സ്വർണവില പവന് ഒരു ലക്ഷം തൊടുമോ? ട്രംപിനെക്കൊണ്ട് തോറ്റ് ഇന്ത്യയും: ആഭരണ മേഖല പ്രതിസന്ധിയില്‍
ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതികൾക്ക് 26% പരസ്പര താരിഫ് ഏർപ്പെടുത്താനുള്ള യുഎസ് സർക്കാരിന്റെ തീരുമാനം ഇന്ത്യയുടെ രത്ന-ആഭരണ മേഖലയ്ക്ക് കനത്ത തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലുമായി സാമ്പത്തിക വിദഗ്ധർ. ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതിയുടെ 12.8% രത്നവും ആഭരണങ്ങളുമാണ്. 2024 സാമ്പത്തിക വർഷത്തിൽ ഈ വിഭാഗത്തില്‍ മാത്രം 9.9 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുണ്ടായത്.
ഇന്ത്യ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 54 ശതമാനത്തോളം ഇറക്കുമതി താരിഫ് ഏർപ്പെടുത്തുന്നത്. എന്നാല്‍ അമേരിക്ക അതിന്റെ പകുതി മാത്രമാണ് തിരിച്ച് ഏർപ്പെടുത്തുന്നതെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പുതിയ തീരുവ നയം ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഏപ്രിൽ 5 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. അതിന് ശേഷമുള്ള എല്ലാ ഇറക്കുമതികൾക്കും 10% എന്ന അടിസ്ഥാന താരിഫ് എന്നതിന് പകരം 26% ആയിരിക്കും പുതിയ നിരക്ക്.

2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും യുഎസും തമ്മിലുള്ള മൊത്തം ചരക്ക് വ്യാപാരത്തിന്റെ 72.7 ശതമാനവും വസ്ത്രങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക്സ്, ഫാർമസ്യൂട്ടിക്കൽസ്, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയാണ്. 77.52 ബില്യൺ ഡോളറിന്റെ മൊത്തം വ്യാപാരത്തിൽ 56.34 ബില്യൺ ഡോളറും ഇതിലൂടെ മാത്രമാണ് ലഭിക്കുന്നത്.
പുതിയ തീരുവ നയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ ആഭരണ കയറ്റുമതിക്കാർക്ക് ഓർഡറുകൾ നൽകണോ വേണ്ടയോ എന്ന് യുഎസ് ഇറക്കുമതിക്കാർ ആലോചിച്ചാല്‍വ്യാപാരം സ്തംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നാണ് രത്ന, ആഭരണ കയറ്റുമതി പ്രമോഷൻ കൗൺസിൽ ചെയർമാൻ കിരിത് ബൻസാലി വ്യക്തമാക്കിയത്. വില വലിയ തോതില്‍ ഉയർന്നാല്‍ അമേരിക്കയില്‍ നിന്നുമുള്ള ഡിമാന്‍ഡ് കുറയാനും സാധ്യതയുണ്ട്.
ട്രംപിന്റെ തീരുവ നയങ്ങള്‍ സ്വർണ വിലയിലും വലിയ വർധനവിനാണ് ഇടയാക്കുന്നത്. ബുധനാഴ്ച ഉച്ചയോടെ, സ്വർണ്ണത്തിന്റെ സ്‌പോട്ട് വില ഔൺസിന് ഏകദേശം 259000 (ഗ്രാമിന് ഏകദേശം 8330) ആയി ഉയർന്നു. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണ്ണവിലയില്‍ 1.15 ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്.സ്വര്‍ണ്ണം ഔണ്‍സിന് 35.92 ഡോളര്‍ വര്‍ധിച്ച് 3,148 ഡോറളിലാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ആദ്യമാണ് സ്വർണ്ണത്തിന്റെ വില ആദ്യമായി ഔൺസിന് 250000 (ഗ്രാമിന് ഏകദേശം ₹8,038) കടന്നത്.
സാമ്പത്തിക അസ്ഥിരതയുടെ സമയത്ത് നിക്ഷേപകർ സുരക്ഷിതമായ ആസ്തികളിലേക്ക് തിരിയുമ്പോൾ ഡിമാൻഡ് വർദ്ധിക്കുന്നതാണ് വില വർധനവിന് പ്രധാനമായും കാരണമാകുന്നത്. കേരള വിപണിയിലേക്ക് നോക്കുകയാണെങ്കില്‍ ഇന്ന് പവന് 400 രൂപ വര്‍ധിച്ച് 68480ലും, ഗ്രാമിന് 50 രൂപ കൂടി 8560ലുമാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര തലത്തില സാഹചര്യങ്ങള്‍ ഈ തരത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ വില ഈ വർഷം അവസാനത്തോടെ തന്നെ പവന് ഒരു ലക്ഷം തൊട്ടേക്കുമെന്ന വിലയിരുത്തലുകളും ശക്തമാണ്.
അതേസമയം അമേരിക്ക എന്തുകൊണ്ട് റഷ്യക്ക് അധിക തീരുവ ഏർപ്പെടുത്തിയില്ലെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ രംഗത്ത് വന്നു. ഉക്രെയ്ൻ യുദ്ധത്തെ തുടർന്നുണ്ടായ ഉപരോധം കാരണം ഇരു രാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ വ്യാപാരം നടക്കുന്നില്ല. അതിനാലാണ് റഷ്യക്ക് പ്രത്യേക താരിഫ് ഏർപ്പെടുത്താതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉക്രെയ്ൻ 10 ശതമാനം പ്രതികാര താരിഫ് നേരിടേണ്ടിവരും. കൂടാതെ, മറ്റ് നിരവധി മുൻ സോവിയറ്റ് രാജ്യങ്ങളും ട്രംപിന്റെ തീരുവ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications