ഹാഗിബിസ് കൊടുങ്കാറ്റ് ഭീതിയിൽ ജപ്പാൻ; മണിക്കൂറിൽ 216 കിലോമീറ്റർ വേഗത, കനത്ത മഴയും മണ്ണിടിച്ചിലും
ടോക്കിയോ: ജപ്പാനിൽ ഭീതി പടർത്തി ഹാഗിബിസ് കൊടുങ്കാറ്റ്. അറുപത് വർഷത്തെ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റാണ് ജപ്പാനിൽ വീശിയടിക്കുന്നത്. ഇതുവരെ രണ്ട് പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. കാറ്റിനെ തുടർന്ന് കനത്ത മഴയും വ്യാപകമായ മണ്ണിടിച്ചിലും ഉണ്ടായി. ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
7.3 ദശലക്ഷം പേരെയാണ് മാറ്റി പാർപ്പിക്കാൻ ഒരുങ്ങുന്നത്. കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ജപ്പാനിൽ നടത്താനിരുന്ന രണ്ട് റഗ്ബി വേൾഡ് കപ്പ് മത്സരങ്ങൾ റദ്ദാക്കി. ടോക്കിയോ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളും ബാധിക്കപ്പെട്ടു.

ജപ്പാനിലെ ഹോൻഷു ദ്വീപിലാണ് ഹാഗിബിസ് കൊടുങ്കാറ്റ് തീരംതൊട്ടത്. മണിക്കൂറിൽ 216 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് ആഞ്ഞ് വീശുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. പതിനായിരക്കണക്കിന് ആളുകളെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്.
കൊടുങ്കാറ്റ് ഭീതിക്കിടെ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ടോക്കിയോയിൽ അനുഭവപ്പെട്ടു. നഗരത്തിലെ വൈദ്യുതി, ഗതാഗത സംവിധാനങ്ങൾ ബാധിക്കപ്പെട്ടിരിക്കുകയാണ്. 1958ൽ ടോക്കിയോയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 1,200 ഓളം പേർക്ക് ജീവൻ നഷ്ടമാവുകയും അമ്പത് ലക്ഷത്തോളം വീടുകൾ വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു.












Click it and Unblock the Notifications