ഗള്‍ഫ് നേരിടാന്‍ പോവുന്നത് 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക ഇടിവെന്ന് ഐഎംഎഫ്
റിയാദ്: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വ്യാവസായ മേഖലയില്‍ വലിയ സ്തംഭനാവസ്ഥയാണ് നിലനില്‍ക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ടേക്കുമോയെന്ന ആശങ്കയിലാണ് കഴിഞ്ഞു വരുന്നത്.
ഇതിനിടയിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തിന് പിന്നാലെ സാമ്പത്തിക തകര്‍ച്ചയുണ്ടാകുമെന്ന അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)യുടെ റിപ്പോര്‍ട്ടും പുറത്തു വരുന്നത്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഐഎംഎഫ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്. കൂടുല്‍ വിശദമാശംങ്ങള്‍ ഇങ്ങനെ..
സാമ്പത്തിക തകര്‍ച്ച
കോവിഡ‍് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും സാമ്പത്തിക തകര്‍ച്ച അനുഭവപ്പെടുമെന്നും സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 3.3 ശതമാനമായി ചുരുങ്ങുമെന്നുമാണ് ഐഎംഎഫിന്‍റെ മുന്നറിയിപ്പ്. നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവായിരിക്കും മേഖല നേരിടാന്‍ പോവുന്നത്.
എണ്ണയുടെ വിലയിടിവ്
എണ്ണയുടെ വിലയിടിവ് കൂടിയാകുമ്പോള്‍ അറബ് രാജ്യങ്ങളും ഇറാനും ഉള്‍പ്പെടുന്ന പ്രദേശത്ത് 1978നു ശേഷം ഉണ്ടാകുന്ന ഏറ്റവും മോശം സാമ്പത്തിക പ്രകടനമായിരിക്കും നേരിടേണ്ടി വരിക. ഒപെക് ഒപെക് ഇതര രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറച്ചത് 2019 ല്‍ 0.3 ശതമാനം വളര്‍ച്ച കൈവരിച്ച സൗദി അറബ്യയുടെ സമ്പദ് വ്യവസ്ഥയുടെ സാധതകളെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നും ഐഎംഎഫിന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇറാന്‍
പശ്ചേമേഷ്യന്‍ രാജ്യങ്ങളില്‍ ഇറാനായിരിക്കും ഏറ്റവും വലിയ തിരിച്ചടി നേരിടുക. ഇറാനിലെ സമ്പദ്വ്യവസ്ഥ 2020 ല്‍ 6.0 ശതമാനം ചുരുങ്ങുമെന്നാണ് പ്രവചനം. യുഎഇയുടെ സമ്പദ്വ്യവസ്ഥ 3.5 ശതമാനമായും ഗള്‍ഫിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഖത്തറിന്‍റെ സമ്പദ് വ്യവസ്ഥയില്‍ 4.3 ശതമാനത്തിന്‍റെ ഇടിവുമാണ് പ്രതീക്ഷിക്കുന്നത്. കുവൈത്ത് 1.1%, ഒമാൻ 2.8% എന്നിങ്ങനെയാവും മറ്റു രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച.
കരകയറും
ഈ വര്‍ഷം സമ്പദ് വ്യവസ്ഥ തകര്‍ച്ച നേരിടുമെങ്കിലും അടുത്ത വര്‍ഷം ആദ്യം മുതല്‍ കരകയറി തുടങ്ങുമെന്ന റിപ്പോര്‍ട്ടും ഐഎംഎഫ് പുറത്തു വിടുന്നുണ്ട്. അടുത്ത വര്‍ഷം 3.3 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എണ്ണ വില ഉയരുന്നതിനോടൊപ്പം എണ്ണ ഇതര മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങളും പദ്ധതികളും ഉണ്ടാകുന്നതാണ് വളര്‍ച്ചയുടെ പ്രധാന കാരണമായി പറയുന്നത്.
കൊറോണ
അതേസമയം, ഗള്‍ഫില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സൗദിയില്‍ രണ്ട് ഇന്ത്യക്കാരടക്കം അഞ്ച് പേര്‍ കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 97 ആയി. ഇതുവരെ എട്ട് ഇന്ത്യക്കാരാണ് സൗദിയില്‍ മരിച്ചത്. ഖത്തറില്‍ 440 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 5448 ആയി.ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ കുവൈത്തിലെ കോവിഡ് മരണസംഖ്യ ഏഴായി
കൂറുമാറ്റക്കാര്‍ക്ക് ജനം തിരിച്ചടി നല്‍കും; അധികാരത്തില്‍ തിരിച്ചെത്തുമെന്നുറപ്പിച്ച് കോണ്‍ഗ്രസ്
'രാജസ്ഥാനില്‍ കൊവിഡ് അടക്കമുള്ള മുഴുവൻ ഡാറ്റയും പ്രൊസസ് ചെയ്യുന്നത് അമേരിക്കൻ കമ്പനിയല്ലേ'