കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗസയിലെ മുന്‍ പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ യുഎസ് ഭീകരപ്പട്ടികയില്‍; പ്രതിഷേധവുമായി ഹമാസ്

Google Oneindia Malayalam News

ന്യുയോര്‍ക്ക്/ഗസ: ഹമാസ് രാഷ്ട്രീയകാര്യ തലവനും ഗസയിലെ തെരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രധാനമന്ത്രിയുമായ ഇസ്മാഈല്‍ ഹനിയ്യയെ അമേരിക്കന്‍ ഭരണകൂടം ആഗോള ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തി. ഹമാസിന്റെ സൈനിക വിഭാഗവുമായി അടുത്ത ബന്ധമുണ്ടെന്നും സിവിലിയന്‍മാര്‍ക്കെതിരേ ഉള്‍പ്പെടെ സായുധ അക്രമത്തിന് പിന്തുണ നല്‍കുന്നുവെന്നും കാണിച്ചാണ് ഹമാസ് നേതാവിനെതിരേ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടപടി സ്വീകരിച്ചത്.

യു.എസില്‍ വിചാരണയ്ക്ക് സാധ്യത

യു.എസില്‍ വിചാരണയ്ക്ക് സാധ്യത

ഹമാസ് രൂപീകരിക്കപ്പെട്ട 1987 മുതല്‍ 17 അമേരിക്കന്‍ പൗരന്‍മാരുടെ കൊലപാതകങ്ങള്‍ക്ക് കാരണമായ ആക്രമണങ്ങളില്‍ ഹനിയ്യയ്ക്ക് പങ്കുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതോടെ ഫലസ്തീന് പുറത്തേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് ഹനിയ്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനും അമേരിക്കന്‍ ബന്ധമുള്ള ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാനും സാധിക്കും. അദ്ദേഹവുമായി ബിസിനസിലേര്‍പ്പെടുന്നവര്‍ക്കും വിലക്ക് വരും. അമേരിക്കന്‍ പൗരന്‍മാരുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ അമേരിക്കയില്‍ വിചാരണയ്ക്ക് വിധേയമാക്കാനുള്ള സാധ്യതയുമുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

അപകടകരമായ നീക്കമെന്ന് ഹമാസ്

അപകടകരമായ നീക്കമെന്ന് ഹമാസ്

ഇസ്മാഈല്‍ ഹനിയ്യയെ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിനെതിരേ ഹമാസ് ശക്തമായി രംഗത്തുവന്നു. ഇത് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള മറ്റൊരു അപകടകരമായ നീക്കമാണെന്നും ഹമാസ് കുറ്റപ്പെടുത്തി. ഇസ്രായേലി അധിനിവേശത്തിനെതിരേ സ്വയം പ്രതിരോധിക്കാനും സ്വന്തം നേതാക്കളെ തെരഞ്ഞെടുക്കാനും ഫലസ്തീനികള്‍ക്ക് അധികാരം നല്‍കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഈ തീരുമാനമെന്നും അതില്‍ നിന്ന് അവര്‍ പിന്‍മാറണമെന്നും ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു.

ഫലസ്തീനോടുള്ള ട്രംപിന്റെ ശത്രുത

ഫലസ്തീനോടുള്ള ട്രംപിന്റെ ശത്രുത

ഇസ്രായേലിന് അനുകൂലമായി ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫലസ്തീനികളോട് ശത്രുതയാണ് ഹനിയ്യയ്‌ക്കെതിരായ നടപടി വ്യക്തമാക്കുന്നതെന്നും ഹമാസ് കുറ്റപ്പെടുത്തി. ഫലസ്തീനികള്‍ക്കെതിരായ ശത്രുതാപരമായ നിലപാട് തിരുത്താന്‍ അമേരിക്ക തയ്യാറാവണം.

ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം ഫലസ്തീനിനെതിരേ സ്വീകരിക്കുന്ന നിലപാടുകളുടെ ഭാഗമാണിത്. ജെറൂസലേമം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള തീരുമാനവും ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള ധനസഹായം റദ്ദ് ചെയ്ത നടപടിയും ഇതാണ് സൂചിപ്പിക്കുന്നതെന്നും ഹമാസ് നേതാവ് ഗാസി ഹമദ് പറഞ്ഞു.

ഹനിയ്യ ചെറുത്തുനില്‍പ്പിന്റെ പ്രതീകം

ഹനിയ്യ ചെറുത്തുനില്‍പ്പിന്റെ പ്രതീകം

വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യാംപില്‍ ജനിച്ച ഇസ്മാഈല്‍ ഹനിയ്യ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണെന്നും അതില്‍ ഹമാസും അദ്ദേഹവും അഭിമാനിക്കുന്നതായും ഗാസി ഹമദ് അഭിപ്രായപ്പെട്ടു. ഹനിയ്യയ്‌ക്കെതിരായ അമേരിക്കയുടെ തീരുമാനം ഇസ്രായേല്‍ അധിനിവേശത്തെ ചെറുത്തുനില്‍ക്കാനുള്ള തങ്ങളുടെ ശ്രമങ്ങളെ ഒരു നിലയിലും ബാധിക്കില്ലന്നും ഹമാസ് വ്യക്തമാക്കി. പ്രവാസത്തില്‍ കഴിയുന്ന ഖാലിദ് മിശ്അലിന് പകരമായി 2017 മെയ് മാസത്തിലാണ് ഹനിയ്യ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവനായി തെരഞ്ഞെടുക്കപ്പെട്ടത്. ഹമാസ് നേതൃത്വത്തിലെ പ്രായോഗികവാദിയും സൗമ്യനിലപാടുകാരനുമായാണ് ഹനിയ്യ അറിയപ്പെടുന്നത്.

English summary
Hamas leader Ismail Haniya added to US terror list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X