സ്വർണ വില 60,000 ആകുന്നതൊക്കെ സ്വപ്നം മാത്രം; ഏറ്റവും വലിയ പണി തരുന്നത് ചൈന, ഇനിയും കുതിക്കും
ആഗോള വിപണിയിൽ സ്വർണവിലയുടെ കുതിപ്പ് അടുത്തിടെ അൽപം മന്ദഗതിയിലായെങ്കിലും, സ്വർണത്തോടുള്ള കേന്ദ്ര ബാങ്കുകളുടെ വിശ്വാസം കുറഞ്ഞിട്ടില്ലെന്നതാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന പ്രധാന സൂചന. വിപണിയിൽ വില കുറയുന്ന ഘട്ടങ്ങളിൽ പോലും പല രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകൾ സ്വർണം ശേഖരിക്കാനുള്ള അവസരമായി കാണുന്നതായാണ് ഇപ്പോഴത്തെ പ്രവണത വ്യക്തമാക്കുന്നത്.
വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം മാർച്ചിൽ ലോകത്തെ കേന്ദ്ര ബാങ്കുകൾ ചേർന്ന് ഏകദേശം 30 ടൺ സ്വർണമാണ് വിറ്റഴിച്ചത്. തുർക്കിയും റഷ്യയും നടത്തിയ വലിയ വിൽപ്പനകളാണ് ഇതിന് പ്രധാന കാരണം. എന്നാൽ വിപണി വിദഗ്ധർ പറയുന്നത്, ഒരു മാസത്തെ വിൽപ്പനയെക്കാൾ കഴിഞ്ഞ നാല് വർഷത്തിനിടെ കേന്ദ്രബാങ്കുകൾ തങ്ങളുടെ സ്വർണശേഖരം ഉയർത്തുന്നതിനെ കുറിച്ചാണ്.

കേന്ദ്ര ബാങ്കുകൾ ഇപ്പോൾ സ്വർണ ശേഖരണം ഒരു തന്ത്രപരമായ സാമ്പത്തിക നയമായി കാണുന്നുവെന്നാണ് വിലയിരുത്തൽ. വിദേശനാണ്യ കരുതൽ ശേഖരം വൈവിധ്യവൽക്കരിക്കുക, യുഎസ് ഡോളറിനോടുള്ള അമിത ആശ്രയത്വം കുറയ്ക്കുക, ആഗോള രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ.
ചൈനയാണ് ഏറ്റവും കൂടുതൽ ഇത്തരത്തിൽ സ്വർണം വാങ്ങുന്നത്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന തുടർച്ചയായി 18 മാസത്തിലേറെയായി ഔദ്യോഗിക സ്വർണ കരുതൽ ശേഖരം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വില താഴുമ്പോൾ കൂടുതൽ വാങ്ങുക എന്ന നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്.
മാർച്ചിൽ മാത്രം ചൈനയുടെ കേന്ദ്ര ബാങ്ക് 8 ടൺ സ്വർണം കൂടി വാങ്ങി. 2024 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ വാങ്ങലാണിത്. പ്രത്യേകിച്ച്, 2026 ജനുവരിയിൽ രേഖപ്പെടുത്തിയ ഉയർന്ന നിരക്കിനെ അപേക്ഷിച്ച് സ്വർണവില ഏകദേശം 16 ശതമാനം താഴ്ന്ന സമയത്തായിരുന്നു ഈ വാങ്ങൽ നടന്നത്. അതായത് വിലയിടിവുകളെ ചൈന എത്ര തന്ത്രപരമായ അവസരമായാണ് കാണുന്നത് എന്ന് കൂടിയാണ് ഈ കണക്ക് വ്യക്തമാക്കുന്നത്.
ആഗോള സ്വർണ വിപണിയിൽ ചൈനയുടെ സ്വാധീനം വലുതാണെങ്കിലും കൂടുതൽ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. ലോക രാജ്യങ്ങളുടെ ഔദ്യോഗിക കരുതൽ ആസ്തികളിൽ ഇപ്പോഴും സ്വർണത്തിന്റെ പങ്ക് വളരെ കുറഞ്ഞതാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുപ്രകാര, ആഗോള കരുതൽ ആസ്തികളുടെ വെറും 15 ശതമാനം മാത്രമാണ് സ്വർണം. അതായത് ഭാവിയിൽ കൂടുതൽ രാജ്യങ്ങൾ സ്വർണ്ണത്തിലേക്ക് മാറാൻ വലിയ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന്.
വില ഉയർന്ന നിലയിൽ തുടരുമ്പോഴും പുതിയ രാജ്യങ്ങൾ സ്വർണവിപണിയിലേക്ക് എത്തുന്നുണ്ട്. കൊസോവോ ചരിത്രത്തിൽ ആദ്യമായി സ്വർണം വാങ്ങാൻ തീരുമാനിച്ചത് ഇതിനുള്ള ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്. ചെറിയ സമ്പദ്‌വ്യവസ്ഥകളുള്ള രാജ്യങ്ങൾ പോലും ഇപ്പോൾ സ്വർണത്തെ സാമ്പത്തിക സുരക്ഷയ്ക്കുള്ള പ്രധാന ആസ്തിയായി കാണാൻ തുടങ്ങിക്കഴിഞ്ഞു. അതായത് ആഗോള സമ്പദ് വ്യവസ്ഥയിൽ സ്വർണത്തിൻ്റെ പ്രാധാന്യം വീണ്ടും കൂടുകയാണെന്ന് സാരം. മാത്രമല്ല സ്വർണവിലയിലെ ചാഞ്ചാട്ടങ്ങളിൽ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങാൻ മടിച്ച് നിൽക്കാറില്ല. ഹ്രസ്വകാല ലാഭനഷ്ട കണക്കുകളേക്കാൾ ദീർഘകാല സാമ്പത്തിക സുരക്ഷയ്ക്കാണ് ബാങ്കുകൾ ശ്രദ്ധിക്കുന്നത്.
ഇത്തരത്തിൽ കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടുന്നത് സ്വർണ വില ഉയരാൻ കാരണമാകും.
അതേസമയം സ്വർണ്ണത്തിന് അപകടസാധ്യതകളില്ലെന്നല്ല. ഉയരുന്ന ബോണ്ട് യീൽഡുകൾ, ശക്തമായ യുഎസ് ഡോളർ, അല്ലെങ്കിൽ ആഗോള രാഷ്ട്രീയ സംഘർഷങ്ങളിൽ കുറവ് വരുന്നത് തുടങ്ങിയ ഘടകങ്ങൾ ഹ്രസ്വകാലത്ത് വിലയെ സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, കേന്ദ്ര ബാങ്കുകൾ സ്വർണ്ണത്തെ പ്രധാന കരുതൽ ആസ്തിയായി തുടരുന്നിടത്തോളം ഡിമാൻ്റ് ഉയരുകയും വില വർധിക്കാൻ കാരണമാകുമെന്നുമാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.












Click it and Unblock the Notifications