സ്വർണം വിറ്റഴിച്ച് റഷ്യ; ഈ വർഷം മാത്രം വിറ്റത് 700,000 ഔണ്‍സ്..ഇനിയും വിൽക്കുമോ?
ആഗോള പ്രതിസന്ധികൾ ശക്തമാകുന്നതിനിടെ സ്വർണ വിൽപ്പന തുടർന്ന് റഷ്യ. റഷ്യൻ കേന്ദ്ര ബാങ്ക് ഈ വർഷം ഇതുവരെ ഏകദേശം 700,000 ട്രോയ് ഔൺസ് സ്വർണമാണ് വിറ്റഴിച്ചത്. കടുത്ത സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന റഷ്യ തങ്ങളുടെ സ്വർണ ശേഖരം പരമാവധി പ്രയോജനപ്പെടുത്തുകയാണ്. ഇതോടെ വർഷാരംഭത്തിൽ 74.8 ദശലക്ഷം ട്രോയ് ഔൺസ് ഉണ്ടായിരുന്ന റഷ്യയുടെ ഔദ്യോഗിക സ്വർണ ശേഖരം ഏപ്രിൽ ആദ്യം 74.1 ദശലക്ഷം ട്രോയ് ഔൺസായി കുറഞ്ഞു.
ഡോളർ കണക്കിൽ കേന്ദ്ര ബാങ്കിന്റെ സ്വർണ ശേഖരം മാർച്ച് അവസാനം 334 ബില്യൺ ആണ്. മുൻ മാസം ഇത് 384 ബില്യണിൽ ഡോളറായിരുന്നു. എങ്കിലും ജനുവരി ഒന്നിന് രേഖപ്പെടുത്തിയ 325 ബില്യണെക്കാൾ കൂടുതലാണ് ഈ മൂല്യം. ഈ മൂല്യത്തകര്‍ച്ച കഴിഞ്ഞ മാസം സ്വർണവിലയിൽ ഉണ്ടായ ഇടിവ് കൂടിയാണ് കാണിക്കുന്നത്. 2025 ൽ സ്വർണ വില കുതിച്ചുയരാനുള്ള കാരണങ്ങളിലൊന്ന് വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങിക്കൂട്ടിയതാണ്. ഭൗമരാഷ്ട്രീയ അപകടസാധ്യതകൾക്കും കറൻസിയിലെ ചാഞ്ചാട്ടങ്ങൾക്കും എതിരായ ഒരു കവചമെന്ന നിലയിലാണ് ഈ വാങ്ങൽ. ചൈനയിലേയും ബ്രസീലിലേയും കേന്ദ്ര ബാങ്കുകൾ ഈ വർഷവും സ്വർണം വാങ്ങിക്കൂട്ടിയപ്പോൾ റഷ്യ ഈ വർഷം സ്വർണം വിൽക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്.

റഷ്യൻ ബാങ്ക് 2025 നവംബറിലാണ് തദ്ദേശീയ വിപണിയിൽ സ്വർണം വിൽക്കാൻ തുടങ്ങിയത്. രാജ്യത്തിൻ്റെ സാമ്പത്തിക കരുതൽ ധനമായ നാഷണൽ വെൽത്ത് ഫണ്ടിനു (NWF) വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു ഇത്. സ്വർണവില വർദ്ധിച്ചത് കരുതൽ ധനത്തിൽ സ്വർണത്തിൻ്റെ പങ്ക് കൂട്ടിയെന്നും അതിനാൽ വൈവിധ്യവൽക്കരണം ആവശ്യമാണെന്നും ബാങ്ക് അന്ന് വിശദീകരിച്ചു. തുടക്കത്തിൽ മിതമായ തോതിലായിരുന്നു വിൽപന. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ റഷ്യയുടെ ഔദ്യോഗിക സ്വർണ ശേഖരത്തിൽ നടന്ന ഏറ്റവും വലിയ വിൽപനയിലാണ് രാജ്യം എത്തി നിൽക്കുന്നത്. റെഗുലേറ്ററി ഡാറ്റ പ്രകാരം, കേന്ദ്ര ബാങ്ക് ജനുവരിയിൽ ഏകദേശം 300,000 ഔൺസും ഫെബ്രുവരിയിൽ 200,000 ഔൺസും വിറ്റഴിച്ചു. ഇത് 2002-ൻ്റെ രണ്ടാം പാദത്തിനു ശേഷമുള്ള ഏറ്റവും വലിയ രണ്ട് മാസത്തെ വിൽപ്പനയാണ്.
