വന്‍ സ്വർണ ഖനി കണ്ടെത്തിയത് കർഷകന്റെ വീട്ടുവളപ്പില്‍; 33588 കോടിയുടെ മൂല്യം: അപ്പോള്‍ തുടങ്ങി കഷ്ടകാലം
സ്വർണ വില പുതിയ ഉയരങ്ങള്‍ താണ്ടുന്ന ഈ കാലത്ത് ഒരു തരി പൊന്നെങ്കിലും സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ ഉണ്ടാകില്ല. എന്നാല്‍ ഒരു സ്വർണ ഖനി തന്നെയാണ് ഫ്രാൻസിലെ സാധാരണക്കാരനായ ഒരു കർഷകന് ലഭിച്ചത്. കോടികളുടെ സ്വർണം സ്വന്തം കൃഷിയിടത്തില്‍ കണ്ടെത്തിയത് കർഷകന്റെ കുടുംബത്തിന്റെ സാഹചര്യങ്ങള്‍ മാറ്റി മറിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നേരെ വിപരീതമായ തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഫ്രാൻസിലെ ഓവെർനെ പ്രദേശത്തെ കർഷകനായ മൈക്കൽ ഡുപോണ്ട് ആണ് ഈ കഥയിലെ പ്രധാന കാഥാപാത്രം. തന്റെ പറമ്പിലെ ഒരു നീർച്ചാലിന് സമീപത്ത് കൂടെ പതിവ് നടത്തത്തിന് ഇറങ്ങിയ മൈക്കർ ഡുപോണ്ടിന്റെ കണ്ണില്‍ തിളങ്ങുന്ന എന്തോ ഒന്ന് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വലിയൊരു സ്വർണ ശേഖരത്തിന്റെ അറ്റമാണ് തന്റെ കണ്ണിലുടക്കിയതെന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നത്.

150 ടൺ സ്വർണം അടങ്ങിയ ഏകദേശം 4 ബില്യൺ യൂറോ (33588 കോടി രൂപ) മൂല്യമുള്ള ഒരു വൻ സ്വർണഖനിയാണ് മൈക്കലിന്റെ കൃഷിയിടത്തിലുള്ളതെന്ന് വിശദമായ പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചു. എന്നാൽ, ഈ സ്വപ്നതുല്യമായ കണ്ടെത്തൽ ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന് വലിയ നിരാശയും സമ്മാനിച്ചു. മൈക്കലിന്റെ കണ്ടെത്തൽ വൻ മാധ്യമ ശ്രദ്ധ നേടിയതോടെ ഫ്രഞ്ച് സർക്കാർ അധികൃതർ കൃഷിയിടത്തില്‍ എത്തി ഉടമസ്ഥാവകാശം ഏറ്റെടുക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.
ഫ്രാൻസിലെ നിയമപ്രകാരം, ഭൂമിക്കടിയിലുള്ള വിഭവങ്ങളുടെ ഉടമസ്ഥാവകാശം സർക്കാറിനാണ്. ഈ നിയമം വെച്ചാണ് ഖനി സർക്കാർ ഏറ്റെടുത്തത്. പരിസ്ഥിതി ആഘാത പഠനങ്ങളുടെയും നിയമപരമായ മൂല്യനിർണയങ്ങളുടെയും പേര് പറഞ്ഞ് സർക്കാർ ഖനന പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഫ്രാൻസിന്റെ നിയമം അനുസരിച്ച് ഭൂമിയുടെ ഉടമസ്ഥന് മുകളിലുള്ള ഭാഗം മാത്രമാണ് സ്വന്തം. അതായത് ഭൂമിക്കടിയിലുള്ള ധാതുക്കൾ സർക്കാർ നിയന്ത്രണത്തിലാണ്. ഇതിനാൽ, മൈക്കലിന് തന്റെ കണ്ടെത്തലിന്റെ പൂർണ അവകാശം ലഭിക്കില്ലെന്നും സർക്കാർ പറയുന്നു. നഷ്ടപരിഹാരമായി 20 മില്യൺ യൂറോ കർഷകന് നല്‍കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
ന്യായമായ നഷ്ടപരിഹാരത്തിനായി മൈക്കല്‍ നിയമപരമായ പോരാട്ടവും തുടങ്ങിയിട്ടുണ്ട്. അതേസമയം, ഈ ഖനി സർക്കാർ പ്രയോജനപ്പെടുത്തിയാൽ നൂറുകണക്കിന് തൊഴിലവസരങ്ങളും ഗണ്യമായ നിക്ഷേപവും പ്രദേശത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ വാദിക്കുന്നത്. എന്നാൽ, പരിസ്ഥിതി പ്രവർത്തകർ ജലമലിനീകരണം, ശബ്ദം, വനനശീകരണം തുടങ്ങിയ അപകടസാധ്യതകളും ചൂണ്ടിക്കാട്ടുന്നു.
കാനഡയിൽ പരീക്ഷിച്ചിട്ടുള്ള ബാക്ടീരിയൽ എക്സ്ട്രാക്ഷൻ, വാട്ടർ റീസൈക്ലിംഗ് തുടങ്ങിയ ആധുനിക ഖനന രീതികൾ പരിസ്ഥിതി ആഘാതം കുറയ്ക്കും. ഇതായിരിക്കും ഇവിടെ ഉചിതമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ഇത്തരം പരിസ്ഥിതി സൗഹൃദ ഖനനം പോലും തങ്ങളുടെ ശാന്തമായ ജീവിതത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കയാണ് പ്രദേശവാസികള്‍ക്ക് പങ്കുവെക്കാനുള്ളത്.
സ്വന്തമായി ഒരു സ്വർണ ഖനി പോലും ഇല്ലാത്ത രാജ്യമാണ് ഫ്രാന്‍സ് എന്നതാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ ഏറ്റവും കൂടുതല്‍ സ്വർണം കരുതല്‍ ശേഖരമായി വെച്ചിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാമത് ഫ്രാന്‍സാണ്. അമേരിക്ക, ജർമ്മനി, ഇറ്റലി എന്നിവയ്ക്ക് ശേഷം ലോകത്തിലെ നാലാമത്തെ വലിയ സ്വർണ്ണ ശേഖരമായ 2437 ടൺ സ്വർണ്ണമാണ് ഫ്രാന്‍സിന്റെ സെന്‍ട്രല്‍ ബാങ്കിലുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളാണ് പ്രധാനമായും ഫ്രാന്‍സിന്റെ സ്വർണ്ണത്തിന്റെ സ്രോതസ്സ്.
കൊളോണിയൽ കാലഘട്ടത്തിൽ, അൾജീരിയ, ടുണീഷ്യ, മൊറോക്കോ, സെനഗൽ, മാലി, ബുർക്കിന ഫാസോ, ബെനിൻ, ഗിനിയ, ഐവറി കോസ്റ്റ്, നൈജർ എന്നിവയുൾപ്പെടെ നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ ഫ്രാൻസ് കൈവശപ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യം നേടിയതിനുശേഷവും ഈ ആഫ്രിക്കന് രാജ്യങ്ങളിൽ പലതും ഫ്രാൻസുമായി സാമ്പത്തിക ബന്ധം തുടർന്നിരുന്നു.












Click it and Unblock the Notifications