കാബൂളിലെ ആഢംബര ഹോട്ടലില്‍ ഭീകരാക്രമണം; നിരവധി പേരെ ബന്ദികളാക്കി
കാബൂള്‍: അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിലെ അതീവ സുരക്ഷാ മേഖലയില്‍ സ്ഥിതിചെയ്യുന്ന ആഢംബര ഹോട്ടലില്‍ ഭീകരാക്രമണം. യന്ത്രത്തോക്കുകളും സ്ഫോടക വസ്തുക്കളുമായി നാല് ഭീകരവാദികള്‍ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ കയറി വെടിവയ്പ്പും സ്ഫോടനവും നടത്തിയതായാണ് റിപ്പോര്‍ട്ട്. ഹോട്ടലിനകത്തുണ്ടായിരുന്ന നിരവധി പേരെ ആക്രമണകാരികള്‍ ബന്ദികളാക്കിയിരിക്കുകയാണെന്നും അഫ്ഗാന് ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു. ഭീകരരില്‍ രണ്ടുപേരെ ഇതിനകം സുരക്ഷാ സേന വധിച്ചതായും അദ്ദേഹം അറിയിച്ചു.
ജമ്മുകശ്മീരില്‍ റെഡ് അലര്‍ട്ട്! സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറാന്‍ നിര്‍ദേശം
ശനിയാഴ്ച രാത്രിയോടെയാണ് ഭീകരര്‍ ഹോട്ടല്‍ കെട്ടിടത്തിലേക്ക് ഇരച്ചുകയറിയത്. അതിഥികള്‍ക്കെതിരേ വെടിയുതിര്‍ക്കുകയും ഗ്രനേഡാക്രമണം നടത്തിക്കൊണ്ടായിരുന്നു അക്രമികള്‍ ഹോട്ടലിനകത്തേക്ക് പ്രവേശിച്ചത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചോ പരിക്കേറ്റവരെക്കുറിച്ചോ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. രാത്രി ഒന്‍പത് മണിക്കാണ് സുരക്ഷാ ഗാര്‍ഡുകള്‍ക്കു നേരെ വെടിയുതിര്‍ത്ത് അഞ്ച് നില കെട്ടിടത്തിലേക്ക് ഭീകരരെത്തിയത്. പ്രത്യേക സുരക്ഷാ സേനയെത്തി താഴേനില ഒഴിപ്പിച്ചുവെങ്കിലും മുകള്‍ നിലകളില്‍ ആക്രമണം തുടരുകയായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് ഹോട്ടലിന്റെ ഒരു ഭാഗത്ത് തീപ്പിടിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണ സമയത്ത് ഹോട്ടലില്‍ പ്രവിശ്യാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഐ.ടി സമ്മേളനം നടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.
ഹോട്ടലിലെ താമസക്കാര്‍ മുറികള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുകയാണെന്ന് താമസക്കാരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണ വേളയില്‍ ഹോട്ടലില്‍ വിവാഹച്ചടങ്ങ് നടക്കുകയായിരുന്നുവെന്നും അവരെയെല്ലാം ഒഴിപ്പിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദികള്‍ ഹോട്ടലുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള മറ്റൊരു ഹോട്ടലിനെതിരേ ആക്രമണമുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. രണ്ടാഴ്ച മുമ്പാണ് ഹോട്ടലിന്റെ സുരക്ഷാ ചുമതല സ്വകാര്യ ഏജന്‍സിക്ക് കൈമാറിയത്. ഭീകരര്‍ എങ്ങനെ അകത്തുകടന്നുവെന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അഫ്ഗാന് സര്‍ക്കാര്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 2011ല്‍ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിനെതിരേ നടന്ന ആക്രമണത്തില്‍ ഒന്‍പത് ഭീകരര്‍ അടക്കം 21 പേര് കൊല്ലപ്പെട്ടിരുന്നു.