെങ്കിലും ഇവിടെ അവകാശ ലംഘനം നേരിട്ടാൽ അവർക്ക് നേരിട്ട് കോടതിയെ സമീപിക്കാം. നിങ്ങൾക്ക് പരാതിയുണ്ടെങ്കിൽ ഇന്ത്യയിലെ കോടതിയിൽ പോകൂ," സെക്രട്ടറി വ്യക്തമാക്കി.
നോർവേയ്ക്ക് മുൻപ് പ്രധാനമന്ത്രി സന്ദർശിച്ച നെതർലൻഡ്സിലും സമാനമായ രീതിയിൽ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു എന്ന തരത്തിൽ ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ ആശങ്ക പ്രകടിപ്പിച്ചതായി വന്ന മാധ്യമ റിപ്പോർട്ടുകളെയും വിദേശകാര്യ മന്ത്രാലയം ശക്തമായി തള്ളിക്കളഞ്ഞു. ഉഭയകക്ഷി ചർച്ചകളിൽ ഇത്തരം വിഷയങ്ങൾ വന്നിട്ടില്ലെന്നും ഇന്ത്യയിലെ ന്യൂനപക്ഷ ജനസംഖ്യ സ്വാതന്ത്ര്യാനന്തരം വലിയ രീതിയിൽ വർദ്ധിച്ചുവരികയാണെന്നും സിബി ജോർജ്ജ് ചൂണ്ടിക്കാണിച്ചു.
ആഗോള പ്രസ് ഫ്രീഡം ഇൻഡക്സിൽ നോർവേ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഇന്ത്യ 157-ാം സ്ഥാനത്താണ്. ഈ റാങ്കിംഗുകളെ മുൻനിർത്തിയാണ് വിദേശ മാധ്യമങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കടുത്ത ചോദ്യങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ ഇന്ത്യയുടെ പരമാധികാരത്തെയും ജനാധിപത്യ സംവിധാനങ്ങളെയും ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന ഉറച്ച നിലപാടിലാണ് വിദേശകാര്യ മന്ത്രാലയം.












Click it and Unblock the Notifications