ഗോതബായ രജപക്‌സെ പുതിയ ശ്രീലങ്കന്‍ പ്രസിഡണ്ട്, 50 ശതമാനത്തിന് മുകളിൽ വോട്ട് നേടി വൻ മുന്നേറ്റം!
കൊളംബോ: ഗോതബായ രജപക്‌സെ പുതിയ ശ്രീലങ്കന്‍ പ്രസിഡണ്ട്. തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രജപക്‌സെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. മുന്‍ പ്രസിഡണ്ട് മഹിന്ദ രജപക്‌സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയാണ് ഗോതബായ രജപക്‌സെ. ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായണ് രജപക്‌സെ മത്സരിച്ചത്.
മുന്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയായ രജപക്‌സെയ്ക്ക് 50 ശതമാനത്തിന് മുകളില്‍ വോട്ട് ലഭിച്ചതോടെയാണ് വിജയം ഉറപ്പിച്ചത്. രജപക്‌സെ രണ്ട് ദിവസത്തിനുളളില്‍ ശ്രീലങ്കയുടെ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

സജിത് പ്രേമദാസയെയാണ് രജപക്‌സെ തോല്‍പ്പിച്ചത്. പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെയുടെ പാര്‍ട്ടിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് സജിത് പ്രേമദാസ്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അരുണ കുമാര ദിസ്സനായകെ മൂന്നാമത് എത്തി. ശ്രീലങ്കയുടെ ഏഴാമത്തെ പ്രസിഡണ്ടാണ് രജപക്‌സെ. ശ്രീലങ്കയില്‍ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണമാണ് ഭരണകക്ഷിക്കെതിരെ രജപക്‌സെ പ്രചാരണത്തിന് ഉപയോഗിച്ചത്.
സിംഹള വോട്ടുകളാണ് രജപക്‌സെയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ എല്‍ടിടിയെ ഇല്ലാതാക്കുന്നതിലും 26 വര്‍ഷക്കാലം നീണ്ട് നിന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിലും മഹിന്ദ രാജ്പക്‌സെയ്‌ക്കൊപ്പം അന്നത്തെ പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതബായ രജപക്‌സെ വലിയ പങ്ക് വഹിച്ചിരുന്നു. ഇതോടെയാണ് ശ്രീലങ്കയിലെ പ്രധാന ജനവിഭാഗമായ സിംഹളര്‍ക്കിടയില്‍ ഗോതബായയ്ക്ക് പ്രതിച്ഛായ ഏറിയത്. ശനിയാഴ്ചയാണ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നത്.












Click it and Unblock the Notifications