വാനാക്രൈ അല്ല, പിയച്ചെ അല്ല, ലോകത്തെ വെട്ടിലാക്കി ലോക്കി, ജാഗ്രതൈ!! ഇനി എന്തു ചെയ്യണം..?
ദില്ലി: ഇന്റര്‍നെറ്റ് ലോകത്തെ ഞെട്ടിച്ച രണ്ട് സൈബര്‍ ആക്രമണങ്ങളാണ് സമീപകാലത്ത് നടന്നത്. വാനാക്രൈയും അതിനു പിന്നാലെ പിയച്ചെയും. ഇപ്പോളിതാ സൈബര്‍ ലോകത്തെ വെട്ടിലാക്കിക്കൊണ്ട് മറ്റൊരു റാന്‍സം വെയര്‍ ആക്രമണം കൂടി. അതിവിനാശകാരിയായ ലോക്കിയെ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.
ലോക്കി റാന്‍സംവെയര്‍ പടരുന്നതായുള്ള വാര്‍ത്തയെ തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് ഇലക്ടോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി അജയ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇനി എന്താണ് ഈ ലോക്കി..? എന്തിനാണ് ലോക്കിയെ പേടിക്കുന്നത്..? ലോക്കിയെ കുറിച്ച് കൂടുതല്‍ അറിയാം.
എന്താണ് ലോക്കി..?
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ കമ്പ്യൂട്ടറുകളെ ലോക്ക് ചെയ്യാന്‍ കഴിയുന്ന റാന്‍സംവെയറാണ് ലോക്കി. അണ്‍ലോക്ക് ചെയ്യാന്‍ പണം ആവശ്യപ്പെടുകയാണ് ലോക്കി ചെയ്യുന്നത്. വന്‍തുകയാണ് അണ്‍ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുക.
എങ്ങനെ..?
സ്പാം മെയിലുകളുടെ രൂപത്തിലാണ് വൈറസ് എത്തുന്നത്. മെയില്‍ തുറന്നാലുടന്‍ ഇവ കമ്പ്യൂട്ടറുകളെ ലോക്ക് ആക്കും. കേരള പോലീസിന്റെ സൈബര്‍ വിഭാഗവും ലോക്കിയെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചെയ്യേണ്ടത്..?
അജ്ഞാത ഉറവിടത്തില്‍ നിന്നു വരുന്ന ഇമെയിലുകളോ ലിങ്കുകളോ തുറക്കാതിരിക്കുകയാണ് ലോക്കിയില്‍ നിന്നും രക്ഷപെടാന്‍ ആദ്യമായി ചെയ്യേണ്ടത്. 230 ലക്ഷം സ്പാം മെയിലുകള്‍ പടര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്തൊക്കെ..?
കാഴ്ചയില്‍ സാധാരണമെന്നു തോന്നിക്കുന്ന please print, documents, photo, images, scans, pictures തുടങ്ങിയ വിഷയങ്ങളാണ് ഈ സ്പാം മെയിലുകളില്‍ കാണുന്നത്. ലിങ്ക് തുറന്നാല്‍ അവ കമ്പ്യൂട്ടറിലേക്ക് പടരും. അതിനാലാണ് മെയിലുകള്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യയില്‍...
ഇന്ത്യയില്‍ ഇതുവരെ ലോക്കി റാന്‍സംവെയറിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആക്രമണ സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു. നൂറോളം രാജ്യങ്ങളെ ബാധിച്ച വാനാക്രൈ ആക്രമണത്തിന് ഇരയായ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ.
വാനാക്രൈ
സൈബര്‍ ആക്രമണം നടത്തിയ ശേഷം ഫയലുകള്‍ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് റാന്‍സംവെയര്‍ ആക്രമണത്തിന്റെ രീതി. വാനാക്രൈ അല്ലെങ്കില്‍ വാനാ ഡിക്രിപ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന മാല്‍വെയര്‍ 300 ഡോളര്‍ ബിറ്റ്‌കോയിനായി ആവശ്യപ്പെടുകയും കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്യുന്ന ആക്രമണ രീതിയാണ്.
പിയെച്ചെ
കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്ത് ഹാർഡ് ഡ്രൈവിലെ മാസ്റ്റർ ഫയൽ ടേബിൾ എൻക്രിപ്റ്റ് ചെയ്യുന്ന രീതിയാണ് പിയെച്ചയുടേത്. എൻക്രിപ്റ്റ് ചെയ്ത ഫയലുകൾ തിരിച്ചു നൽകാൻ കമ്പ്യൂട്ടർ സ്‌ക്രീനിൽ സ്‌ക്രീനിൽ നൽകിയിട്ടുള്ള ബിറ്റ്‌കോയിൻ വിലാസത്തിലേയ്ക്ക് 300 ഡോളർ അയയ്ക്കാനാണ് ഹാക്കർമാരുടെ ആവശ്യം. മോചനം ദ്രവ്യം നൽകിയില്ലെങ്കിൽ ഫയലുകൾ നശിപ്പിക്കുമെന്നായിരുന്നു ഭീഷണി.
കുറ്റവാളികളെ കണ്ടെത്തുക പ്രയാസം
പണം ബിറ്റ്‌കോയിനായി ആവശ്യപ്പെടുന്നതിനാല്‍ സൈബര്‍ റാന്‍സം വെയര്‍ ആക്രമണത്തിനു പിന്നിലുള്ള കുറ്റവാളികളെ കണ്ടെത്തുന്നത്. എളുപ്പമാകില്ല. പണം നല്‍കിയാലും ഫയലുകള്‍ സുരക്ഷിതമായി തിരിച്ചുലഭിക്കുമോ എന്നും വ്യക്തമല്ല.