ധനകാര്യ മന്ത്രാലയവും കേന്ദ്ര ബാങ്കും തമ്മിലുള്ള ആഭ്യന്തര കൈമാറ്റങ്ങൾക്ക് പകരം കേന്ദ്ര ബാങ്കിന്റെ ശേഖരത്തിൽ നിന്ന് നേരിട്ട് സ്വർണക്കട്ടികൾ തുറന്ന വിപണിയിലേക്ക് വിൽക്കുന്നത് 25 വർഷത്തിനിടെ ആദ്യമായാണ്. റഷ്യയുടെ വർദ്ധിച്ചുവരുന്ന ബജറ്റ് കമ്മിയാണ് ഈ വിൽപ്പനയിലേക്ക് നയിക്കുന്നത്. യുക്രൈനുമായുള്ള സംഘർഷവുമായി ബന്ധപ്പെട്ട് വർദ്ധിച്ച സൈനിക ചെലവുകളാണ് ഇതിന് പ്രധാന കാരണം. 2022നും 2025നും ഇടയിൽ സർക്കാർ ഇതിനോടകം 150 ബില്യണിലധികം മൂല്യമുള്ള സ്വർണവും വിദേശ കറൻസി ആസ്തികളും വിറ്റഴിച്ചു.
2026-ൻ്റെ ആദ്യ രണ്ട് മാസങ്ങളിൽ 35 ബില്യൺ കൂടി പിൻവലിച്ചു. എണ്ണ കയറ്റുമതി വരുമാനം സമ്മർദ്ദത്തിലായിരിക്കുകയും പാശ്ചാത്യ ഉപരോധങ്ങൾ റഷ്യയുടെ പല വിദേശ കരുതൽ ധനത്തിലേക്കുള്ള പ്രവേശനം തടയുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വർണ്ണവും ചൈനീസ് യുവാനും മാത്രമാണ് റഷ്യക്ക് പണമാക്കി മാറ്റാൻ സാധിക്കുന്ന ചുരുക്കം ദ്രവ്യതയുള്ള ആസ്തികൾ. 2022-ൽ യുക്രൈൻ അധിനിവേശത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ കാരണം, റഷ്യൻ കേന്ദ്ര ബാങ്കിന് യു.എസ്. ഡോളറോ യൂറോയോ സ്വതന്ത്രമായി വാങ്ങാനോ വിൽക്കാനോ കഴിയുന്നില്ല. അതിനാൽ, സ്വർണവും യുവാനുമാണ് അവരുടെ കരുതൽ ശേഖരം കൈകാര്യം ചെയ്യാനുള്ള തന്ത്രത്തിൻ്റെ പ്രധാന ഘടകങ്ങൾ.
ഇനിയും വിൽക്കുമോ?
പ്രതിസന്ധി കടുത്താൽ റഷ്യ ഇനിയും സ്വർണം വിൽക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. അടുത്തിടെ പോളണ്ടും തുർക്കിയും തങ്ങളുടെ സ്വർണ ശേഖരം വലിയ അളവിൽ വിറ്റിരുന്നു. കേന്ദ്രബാങ്കുകൾ കൂട്ടത്തോടെ സ്വർണം വിൽക്കുന്ന സാഹചര്യം ഉണ്ടായാൽ സ്വർണ വില തകരും. എന്നാൽ കേന്ദ്രബാങ്കുകൾ അത്തരത്തിൽ വലിയ വിൽപ്പനയിലേക്ക് കടന്നേക്കില്ലെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications