സ്വര്‍ണം, ലിഥിയം... പുതിയ ഗള്‍ഫ് ഇതാണ്; അമേരിക്ക നേരത്തെ മനസിലാക്കി, ഇടിച്ചുകയറി ചൈന
ക്രൂഡ് ഓയില്‍ കണ്ടെത്തിയ ശേഷമാണ് ഗള്‍ഫ് രാജ്യങ്ങള്‍ അതിവേഗം സമ്പന്നരായത്. മറ്റു പല രാജ്യങ്ങളും ഉന്നതിയിലേക്ക് കുതിച്ചത് പ്രകൃതി വിഭവങ്ങളുടെ കരുത്തില്‍ ആയിരുന്നു. ഇതര രാജ്യങ്ങളിലെ പ്രകൃതി വിഭവം പിടിച്ചടക്കാന്‍ സൈനിക നീക്കങ്ങള്‍ നടന്ന ചരിത്രവും ഏറെയാണ്. എന്നാല്‍ പ്രകൃതി വിഭവങ്ങളാല്‍ നിറഞ്ഞ ഒരു ഭൂപ്രദേശം, പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിലാണ്.
മറ്റു രാജ്യങ്ങളുടെ സഹായം തേടുകയാണ് അവര്‍. അഫ്ഗാനിസ്താന്റെ കാര്യമാണ് വിവരിക്കുന്നത്. യഥേഷ്ടം പ്രകൃതി വിഭവമുള്ള രാജ്യമാണ് അഫ്ഗാനിസ്താന്‍. ദശാബ്ദങ്ങളോളം സംഘര്‍ഷഭരിതമായ ഈ രാജ്യം ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ സമാധാന പാതയില്‍ എത്തിയിട്ട്. പണം കണ്ടെത്താന്‍ അവര്‍ ശ്രമിക്കുന്ന വഴി പ്രകൃതി വിഭവങ്ങളുടെ വില്‍പ്പനയാണ്. ഇവിടെയാണ് കളി മാറ്റാന്‍ വന്‍ ശക്തികള്‍ നോട്ടമിടുന്നത്...

മാണിക്യം, മരതകം, മാര്‍ബിള്‍ എന്നിവയ്ക്ക് പുറമെ യഥേഷ്ടം സ്വര്‍ണവും ലിഥിയവും അഫ്ഗാന്റെ മണ്ണിലുണ്ട്. ഐടി യുഗത്തില്‍ വളരെ നിര്‍ണായകമാണ് ലിഥിയത്തിന്റെ സാന്നിധ്യം. ബാറ്ററികളും ചിപ്പുകളും നിര്‍മിക്കുന്നവയില്‍ ഇത് പ്രധാനമാണ്. ഇവ ഖനനം ചെയ്ത് കയറ്റുമതി ചെയ്യാന്‍ സാധിച്ചാല്‍ അഫ്ഗാനിസ്താന്‍ സമ്പന്നമായി മാറും.
ഒരു ലക്ഷം കോടി ഡോളറിന്റെ പ്രകൃതി വിഭവം അഫ്ഗാനിലെ മലമടക്കുകളില്‍ ഉണ്ടെന്നാണ് അമേരിക്കയും യുഎന്നും പറയുന്നത്. 2010ലും 2013ലും അമേരിക്ക ഇക്കാര്യം വിശദമായി മനസിലാക്കി ഔദ്യോഗിക രേഖ തയ്യാറാക്കിയിട്ടുണ്ട്. അഫ്ഗാന്റെ പുതിയ ഭരണാധികാരികളായ താലിബാന്‍ സര്‍ക്കാര്‍ ഖനനം ഗൗരവത്തില്‍ എടുത്തിട്ടുണ്ട്. അവര്‍ 200ഓളം കരാറുകളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ടത്രെ.
അഫ്ഗാനിസ്താന്‍ സ്വയം പര്യാപ്തത നേടണം എന്നാണ് ഖനന മന്ത്രാലയത്തിന്റെ വക്താവ് ഹുമയൂണ്‍ അഫ്ഗാന്‍ പറയുന്നത്. വിദഗ്ധരും അടിസ്ഥാന സൗകര്യവും തങ്ങള്‍ക്കില്ല. അതുകൊണ്ടുതന്നെ വിദേശ നിക്ഷേപകരെ ക്ഷണിക്കുകയാണ്. അഫ്ഗാന്റെ വിഭവങ്ങള്‍ ഖനനം ചെയ്ത് ഉപയോഗപ്പെടുത്തണം എന്നാണ് ഹുമയൂണ്‍ അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്.
ചൈനയുടെ എംസിസി കമ്പനി
10 വര്‍ഷത്തോളം സോവിയറ്റ് യൂണിയന്റെ അധിനിവേശത്തിന് ഇരയായിരുന്നു അഫ്ഗാന്‍. ഇവര്‍ പിന്തിരിഞ്ഞ പിന്നാലെ ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങി. തൊട്ടുപിന്നാലെയാണ് 1996ല്‍ താലിബാന്‍ അധികാരത്തിലെത്തിയത്. 2001ല്‍ അമേരിക്ക അധിനിേേവശം തുടങ്ങി. 2021ല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിട്ടതോടെ താലിബാന്‍ വീണ്ടും അധികാരത്തിലെത്തി. ഇതിന് ശേഷം വരുമാനം കണ്ടെത്താന്‍ ഖനനം വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിപ്പിക്കുന്നു.
പണം ലഭിക്കാന്‍ ഒട്ടേറെ ചെറിയ ഖനികള്‍ സര്‍ക്കാര്‍ ലേലം ചെയ്തിട്ടുണ്ട്. എന്നാല്‍ എവിടെയും കാര്യമായ ഖനനം ആരംഭിച്ചിട്ടില്ല. നേരിയ വര്‍ധനവ് മാത്രമാണ് ഖനന മേഖലയില്‍ സംഭവിച്ചതെന്ന് ലോകബാങ്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷയും സുസ്ഥിരതയും ഉറപ്പായാല്‍ ഒട്ടേറെ രാജ്യങ്ങള്‍ അഫ്ഗാനില്‍ നിക്ഷേപത്തിന് തയ്യാറാകും. സുരക്ഷ ഉറപ്പാക്കുകയാണ് താലിബാന്‍ സര്‍ക്കാരിന്റെ പ്രാഥമിക ചുമതല.
അഫ്ഗാന്‍ സര്‍ക്കാരുമായി പല രാജ്യങ്ങള്‍ക്കും നയതന്ത്ര ബന്ധമില്ല എന്നതാണ് വെല്ലുവിളി. ഇറാന്‍, തുര്‍ക്കി, ഉസ്‌ബെക്കിസ്താന്‍, ഖത്തര്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ബന്ധം. ചൈനയുടെ എംസിസി കമ്പനിയാണ് അഫ്ഗാനിലെ ഖനനത്തിന് കൂടുതല്‍ പണം മുടക്കുന്നത്. ലോകത്തെ രണ്ടാമത്തെ ചെമ്പ് ഖനി കാബൂളില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ്. ഇവിടെ ചൈന ഖനനം തുടങ്ങിയിട്ടുണ്ട്. സ്വര്‍ണ ഖനനത്തിനും ചൈനീസ് കമ്പനികളാണ് വന്നിട്ടുള്ളതെന്ന് ഹുമയൂണ്‍ അഫ്ഗാന്‍ പറയുന്നു.












Click it and Unblock the Notifications