സ്വർണം കൂമ്പാരം കണ്ടെത്തി ഈ രാജ്യം;വൻ ലോട്ടറി,1000 ടണ്‍..7.4 ലക്ഷം കോടി വരും..ഇന്ത്യക്ക് നിരാശ തന്നെ
വീണ്ടും ചൈനയിൽ വൻ സ്വർണ നിക്ഷേപം കണ്ടെത്തി. പിങ്ജിയാങ് കൗണ്ടിയിലെ വാങ്ഗു സ്വർണ ഖനിയിലാണ് നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്.ഉപരിതലത്തിൽ നിന്ന് ആഴത്തിൽ 40-ൽ അധികം സ്വർണ്ണ പാളികളാണ് ഇവിടെ തിരിച്ചറിഞ്ഞിരിക്കുന്നത്.ഏകദേം 1000 മെട്രിക് ടണിലധികം സ്വർണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയ കണ്ടെത്തൽ ആഗോള സ്വർണ വിതരണ ശൃംഖലയിൽ ചൈനയുടെ സ്വാധീനം വർധിപ്പിക്കും.
അസാധാരണമാംവിധം ഉയർന്ന അയിര് സാന്ദ്രതയാണ് ഇവയിൽ ഉള്ളത്. മാത്രമല്ല നിരവധി സാമ്പിളുകളിൽ സ്വർണ നേരിട്ട് ദൃശ്യമാകുന്ന തരത്തിലാണ്. സമീപ ദശകങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ ഏറ്റവും ഉയർന്ന നിലവാരമുള്ള നിക്ഷേപങ്ങളിൽ ഒന്നാണിത്. പ്രദേശത്ത് ഇപ്പോഴും ഖനനവും മാപ്പിങ്ങും തുടരുന്നതായി അധികൃതർ അറിയിച്ചു.

ഭൂമിക്കടിയിൽ ഏകദേശം 2,000 മീറ്റർ താഴെ 300 ടൺ സ്വർണ്ണം കണ്ടെത്തിയതായി ഹ്യൂനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോ സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പഠനങ്ങളിലാണ് ഇവിടെ 1,000 ടണ്ണിലധികം സ്വർണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയത്. ഈ സ്വർണശേഖരത്തിന് ഏകദേശം 600 ബില്യൺ യുവാൻ (ഏകദേശം 83 ബില്യൺ യുഎസ് ഡോളർ) മൂല്യം കണക്കാക്കുന്നുണ്ട്. അതായത് 7.4 ലക്ഷം കോടി.
വ്യവസായ നിലവാരമനുസരിച്ച് ഉയർന്ന നിലവാരമുള്ള നിക്ഷേപങ്ങൾക്ക് ഒരു ടൺ അയിരിൽ 10 ഗ്രാമിൽ താഴെയാണ് സ്വർണ്ണം കാണപ്പെടാറുള്ളത്. എന്നാൽ വാങ്ഗുവിൽ ഒരു ടൺ അയിരിൽ 138 ഗ്രാം വരെ സ്വർണ്ണത്തിന്റെ ഉയർന്ന സാന്ദ്രത കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് വ്യവസായ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.
ഖനന സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലും സ്വർണ്ണം കണ്ടെത്തിയിട്ടുണ്ടെന്നും ഈ നിക്ഷേപം നിലവിലെ മാപ്പിംഗിനേക്കാൾ വിപുലമാണെന്ന് സൂചിപ്പിക്കപ്പെടുന്നുണ്ട്. ഹുനാൻ മിനറൽ റിസോഴ്‌സസ് ഗ്രൂപ്പാണ് പ്രദേശത്ത് പര്യവേക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വാങ്ഗുവിലെ ഖനനം പൂർത്തിയാക്കിയാൽ ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയിലെ സ്വർണശേഖരത്തെ മറികടന്നേക്കും.
സൗത്ത് ഡീപ് ലോകത്തിലെ ഏറ്റവും വലിയതും ആഴമേറിയതുമായ സ്വർണ്ണ ഖനികളിലൊന്നാണെങ്കിലും അതിന്റെ ശരാശരി അയിര് നിലവാരം വാങ്ഗുവിനേക്കാൾ വളരെ കുറവാണ്. സൗത്ത് ഡീപിന് ഏകദേശം 900 മെട്രിക് ടൺ കരുതൽ ശേഖരം മാത്രമേ ഉള്ളൂ. വാങ്ഗുവിന്റെ വലുപ്പം മാത്രമല്ല, അയിരിന്റെ ഗുണമേന്മയും ഈ ഖനിയെ വേറിട്ടു നിർത്തുന്നു.
ഒരു ടൺ അയിരിൽ 100 ഗ്രാമിലധികം സ്വർണ്ണം കാണിക്കുന്ന കോർ സാമ്പിളുകൾ ഉയർന്ന സാന്ദ്രതയുടെ അപൂർവതയാണ്. പല സജീവ ഖനികളിലും, ഒരു കിലോഗ്രാം സ്വർണ്ണം വേർതിരിച്ചെടുക്കാൻ നൂറുകണക്കിന് ടൺ അയിര് സംസ്കരിക്കേണ്ടിവരും. എന്നാൽ വാങ്ഗുവിൽ, സമാനമായ അളവിലുള്ള സ്വർണ്ണം വളരെ കുറഞ്ഞ അയിരിൽ നിന്ന് ലഭിച്ചേക്കാം.
ഇന്ത്യയെ പോലെ തന്നെ സ്വർണ ഉപഭോഗത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ചൈന. എന്നാൽ ഇന്ത്യയെ പോലെ അല്ല, ചൈന ആഭ്യന്തരമായും സ്വർണം ഉത്പാദിപ്പിക്കുന്നുണ്ട്. ആഗോള സ്വർണ ഉൽപ്പാദനത്തിന്റെ ഏകദേശം 10 ശതമാനവും ചൈനയിലാണ്. 2023-ൽ 370 ടണ്ണിലധികം സ്വർണമാണ് ചൈന ഖനനം ചെയ്തത്.
പുതിയ കണ്ടെത്തൽ രാജ്യത്തിന്റെ സ്വർണ ശേഖരം ഗണ്യമായി വർദ്ധിപ്പിക്കും.
ഇന്ത്യയിൽ എന്ത് സംഭവിക്കുന്നു?
സ്വർണ ഉപഭോഗം വർധിക്കുമ്പോഴും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാൻ കഴിയാത്തത് ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. നിലവിൽ രാജ്യത്ത് കാര്യമായി സ്വർണ ഖനനം നടക്കുന്നത് കർണാടകയിൽ മാത്രമാണ്.ബിഹാർ ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ അടുത്തിടെ വലിയ തോതിൽ സ്വർണ നിക്ഷേപം കണ്ടെത്തിയിരുന്നെങ്കിലും അവയൊന്നും തന്നെ എളുപ്പത്തിൽ ഖനനം ചെയ്യാൻ സാധിക്കുന്ന തരത്തിൽ അല്ല.












Click it and Unblock the Notifications