റഷ്യന്‍ സ്വർണം ഒഴുകിയെത്തിയത് യുഎഇയിലേക്ക്: മൂല്യം 3.5 ലക്ഷം കോടി, യുഎസിന് മറുപണിയോ
ദുബായി: അന്താരാഷ്ട്ര തലത്തില്‍ സ്വർണത്തിന്റെ പ്രധാന വിപണികളിലൊന്നാണ് യുഎഇ. സ്വർണ ഉത്പാദനത്തില്‍ വളരെ പിന്നിലാണെങ്കിലും ഇന്ത്യ ഉള്‍പ്പടേയുള്ള പല രാജ്യങ്ങളിലേക്കും സ്വർണം അയക്കുന്നതില്‍ മുന്‍പന്തിയിലാണ് ഗള്‍ഫ് രാഷ്ട്രം. നികുതി ഘടനയിലെ ആനുകൂല്യങ്ങള്‍ മുതലെടുക്കാന്‍ വ്യാപാരികള്‍ വലിയ തോതില്‍ സ്വർണം യുഎഇ കേന്ദ്രീകരിച്ച് വില്‍പ്പനയ്ക്ക് എത്തിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം.
നിരവധി രാജ്യങ്ങളും തങ്ങളുടെ സ്വർണം യുഎഇ വഴി വില്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ വർഷങ്ങളില്‍ റഷ്യ യുഎഇയിലേക്ക് കയറ്റുമതി ചെയ്ത സ്വർണത്തിന്റെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള വർഷത്തിൽ 4.3 ബില്യൺ ഡോളർ വിലമതിക്കുന്ന 75.7 ടൺ റഷ്യൻ സ്വർണ്ണം ഇറക്കുമതി ചെയ്തുവെന്നാണ് രേഖകള്‍ കാണിക്കുന്നത്. ഉക്രെയ്ൻ യുദ്ധത്തിന് മുമ്പ് ഇത് കേവലം 1.3 ടണ്‍ മാത്രമായിരുന്നു എന്നതാണ് ശ്രദ്ധേയം.

യുഎഇയില്‍ മാത്രമല്ല, ചൈനയിലും തുർക്കിയിലും റഷ്യന്‍ സ്വർണം വലിയ തോതില്‍ ഇറക്കുമതി ചെയ്യപ്പെട്ടിട്ടുണ്ട്. 2022 ഫെബ്രുവരി 24 നും 2023 മാർച്ച് 3 നും ഇടയിൽ ഏകദേശം 20 ടൺ വീതം സ്വർണമാണ് ഇറക്കുമതി ചെയ്‌തത്. യുഎഇയോടൊപ്പം, ഈ കാലയളവിലെ റഷ്യൻ സ്വർണ്ണ കയറ്റുമതിയുടെ 99.8% വും ഈ മൂന്ന് രാജ്യങ്ങളിലേക്കായിരുന്നുവെന്നും കസ്റ്റംസ് ഡാറ്റയിൽ വ്യക്തമാക്കുന്നു.
ഉക്രെയ്‌നിന് മേലുള്ള അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ മേലുള്ള പാശ്ചാത്ത ഉപരോധം പരമ്പരാഗത കയറ്റുമതി റൂട്ടുകൾ വെട്ടിക്കുറയ്ക്കുന്നതിലേക്ക് നയിച്ചു. ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള വർഷത്തിൽ നടന്ന ഏകദേശം ആയിരത്തോളം സ്വർണ്ണ കയറ്റുമതികളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്.
ഉക്രെയ്ൻ സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള ദിവസങ്ങളിൽ, പല ബഹുരാഷ്ട്ര ബാങ്കുകളും ലോജിസ്റ്റിക് ദാതാക്കളും ലോഹ ശുദ്ധീകരണശാലകളും റഷ്യൻ സ്വർണ്ണം കൈകാര്യം ചെയ്യുന്നത് നിർത്തിയതാണ് റഷ്യക്ക് തിരിച്ചടിയായി മാറിയത്. സാധാരണയായി യൂറോപ്പിന്റെ സ്വർണ്ണ വ്യാപാര, സംഭരണ കേന്ദ്രം എന്ന് അറിയപ്പെടുന്ന ലണ്ടനിലേക്കായിരുന്നു കയറ്റി അയച്ചുകൊണ്ടിരുന്നത്.
എന്നാല്‍ ഉക്രെയ്ൻ അധിനവേശത്തിന് പിന്നാലെ ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ 2022 മാർച്ച് 7 മുതൽ നിർമ്മിച്ച റഷ്യൻ ബാറുകൾ നിരോധിച്ചു. ഇതിന് പിന്നാലെ ഓഗസ്റ്റ് അവസാനത്തോടെ ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ജപ്പാൻ എന്നിവരും റഷ്യൻ സ്വർണ ഇറക്കുമതി നിരോധിച്ചു. ഇതോടെ യു.എ.ഇ, തുർക്കി, ചൈന തുടങ്ങി തങ്ങള്‍ക്ക് ഉപരോധം ഏർപ്പെടുത്താത്ത രാജ്യങ്ങളിൽ റഷ്യൻ സ്വർണ്ണ നിർമ്മാതാക്കൾ വേഗത്തിൽ പുതിയ വിപണി കണ്ടെത്തുകയും ചെയ്തു.

അതേസമയം, യുഎഇയും മറ്റും ഇറക്കുമതി ചെയ്ത റഷ്യൻ സ്വർണം ഉരുക്കി വീണ്ടും കാസ്‌റ്റ് ചെയ്‌ത് അതിന്റെ ഉത്ഭവം മറച്ചുവെച്ച് യുഎസിലേക്കും യൂറോപ്യൻ വിപണികളിലേക്കും തിരിച്ചുവരാൻ സാധ്യതയുണ്ടെന്നാണ് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡവലപ്‌മെന്റിലെ സ്വർണ്ണ സോഴ്‌സിംഗ് വിദഗ്ധനായ ലൂയിസ് മരേച്ചൽ വ്യക്തമാക്കുന്നതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
മറുവശത്ത് എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ടാണ് സ്വർണം ഇറക്കുമതി ചെയ്തിരിക്കുന്നതെന്നാണ് യുഎഇ സർക്കാരിന്റെ ഗോൾഡ് ബുള്ളിയൻ കമ്മിറ്റി അറിയിച്ചിരിക്കുന്നത്. "യുഎഇ അതിന്റെ അന്താരാഷ്ട്ര പങ്കാളികളുമായി, ഐക്യരാഷ്ട്രസഭ നിശ്ചയിച്ചിട്ടുള്ള നിലവിലെ എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പരസ്യമായും സത്യസന്ധമായും വ്യാപാരം തുടരും," - ഗോൾഡ് ബുള്ളിയൻ കമ്മിറ്റി വ്യക്തമാക്കുന്നു.
റഷ്യയെ കൂടുതൽ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി യു.എ.ഇ, തുർക്കി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് ഉപരോധത്തിന് വിധേയമായ സ്ഥാപനങ്ങളുമായി ബിസിനസ്സ് നടത്തിയാൽ അവർക്ക് ജി 7 വിപണികളിലേക്കുള്ള പ്രവേശനം നഷ്‌ടപ്പെടുന്ന സാഹചര്യമാണുള്ളത്. അതേസമയം, 2022 ൽ റഷ്യ 325 ടൺ സ്വർണം ഉൽപ്പാദിപ്പിച്ചതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications