'തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു' : റഷ്യയില്‍ ഗൂഗിള്‍ ന്യൂസിന് വിലക്കെന്ന് റിപ്പോര്‍ട്ടുകള്‍
മോസ്‌കോ: റഷ്യയില്‍ ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. യുക്രൈനില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളെപ്പറ്റി 'തെറ്റായ വാര്‍ത്തകള്‍' നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം റഷ്യന്‍ ജനറല്‍ പ്രോസിക്യൂട്ടര്‍ ഓഫീസിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഈ തീരുമാനം എടുക്കേണ്ടിവന്നതെന്ന് റഷ്യയിലെ മീഡിയ റെഗുലേറ്റര്‍ ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു.
റഷ്യയില്‍ ജനങ്ങള്‍ക്ക് ഗൂഗിള്‍ ന്യൂസ് ആപ്ലിക്കേഷനും വെബ്‌സൈറ്റും ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് പൊതുജനാഭിപ്രായം ഉയരുന്നുണ്ടെന്ന് ഗൂഗിള്‍ വക്താവ് വിശദീകരിച്ചു. പൂര്‍ണമായ രിതിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. അതേ സമയം റഷ്യയിലെ ആളുകള്‍ക്ക് വാര്‍ത്തകള്‍ അറിയാനുള്ള എല്ലാ വഴികളും തേടുമെന്നും ഗൂഗിള്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം റഷ്യ കൂടുതല്‍ സിവിലിയന്‍ പ്രദേശങ്ങള്‍ ലക്ഷ്യം വക്കുന്നുവെന്നാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍. റഷ്യ പുതിയ കമാന്‍ഡറായി ജനറല്‍ അലക്സാണ്ടര്‍ വി. ഡ്വോര്‍നിക്കോവിനെ നിയമിച്ചു. ഈ സാഹചര്യത്തില്‍ കിഴക്കന്‍ പ്രദേശത്തെ സിവിലയന്‍ മേഖലകള്‍ ലക്ഷ്യമിടുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം റെയില്‍വെ സ്റ്റേഷന് നെരെ റഷ്യ മിസൈല്‍ ആക്രണം നടത്തിയിരുന്നു. ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യുദ്ധത്തിന് മുമ്പ് റഷ്യയില്‍ നിന്ന് യുക്രൈന്‍ ഏകദേശം ആറ് ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി പ്രതിവര്‍ഷം നടത്തിയിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഈ ഇറക്കുമതിയെല്ലാം യുക്രൈന്‍ നിരോധിച്ചു. പാശ്ചാത്യ രാജ്യങ്ങളോട് റഷ്യക്കുമേലുള്ള ഉപരോധങ്ങള്‍ ശക്തമാക്കാനും യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു.

യുക്രൈന്‍ പ്രധാനമന്ത്രി സെലന്‍സ്‌കിയും യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കീവ് നഗരം സന്ദര്‍ശിച്ചിരുന്നു. കീവിലെ ബുച്ചയിലും ഇര്‍പിന്നിലും പുടിന്‍ നടത്ത യുദ്ധക്കുറ്റങ്ങള്‍ പുടിന്റെയും അദ്ദേഹത്തിന്റെ ഭരണകൂടത്തിന്റെയും മേല്‍ തീരാകളങ്കമായിരിക്കുമെന്ന് ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു.സന്ദര്‍ശന സമയം സാധാരണക്കാരായ ജനങ്ങളോടും പ്രധാനമന്ത്രി സംസാരിച്ചു.
ഇങ്ങനെയാണ് ജനാധിപത്യവും ധൈര്യവും കാണപ്പെടേണ്ടതെന്നും യുക്രൈന്‍ ഡിഫന്‍സ് വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ബുച്ചയിലും ഇര്‍പിനിലും പുടിന്‍ നടത്തിയ യുദ്ധക്കുറ്റകൃത്യങ്ങള്‍ പുറത്തുവന്നതിന് ശേഷം കീവ് സന്ദര്‍ശിക്കുന്ന ഈ ആഴ്ചയിലെ അവസാനത്തെ ഭരണാധികാരിയാണ് ബോറിസ് ജോണ്‍സണ്‍. യുക്രൈന്‍ സ്വീകരിച്ച നിലപാടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

യുക്രൈനെ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വീഴ്ത്താമെന്നാണ് പുടിന്‍ കരുതിയതെന്നും റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ റഷ്യന്‍ സേന വീഴുമെന്ന് റഷ്യ വിചാരിച്ചിരുന്നുവെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അവര്‍ അതില്‍ തെറ്റിപ്പോയി. യുക്രൈന്‍ ജനത സിംഹത്തിന്റെ ധൈര്യം കാണിച്ചു. യുക്രൈനിലെ ഹീറോ ആയ ഒരു ജനതയെയാണ് ലോകം കണ്ടത്. യുക്രൈന്‍ പ്രസിഡന്റുമായുള്ള ചര്‍ച്ചക്ക് ശേഷം ആന്റി ഷിപ്പ് മിസൈലുകളും യുകെ കവചിത വാഹനങ്ങളുമെല്ലാം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും യുക്രൈന് സഹായം നല്‍കുന്നതിലും പാശ്ചാത്യ രാജ്യങ്ങള്‍ യുകെയെ പിന്തുടരണമെന്ന് സെലന്‍സ്‌കി പറഞ്ഞു. മറ്റ് ജനാധിപത്യ രാജ്യങ്ങളും ഈ നടപടി പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം യുക്രൈനിലെ മറ്റൊരു പ്രധാന നഗരമായ മരിയോപോളില്‍ റഷ്യ ഷെല്ലാക്രമണം നടത്തുകയാണ്. മാനുഷിക ഇടനാഴികള്‍ പലയിടങ്ങളിലും തകര്‍ക്കപ്പെട്ടിട്ടുണ്ട്. നിരവധി ആളുകളാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ ആകാതെ കുടുങ്ങിക്കിടക്കുന്നത്. അതിനിടെ കിഴക്കന്‍ യുക്രൈനില്‍ നിന്നുള്ള ജനങ്ങളെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.












Click it and Unblock the Notifications