അഫ്ഗാനിലെ സേവ് ദി ചില്‍ഡ്രന്‍ ഓഫീസിനു നേരെ ഭീകരാക്രമണം
ജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിലെ ജലാലാബാദിലുള്ള സേവ് ദി ചില്‍ഡ്രന്‍ ഓഫീസിനു നേരെ ഭീകരാക്രമണം. ബുധനാഴ്ച രാവിലെ 9.10ഓടെയായിരുന്നു സംഭവം. ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ വൈകുന്നേരവും തുടരുകയാണ്. സംഭവത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടന്‍ കേന്ദ്രമായി കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയാണ് സേവ് ദി ചില്‍ഡ്രന്‍. കാര്യാലയത്തിന്റെ പുറത്ത് കാര്‍ ബോംബ് ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയും ശേഷം റോക്കറ്റ് പ്രോപ്പല്‍ഡ് ഗ്രനേഡ് ഉപയോഗിച്ച് കെട്ടിടത്തിന്റെ ഗേറ്റ് തകര്‍ക്കുകയും ചെയ്താണ് അക്രമികള്‍ അകത്തേക്ക് പ്രവേശിച്ചതെന്ന് നംഗര്‍ഹാര്‍ ഗവര്‍ണറുടെ വക്താവ് അത്താവുല്ല ഖൊഗ്യാനി പറഞ്ഞു.
മനുഷ്യാവകാശ ലംഘനം; യുഎന്‍ കൗണ്‍സിലില്‍ ഇസ്രായേലിനെതിരേ രൂക്ഷ വിമര്‍ശനം
ജീവനക്കാര്‍ ഓഫീസിലെത്തിയ ഉടനെയായിരുന്നു ആക്രമണം. സ്‌ഫോടനത്തെ തുടര്‍ന്ന് കറുത്ത പുകച്ചുരുളുകള്‍ ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ അഫ്ഗാന്‍ ടിവി ന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്തു. കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഭീകരരുടെ ആക്രമണങ്ങള്‍ക്ക് എത്ര പേര്‍ ഇരയായി എന്നതിനെ കുറിച്ച് വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. സംഭവത്തെ തുടര്‍ന്ന് സുരക്ഷാ സൈനികരും ആംബുലന്‍സുകളും പ്രദേശത്ത് കുതിച്ചെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ആഢംബര ഹോട്ടലായ ഇന്റര്‍ കോണ്ടിനെന്റലിലുണ്ടായ താലിബാന്‍ ആക്രമണത്തില്‍ വിദേശികളടക്കം 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് സേവ് ദി ചില്‍ഡ്രന്‍ ഓഫീസിനു നേരെ ആക്രമണമുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റെഡ് ക്രോസ് കമ്മിറ്റി കാര്യാലയത്തിനെതിരേ നടന്ന ആക്രമണത്തില്‍ ഏഴ് ജീവനക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘടനയുടെ അഫ്ഗാനിലെ സാന്നിധ്യം ഗണ്യമായി കുറച്ചിരുന്നു. എന്നാല്‍ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. തങ്ങളല്ലെ ആക്രമണം നടത്തിയതെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശം താലിബാനു പുറമെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെയും ശക്തികേന്ദ്രമാണ്.