കനത്ത ആക്രമണത്തിന് പിന്നാലെ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നു
ഗാസ: ഇസ്രായേലും ഹമാസും തമ്മില്‍ നടന്ന ശക്തമായ ആക്രമണത്തിനു പിന്നാലെ ഇരുവിഭാഗവും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതായി റിപ്പോര്‍ട്ട്. ഗസയിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞദിവസം രാത്രി കടുത്ത വ്യോമാക്രമണം ഇസ്രായേല്‍ നടത്തിയിരുന്നു. ഗസയില്‍ നിന്ന് ഇസ്രായേല്‍ പ്രദേശങ്ങളിലേക്ക് ഏതാനും റോക്കറ്റുകള്‍ പതിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. ഇസ്ലാമിക് ജിഹാദ് പോരാളികളാണ് റോക്കറ്റാക്രമണത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇസ്ലാമിക് ജിഹാദ് കേന്ദ്രങ്ങള്‍ക്കെതിരേ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായിട്ടായിരുന്നു റോക്കറ്റാക്രമണം.

എന്നാല്‍ ഗസയ്‌ക്കെതിരേ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇരുവഭാഗവുമായി വെടിനിര്‍ത്തല്‍ ധാരണയിലെത്തുകയായിരുന്നു. ഹമാസാണ് വെടിനിര്‍ത്തല്‍ കാര്യം പുറത്തുവിട്ടത്. തുടര്‍ച്ചയായുള്ള മധ്യസ്ഥ ചര്‍ച്ചകളിലൂടെയാണ് കരാറില്‍ എത്തിച്ചേര്‍ന്നതെന്ന് ഹമാസ് ഉപതലവന്‍ ഖലീല്‍ അല്‍-ഹയ്യ പറഞ്ഞു. ഇസ്രായേല്‍ കരാര്‍ അംഗീകരിക്കുന്നിടത്തോളം കാലം ഹമാസും അതിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വെടനിര്‍ത്തല്‍ കരാറിനെ സംബന്ധിച്ച് ഇസ്റാഈല്‍ പ്രതികരിച്ചിട്ടില്ല. മേഖലയില്‍ അക്രമം തുടരുന്നതിനോട് താല്‍പര്യമല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം മന്ത്രി ഇസ്രായേല്‍ കട്‌സ് പ്രതികരിച്ചത്. എല്ലാം ഹമാസിന്റെ തീരുമാനങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും അവര്‍ ആക്രമണം തുടരുകയാണെങ്കില്‍ വിധി എന്തായിരിക്കുമെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നത്. എന്നാല്‍ കരാറിന് വിരുദ്ധമായ പ്രവര്‍ത്തനം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് നാല് മണി മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതെന്ന് മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications