ഗ്രേറ്റ തുൻബർഗ് ടൈംസ് മാഗസിൻ 'പേഴ്സൺ ഓഫ് ദ ഇയർ', യുവശക്തി
ന്യൂയോർക്ക്: പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെ 2019ലെ ടൈംസ് മാഗസിൻ പേഴ്സൺ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു. ടൈംസ് മാഗസിന്റെ പേഴ്സൺ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 16കാരിയായ ഗ്രേറ്റ. പവർ ഓഫ് ദ യൂത്ത് എന്ന വാചകത്തോടെ ഗ്രേററയുടെ ചിത്രവുമായുള്ള ടൈംസ് മാഗസിന്റെ പുതിയ ലക്കത്തിന്റെ കവർചിത്രവും പുറത്ത് വന്നു.
ടൈംസ് മാഗസിൻ എഡിറ്റർ എഡ്വേർഡ് ഫെൽസെൻതലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. നിലവിൽ മാഡ്രിഡിൽ നടക്കുന്ന യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുകയാണ് ഗ്രേറ്റ. 2018 മുതലാണ് ആഗോള താപനത്തിനെതിരെ എല്ലാ വെള്ളിയാഴ്ചകളിലും സ്വീഡിഷ് പാർലമെന്റിന് മുമ്പിൽ ഗ്രേറ്റ സമരം ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള കൗമാരക്കാരിയുടെ പോരാട്ടം ലോകശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു.

സെപ്റ്റംബറിൽ നടന്ന യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ ഗ്രേറ്റ നടത്തിയ പ്രസംഗം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആഗോള താപനത്തിന് ഇടയാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളലിനെ നിയന്ത്രിക്കുന്നതിൽ ലോക നേതാക്കളുടെ അനാസ്ഥയെ മൂർച്ചയേറിയ വാക്കുകൾ കൊണ്ടാണ് ഗ്രേറ്റ നേരിട്ടത്. തന്റെ പ്രസംഗത്തിൽ പലകുറി ' ഹൗ ഡെയർ യൂ' എന്നവൾ ചോദിച്ചുകൊണ്ടേയിരുന്നു. വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികളും ഗ്രേറ്റയുടെ ആഹ്വാനം ഏറ്റെടുത്ത് സമരത്തിനിറങ്ങി.












Click it and Unblock the Notifications