ഒടുവില്‍ ഖത്തറില്‍ നിന്നും ആ ആശ്വാസ വാർത്ത: മലയാളി ഉള്‍പ്പെടെ 8 ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി
ഡല്‍ഹി: ഖത്തറില്‍ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. 8 മുന്‍ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ തടവ് ശിക്ഷയാക്കി കുറച്ചിരിക്കുകയാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മലയാളി ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടേയുള്ളവർക്കാർ ഇളവ് ലഭിച്ചിരിക്കുന്നത്. വധശിക്ഷ റദ്ദാക്കിയെന്ന വിവരം മാത്രമാണ് ലഭിച്ചത്. പുതിയ ശിക്ഷാ വിധിയുടെ കൂടുതല്‍ അറിയിപ്പുകള്‍ ഇതുവരെ വ്യക്തമായിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
"വിശദമായ വിധിക്കായി കാത്തിരിക്കുകയാണ്. അടുത്ത നടപടികളെക്കുറിച്ച് തീരുമാനിക്കാൻ ഞങ്ങൾ നിയമസംഘവുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്." വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോർട്ട് ചെയ്യുന്നു.

നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം സ്വകാര്യ കമ്പനിക്ക് വേണ്ടി ജോലി ചെയ്തിരുന്നവരായിരുന്നു ഈ എട്ട് ഉദ്യോഗസ്ഥരും. ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് എട്ട് പേരും അറസ്റ്റിലായത്. അറസ്റ്റിലായതിന് പിന്നാലെ ഏകാന്ത തടവിലായിരുന്ന ഇവർ. പിന്നീടാണ് വധശിക്ഷ വിധിക്കുന്നത്. ഇതോടെ ശിക്ഷ ഇളവിനായി ഇന്ത്യയും നയതന്ത്ര തലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി വരികയായിരുന്നു.
കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് 2022 ഓഗസ്റ്റില്‍ ഖത്തർ പൊലീസിന്റെ പിടിയിലായത്. ഇതില്‍ രാഗേഷ് ഗോപകുമാറാണ് മലയാളി. ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണെന്നാണ് സൂചന. പിടിയിലായ എല്ലാവരും ഇന്ത്യന്‍ നാവിക സേനയില്‍ 20 വർഷത്തോളം ജോലി ചെയ്തവരായിരുന്നു.
ഖത്തറിന്റെ സായുധ സേനയ്ക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് എന്ന സ്വകാര്യ സ്ഥാപനത്തിലും കണ്‍സള്‍ട്ടന്‍സി സര്‍വീസസിലും ജോലി ചെയ്ത് വരികയായിരുന്നു പിടിയിലായ എട്ടുപേരും. റോയല്‍ ഒമാന്‍ എയര്‍ഫോഴ്സില്‍ നിന്ന് വിരമിച്ച സ്‌ക്വാഡ്രണ്‍ ലീഡറായ ഖമീസ് അല്‍ അജ്മിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. കഴിഞ്ഞ വര്‍ഷം ഇവര്‍ക്കൊപ്പം അജ്മിയും അറസ്റ്റിലായെങ്കിലും 2022 നവംബറില്‍ മോചിതനായിരുന്നു.
പിടിയിലായ ഇന്ത്യക്കാരുടെ ജാമ്യാപേക്ഷ പലതവണ തള്ളിയിരുന്നു. ഒടുവില്‍ ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് എട്ട് പേര്‍ക്കും വധശിക്ഷ വിധിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ സർക്കാർ അപ്പീല്‍ സമർപ്പിക്കുകയും ഇത് സ്വീകരിക്കുകയും ചെയ്തിരുന്നു. നവംബർ 7-ന് ഇന്ത്യൻ പ്രതിനിധി നാവികരെ നേരില്‍ കാണുകയും ചെയ്തിരുന്നു. സർക്കാർ ശ്രമങ്ങൾക്ക് പുറമേ, എട്ട് പേരുടെയും കുടുംബങ്ങൾ ഖത്തർ അമീറിന് ദയാ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications