ഒരുതരി പൊന്ന് പോലും സൂക്ഷിക്കാതെ കാനഡയും നോര്‍വെയും, എല്ലാം വിറ്റഴിച്ചു; കാരണമിത്

ലോകമെമ്പാടുമുള്ള കേന്ദ്രബാങ്കുകള്‍ക്ക് സ്വര്‍ണം ഒരു പ്രധാന കരുതല്‍ ആസ്തിയായി മാറിയിട്ട് നാളെറെയായി. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍, സാമ്പത്തിക അനിശ്ചിതത്വം എന്നിവയ്ക്കിടയില്‍ പല രാജ്യങ്ങളും തങ്ങളുടെ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നു. എന്നാല്‍ എല്ലാ രാജ്യങ്ങളും തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ സ്വര്‍ണം ചേര്‍ക്കുന്നില്ല എന്ന് നിങ്ങള്‍ക്കറിയാമോ?

കാനഡയും നോര്‍വെയും സ്വര്‍ണത്തെ ഒരു കരുതല്‍ ആസ്തിയായി കണക്കാക്കിയിട്ടില്ല. ഈ രണ്ട് രാജ്യങ്ങളുടെയും കേന്ദ്രബാങ്ക് കരുതല്‍ ശേഖരത്തില്‍ ഒരുതരി പോലും സ്വര്‍ണമില്ല. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകളുടെ സ്വര്‍ണ ശേഖരം അടുത്ത 12 മാസത്തിനുള്ളില്‍ വര്‍ധിക്കുമെന്ന് 89% റിസര്‍വ് മാനേജര്‍മാരും കരുതുന്നതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ 2026 സെന്‍ട്രല്‍ ബാങ്ക് ഗോള്‍ഡ് റിസര്‍വ്‌സ് സര്‍വേയില്‍ പറഞ്ഞിരുന്നു.

Gold Reserve

സര്‍വേയില്‍ പങ്കെടുത്തവരില്‍ 45% പേരും തങ്ങളുടെ സ്ഥാപനങ്ങള്‍ സ്വര്‍ണ ശേഖരം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി അറിയിച്ചു. ഭൗമ-രാഷ്ട്രീയ അപകടസാധ്യതകളില്‍ നിന്ന് സംരക്ഷണം നല്‍കാനുള്ള സ്വര്‍ണത്തിന്റെ കഴിവാണ് കൂടുതല്‍ സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള പ്രധാന കാരണമായി പലരും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാണ് ഈ രണ്ട് രാജ്യങ്ങളുടേയും നിലപാട്.

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉല്‍പ്പാദക രാജ്യങ്ങളിലൊന്നാണ് കാനഡ. വിപുലമായ ഖനന വ്യവസായം ഉണ്ടായിരുന്നിട്ടും, കാനഡയുടെ ഔദ്യോഗിക അന്താരാഷ്ട്ര കരുതല്‍ ശേഖരത്തില്‍ സ്വര്‍ണം ഒട്ടും തന്നെയില്ല എന്ന് ബാങ്ക് ഓഫ് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ രാജ്യത്തെ കേന്ദ്ര ബാങ്ക് തങ്ങളുടെ കൈവശമുണ്ടായിരുന്ന മുഴുവന്‍ സ്വര്‍ണ ശേഖരവും ഘട്ടംഘട്ടമായി വിറ്റഴിച്ചു.

സ്വര്‍ണ ശേഖരം സൂക്ഷിക്കുന്നതിന് പകരം, യുഎസ് ട്രഷറി സെക്യൂരിറ്റികള്‍, മറ്റ് സര്‍ക്കാര്‍ ബോണ്ടുകള്‍ തുടങ്ങിയ എളുപ്പത്തില്‍ പണമാക്കി മാറ്റാവുന്ന ആസ്തികള്‍ കൈവശം വെക്കാനാണ് കാനഡ തീരുമാനിച്ചത്. രാജ്യത്തിന്റെ ആസ്തി-ബാധ്യത പൊരുത്തപ്പെടുത്തല്‍ രീതിക്ക് സ്വര്‍ണം ഇനി അനുയോജ്യമല്ല എന്നാണ് ബാങ്ക് ഓഫ് കാനഡയുടെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ തിമോത്തി ലെയ്ന്‍ പറയുന്നത്.

പലിശ ലഭിക്കുന്നതും എളുപ്പത്തില്‍ പണമാക്കി മാറ്റാവുന്നതുമായ ആസ്തികളാണ് കരുതല്‍ ശേഖര പരിപാലനത്തിന് സ്വര്‍ണക്കട്ടികളേക്കാള്‍ ഉചിതമെന്ന നിലപാടാണ് കാനഡയുടെ കേന്ദ്ര ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. ശ്രദ്ധേയമായ മറ്റൊരു ഉദാഹരണമാണ് നോര്‍വേ. രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യത്തിന്റെ സമ്പത്ത് സുരക്ഷിതമാക്കുന്നതിനായി നോര്‍ജസ് ബാങ്ക് ഏകദേശം 50 ടണ്‍ സ്വര്‍ണം യുകെയിലേക്കും യുഎസിലേക്കും മാറ്റിയിരുന്നു.

യുദ്ധശേഷം ഇതില്‍ ഒരു ഭാഗം തിരികെ ലഭിച്ചു. എന്നിരുന്നാലും, 2004-ല്‍ നോര്‍ജസ് ബാങ്ക് തങ്ങളുടെ കൈവശമുണ്ടായിരുന്ന ബാക്കി സ്വര്‍ണശേഖരം മുഴുവനായും വിറ്റഴിച്ചു. ചരിത്രപരമായ ആവശ്യങ്ങള്‍ക്കും പ്രദര്‍ശനത്തിനുമായി ഏഴ് സ്വര്‍ണക്കട്ടികളും ചെറിയൊരു നാണയശേഖരവും മാത്രമാണ് ഇന്ന് അവര്‍ സൂക്ഷിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം അവരുടെ കരുതല്‍ ശേഖരത്തിലുള്ള സ്വര്‍ണത്തിന്റെ അളവ് പൂജ്യം ടണ്‍ ആണ്.

എന്നാല്‍ മിക്ക കേന്ദ്ര ബാങ്കുകളും നേരെ വിപരീത ദിശയിലാണ് നീങ്ങുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളെ അടിസ്ഥാനമാക്കി 2025-ല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഔദ്യോഗികമായി വാങ്ങിയ രാജ്യം പോളണ്ടാണ്. അവര്‍ തങ്ങളുടെ കരുതല്‍ ശേഖരത്തിലേക്ക് 102 ടണ്‍ സ്വര്‍ണം കൂടി കൂട്ടിച്ചേര്‍ത്തു. കസാക്കിസ്ഥാന്‍ (57 ടണ്‍), അസര്‍ബൈജാന്‍ (53.4 ടണ്‍), ബ്രസീല്‍ (42.8 ടണ്‍), ചൈന (26.8 ടണ്‍), തുര്‍ക്കി (25.8 ടണ്‍) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.

8,133.46 ടണ്‍ സ്വര്‍ണവുമായി അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ ഔദ്യോഗിക സ്വര്‍ണ ശേഖരമുള്ള രാജ്യമായി തുടരുന്നു. ഇത് അവരുടെ ആകെ കരുതല്‍ ശേഖരത്തിന്റെ 83 ശതമാനത്തിലധികമാണ്. 3,349.48 ടണ്ണുമായി ജര്‍മ്മനി രണ്ടാം സ്ഥാനത്തും, തുടര്‍ന്ന് ഇറ്റലി, ഫ്രാന്‍സ്, ചൈന, റഷ്യ എന്നിവയും സ്ഥാനമുറപ്പിക്കുന്നു. 2026 മെയ് മാസത്തിലെ കണക്കനുസരിച്ച് ഇന്ത്യയുടെ കൈവശം 880.52 ടണ്‍ സ്വര്‍ണമുണ്ടായിരുന്നു.

ഇത് രാജ്യത്തിന്റെ ആകെ വിദേശനാണ്യ കരുതല്‍ ശേഖരത്തിന്റെ 18.4 ശതമാനമാണ്. കൂടുതല്‍ സ്വര്‍ണം വാങ്ങുന്നതിനൊപ്പം, അത് സൂക്ഷിക്കുന്ന രീതിയിലും കേന്ദ്രബാങ്കുകള്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 9% റിസര്‍വ് മാനേജര്‍മാര്‍ തങ്ങളുടെ രാജ്യത്തിനകത്തുള്ള സ്വര്‍ണ സംഭരണ ശേഷി വര്‍ധിപ്പിച്ചതായും, 10% പേര്‍ വിദേശത്തുള്ള സംഭരണ കേന്ദ്രങ്ങളില്‍ വൈവിധ്യവല്‍ക്കരണം നടത്തിയതായും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ സര്‍വേ കണ്ടെത്തിയിരുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 57% പേരും വിദേശത്തെ സംഭരണ കേന്ദ്രമായി 'ബാങ്ക് ഓഫ് ഇംഗ്ലണ്ടി'നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം, 49% പേര്‍ സ്വന്തം രാജ്യത്തും സ്വര്‍ണം സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റിസര്‍വ് മാനേജ്മെന്റിന് ഒരൊറ്റ മാതൃകയല്ല ഉള്ളതെന്ന് ഈ വ്യത്യസ്ത സമീപനങ്ങള്‍ വ്യക്തമാക്കുന്നു.

ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, പണപ്പെരുപ്പം, സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം എന്നിവയ്ക്കെതിരായ സുപ്രധാന പ്രതിരോധ മാര്‍ഗ്ഗമായി സ്വര്‍ണ്ണത്തെ കാണുന്ന കേന്ദ്ര ബാങ്കുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. എന്നാല്‍ കാനഡയും നോര്‍വേയും സ്വര്‍ണശേഖരത്തിന് പകരം പെട്ടെന്ന് പണമാക്കി മാറ്റാവുന്ന സാമ്പത്തിക ആസ്തികള്‍ കേന്ദ്രീകരിച്ചുള്ള നിക്ഷേപരീതിയാണ് ഇപ്പോഴും പിന്തുടരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+