ഹാജിമാര്‍ അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക്; പ്രാര്‍ഥനാ നിര്‍ഭരം മസ്ജിദുന്നമീറ...
മക്ക: ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫയിലെ സംഗമം പരിസമാപ്തിയിലേക്ക്. ഹാജിമാര്‍ വ്യാഴാഴ്ച സന്ധ്യയോടെ മുസ്ദലിഫയിലേക്ക് നീങ്ങും. വെള്ളിയാഴ്ച പകല്‍ മിനായിലേക്ക് മടങ്ങും. വളരെ ജാഗ്രതയോടെയാണ് ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍. ബുധനാഴ്ച രാത്രി മിനായിലെത്തിയ ഹാജിമാര്‍ മസ്ജിദുകെയ്ഫിലെ പ്രാര്‍ഥനയ്ക്ക് ശേഷം പ്രത്യേകം സജീകരിച്ച കെട്ടിടത്തിലാണ് താമസിച്ചത്. സാധാരണ ഹാജിമാര്‍ ഉപയോഗിക്കുന്ന ടെന്റ് ഇത്തവണ വേണ്ടി വന്നില്ല.
1000ത്തില്‍ പരം തീര്‍ഥാടകര്‍ക്ക് മാത്രമാണ് ഇത്തവണ അവസരം നല്‍കിയത്. സൗദിയില്‍ തന്നെയുള്ള സ്വദേശികളും വിദേശികളുമായവരാണ് ഹജ്ജില്‍ പങ്കെടുക്കുന്നത്. മലയാളികളും ഇക്കൂട്ടത്തിലുണ്ട്. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ ഹാജിമാര്‍ അറഫയിലെത്തി. 60 ബസുകളിലായാണ് മിനയില്‍ നിന്ന് തിരിച്ചത്. ആരോഗ്യ പരിശോധനയ്ക്ക് ശേഷം ബസുകളില്‍ കയറിയ ഹാജിമാര്‍ക്ക് അതിവേഗം അറഫയിലെത്താന്‍ സാധിച്ചു. പത്ത് കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും ആള്‍ത്തരക്കില്ലാത്തതിനാല്‍ യാത്ര എളുപ്പമായി.
അറഫയിലെ വിശാലമായ മസ്ജിദുന്നമീറയിലാണ് ഹാജിമാര്‍ സംഗമിച്ചത്. സാമൂഹിക അകലം പാലിച്ചായിരുന്നു ഇരുത്തം. ളുഹര്‍ നമസ്‌കാരത്തിന് ശേഷം മുതിര്‍ന്ന പണ്ഡിത സഭാംഗം ശൈഖ് അബ്ദുല്ല ബിന്‍ സുലൈമാന്‍ അറഫ പ്രസംഗം നടത്തി. മഗ്‌രിബ് നമസ്‌കാര ശേഷം ഹാജിമാര്‍ മുസ്ദലിഫയിലേക്ക് പുറപ്പെടും. അവിടെ നിന്ന് മിനായിലേക്കും.
അസാധാരണായ സാഹചര്യമാണ് ലോകത്ത്. അതുകൊണ്ടു തന്നെയാണ് എല്ലാ കാര്യത്തിലും അസാധാരണതത്വം നിലനില്‍ക്കുന്നത്. ചരിത്ര ഹജ്ജ് എന്ന് വിശേഷിപ്പിക്കാനുള്ള കാരണവും അതുകൊണ്ടുതന്നെ. സമീപ കാലത്തൊന്നും ഇതുപോലെ ഒരു ഹജ്ജ് നടന്നിട്ടില്ല. ലക്ഷക്കണക്കിന് ആളുകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒത്തുചേരുന്ന ലോകത്തെ ഏക മത ആരാധനാ കര്‍മമാണ് ഹജ്ജ്. എന്നാല്‍ ഇത്തവണ 1000 ഹാജിമാര്‍ക്കാണ് അവസരം നല്‍കിയത്.
നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ നയം സ്വാഗതം ചെയ്ത് ശശി തരൂര്‍; പക്ഷേ... എന്തുകൊണ്ട് അങ്ങനെ...