പാലസ്തീന് ഐക്യ സര്‍ക്കാര്‍: യുഎസ് പ്രസ്താവനയ്ക്കെതിരേ ഒറ്റക്കെട്ടായി ഹമാസും ഫത്ഹും
ഫലസ്തീന് ഐക്യ സര്‍ക്കാര്‍: യുഎസ് പ്രസ്താവനയ്ക്കെതിരേ ഒറ്റക്കെട്ടായി ഹമാസും ഫത്ഹും
റാമല്ല: പാലസ്തീന് ദേശീയ അനുരഞ്ജന കരാറുമായി മുന്നോട്ടുപോവുമെന്ന് ഫത്ഹും ഹമാസും ഒറ്റക്കെട്ടായി പ്രഖ്യാപിച്ചു. ഹമാസിനെ ഐക്യസര്‍ക്കാരിന്റെ ഭാഗമാക്കുന്നതിനെതിരേ യു.എസ് പ്രതിനിധി നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഇരുവിഭാഗവും തങ്ങളുടെ എതിര്‍പ്പ് തുറന്നു പ്രഖ്യാപിച്ചത്.
ഹമാസിനെ നിരായുധീകരിക്കണമെന്ന് യുഎസ്
പാലസ്തീനില്‍ രൂപീകരിക്കപ്പെടാന്‍ പോകുന്ന ഐക്യസര്‍ക്കാരില്‍ ഹമാസിന് എന്തെങ്കിലും പങ്കാളിത്തം വേണമെങ്കില്‍ അതിനെ ആദ്യം നിരായുധീകരിക്കണമെന്നായിരുന്നു അന്താരാഷ്ട്ര ചര്‍ച്ചകള്‍ക്കായുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രത്യേക ദൂതന് ജേസണ്‍ ഗ്രീന്‍ബ്ലാറ്റിന്റെ പ്രസ്താവന. ഫത്ഹ്-ഹമാസ് ഐക്യസര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണമായിരുന്നു ഇത്. ഏത് ഫലസ്തീന് ഭരണകൂടമായാലും വ്യക്തമായും കൃത്യമായും അഹിംസയിലധിഷ്ഠിതമായിരിക്കണം. ഇസ്രായേല്‍ രാഷ്ട്രത്തെ അംഗീകരിക്കണം. ഭീകരവാദികളെ നിരായുധീകരിക്കുന്നതടക്കമുള്ള മുന്‍ കരാറുകളിലെ വ്യവസ്ഥകള്‍ പാലിക്കണം. സമാധാനപരമായ ചര്‍ച്ചകളെ അംഗീകരിക്കുകയും വേണം- ഇതായിരുന്നു ഗ്രീന്‍ബ്ലാറ്റിന്റെ വാക്കുകള്‍.
ഐക്യം തകര്‍ക്കാന്‍ ശ്രമമെന്ന് ഹമാസ്
പാലസ്തീന് ഐക്യം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അമേരിക്കന്‍ പ്രതിനിധിയുടെ പ്രസ്താവനയെന്ന് ഹമാസ് കുറ്റപ്പെടുത്തി. ഇസ്രായേലിന് വേണ്ടി നടത്തുന്ന വിലപേശല്‍ തന്ത്രങ്ങളുടെ ഭാഗമാണ് ഈ പ്രസ്താവന. ഫലസ്തീനികളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള അമേരിക്കയുടെ ഇടപെടലാണിതെന്നും ഹമാസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ അധിനിവേശത്തിനെതിരായ സായുധ ചെറുത്തുനില്‍പ്പ് ജനങ്ങളുടെ അവകാശമാണെന്ന നിലപാടാണ് ഹമാസിന്റേത്.
ഇത് ആഭ്യന്തര കാര്യമെന്ന് ഫത്ഹ്
ഐക്യ കരാര്‍ ഫലസ്തീന്റെ ആഭ്യന്തര കാര്യമാണെന്ന് ഫത്ഹ് വക്താവ് ഉസാമ ഖവാസ്മിയുടെ വ്യക്തമാക്കി. നാട്ടില്‍ സമാധാനം കൊണ്ടുവരികയാണ് കരാറിന്റെ ലക്ഷ്യം. 1967 ജൂണ്‍ നാലിനുള്ള അതിര്‍ത്തി പ്രകാരം ഫലസ്തീന് രാഷ്ട്രം രൂപീകരിക്കുന്നതിനാണ് ഹമാസുമായി തങ്ങള്‍ കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. അത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമാണെന്നും അമേരിക്കന്‍ പ്രസ്താവനയ്ക്കുള്ള മറുപടിയെന്ന രീതിയില്‍ ഖവാസ്മി പറഞ്ഞു. ഫലസ്തീനില്‍ സമാധാനം പുലര്‍ത്താനാവശ്യമായ രാഷ്ട്രീയ പ്രക്രിയയാണ് കരാറിലൂടെ ഉണ്ടാവാന്‍ പോവുന്നതെന്ന കാര്യം അമേരിക്കയ്ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസ്താവനയ്ക്കു പിന്നില്‍ ഇസ്രായേല്‍
പാലസ്തീന് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇസ്രായേല്‍ തന്ത്രമാണ് അമേരിക്കന്‍ പ്രതിനിധിയുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നതെന്നും ഫത്ഹ് വക്താവ് കുറ്റപ്പെടുത്തി. ഞങ്ങളുടെ ലക്ഷ്യം സ്വതന്ത്ര ഫലസ്തീനാണ്. ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന് പങ്കാളിത്തമുള്ള ഫലസ്തീന് ഐക്യസര്‍ക്കാരിനെ ഇസ്രായേല്‍ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഫത്ഹ്-ഹമാസ് അനുരഞ്ജന കരാര്‍
കഴിഞ്ഞയാഴ്ച ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ വച്ചാണ് ചിരവൈരികളായ ഫത്ഹും ഹമാസും അനുരഞ്ജന കരാറില്‍ ഒപ്പുവച്ചത്. പത്ത് വര്‍ഷമായി തുടരുന്ന ശത്രുത അവസാനിപ്പിക്കാനുള്ളതായിരുന്നു കരാര്‍. 2006ലെ പൊതു തെരഞ്ഞെടുപ്പില്‍ ഗസയില്‍ ഫത്ഹിനെ പരാജയപ്പെടുത്തി ഹമാസ് വിജയംവരിച്ചതോടെയാണ് ഇരു വിഭാഗവും തമ്മില്‍ പ്രത്യക്ഷ ശത്രുതയിലാവുന്നത്. ഹമാസിന്റെ വിജയം ഫത്ഹ് അംഗീകരിക്കാന്‍ വിസമ്മതിച്ചതോടെ 2007ല്‍ ഫത്ഹ് സുരക്ഷാ ഉദ്യോഗസ്ഥരെ ഗസയില്‍ നിന്ന് പുറത്താക്കി പ്രദേശത്തിന്റെ ഭാരണം ഹമാസ് നേതൃത്വം ഏറ്റെടുക്കുകയായിരുന്നു.